കോട്ടയം: മന്ത്രി കെ.കെ. ശൈലജ 27,000 രൂപയുടെ കണ്ണടയാണ് വാങ്ങിയതെങ്കില്‍ നാല് ഭരണപക്ഷ എം.എല്‍.എമാര്‍ വാങ്ങിയ കണ്ണടകള്‍ക്ക് ശരാശരി 45,000 രൂപ വില വന്നു. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപയെന്നും കണക്കുകള്‍.
നിയമപരമായി തെറ്റില്ലെങ്കിലും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുള്ള എംഎല്‍എമാരുടെ ഈ നടപടി ചര്‍ച്ചയാവുകയാണ്. ഇത് ഭരണപക്ഷ എംഎല്‍എമാരുടെ ധൂര്‍ത്താണെന്ന് വിമര്‍ശനം ഉയരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംഎല്‍എമാര്‍ ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകള്‍ക്കായി ഇത്രയും രൂപ റീ ഇമ്പേഴ്സ് ചെയ്ത വിവരമുള്ളത്.
സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആര്‍.എസ്പി (ലെനിനിസ്റ്റ് ) നേതാവായ കോവൂര്‍ കുഞ്ഞുമോനും ജൂണ്‍ 30ന് പണം കൈപ്പറ്റി. എ.എം. ആരിഫിന് മാര്‍ച്ച് 15നും ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസിന് മെയ് 17 നും പണം കിട്ടി.
ചിറ്റയം ഗോപകുമാര്‍- 48,000 രൂപയും കോവൂര്‍ കുഞ്ഞുമോന്‍- 44,000 രുപയും ജോണ്‍ ഫെര്‍ണാണ്ടസ്- 45,700 രൂപയും എ.എം. ആരിഫ്- 43,800 രൂപയും കണ്ണടയ്ക്കായി കൈപ്പറ്റി. ചികില്‍സാ ചെലവിന്റെ പേരില്‍ എംഎല്‍എമാര്‍ വന്‍ തുകകള്‍ എഴുതി എടുക്കാറുണ്ട്. എന്നാല്‍ കണ്ണടയ്ക്ക് വേണ്ടി ഇത്തരം തുകകള്‍ എഴുതിയെടുക്കുന്നതിന്റെ വിഷയങ്ങളാണ് ചര്‍ച്ചായാകുന്നത്. ഇവരെല്ലാം ഇടതുപക്ഷക്കാരാണ്. ആഡംബരത്തിനെതിരെ സംസാരിക്കുന്ന നേതാക്കള്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് പതിനായിരങ്ങളുടെ കണ്ണട വാങ്ങുന്നതാണ് ചര്‍ച്ചയാകുന്നത്. രണ്ടായിരം രൂപയ്ക്ക് പോലും നല്ല കണ്ണട കിട്ടും. അപ്പോഴാണ് ഈ ധൂര്‍ത്ത്.
നേരത്തെ മന്ത്രി ശൈലജ ടീച്ചര്‍ 27000 രൂപയുടെ കണ്ണട വാങ്ങിയത് വലിയ ചര്‍ച്ചായായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദവുമെത്തുന്നത്. എന്നാല്‍ പ്രതിപക്ഷം ഈ വിഷയങ്ങള്‍ ഏറ്റെടുക്കില്ല. എംഎല്‍എ എന്ന നിലയില്‍ വന്‍ ആരോഗ്യ സഹായങ്ങള്‍ പ്രതിപക്ഷ എംഎല്‍എമാരും എഴുതിയെടുക്കാറുണ്ട്. ഈ സാഹചര്യത്തില്‍ വടികൊടുത്ത് അടിവാങ്ങുന്നത് പോലെ കണ്ണട വിവാദം സജീവ ചര്‍ച്ചയാക്കി പ്രതിപക്ഷം മാറ്റില്ല. ഇത് സര്‍ക്കാരിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ ചികില്‍സാ ചെലവിന്റെ രേഖകളും പുറത്തുവന്നിരുന്നു. അതിലും പല മന്ത്രിമാരും അസ്വാഭാവികമായി തുക എഴുതി എടുത്തിട്ടുണ്ട്. ഇതും പ്രതിപക്ഷം ചര്‍ച്ചയാക്കിയില്ല.
2017 ഒക്ടോബര്‍ 31 വരെ പൊതുഭരണവകുപ്പ് മുഖേന ചികിത്സാ ഇനത്തില്‍ കൈപ്പറ്റിയ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് തുകസംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്ക് ചികിത്സായിനത്തില്‍ അനുവദിക്കുന്ന തുകയ്ക്ക് പരിധികളൊന്നും നിഷ്‌കര്‍ഷിച്ചിട്ടില്ല. ഇത് പരമാവധി ഉപയോഗിക്കുകയാണ് എംഎല്‍എ മാരും മന്ത്രിമാരും. ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവുമധികം പണം ചികിത്സയ്ക്കായി സര്‍ക്കാരില്‍നിന്ന് വാങ്ങിയിട്ടുള്ളത്. രണ്ടാമത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മന്ത്രിസഭയിലെ അംഗങ്ങളാരുംതന്നെ വിദേശചികിത്സ നടത്തുന്നതിന് അപേക്ഷ നല്‍കിയിട്ടില്ല. എംഎല്‍എയപ്പോള്‍ ചികില്‍സയ്ക്ക് പണം എഴുതിയെടുത്ത് തോമസ് ചാണ്ടി വിവാദ നായകനായിരുന്നു.
പക്ഷേ മന്ത്രിയായ ശേഷം അദ്ദേഹം തുകയൊന്നും എഴുതിയെടുത്തിട്ടില്ല. നിലവിലെ നിയമപ്രകാരം ചെലവാക്കിയ പണം തിരികെ ലഭിക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ആഡംബരനികുതി, ഭക്ഷണവില എന്നിവ ഒഴികെയുള്ള തുകയാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് നല്‍കുന്നത്. ഒരു ചില്ലകാശ് പോലും ചികില്‍സാ ഇനത്തില്‍ എഴുതിയെടുക്കാത്ത മന്ത്രിമാരും ഉണ്ട്. തിലോത്തമനും എസ് മൊയ്തീനും രവീന്ദ്രനാഥും ഇക്കാര്യത്തില്‍ വേറിട്ടു നിന്നു.