ബിന്ദുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തി ഫോട്ടോ എടുപ്പിച്ചു!! ഭഗവാന്റെ കാല് പിടിക്കാന്‍ ആവശ്യപ്പെട്ടു

മകള്‍ ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച പാപത്തിന് പ്രായശ്ചിത്തമായി അമ്മ മലചവിട്ടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വ്യാജം. കോട്ടയം സ്വദേശിനി ബിന്ദുവിന്റെ മാതാവാണ് പാപപരിഹാരാര്‍ത്ഥം മല ചവിട്ടാന്‍ ഒരുങ്ങുന്നതെന്ന് സംഘപരിവാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈത് വ്യാജ വാര്‍ത്തയാണെന്ന് ബിന്ദുവിന്റെ അമ്മ വെളിപ്പെടുത്തി. ബിന്ദു ശബരിമലയ്ക്ക പോകാന്‍ ശ്രമിച്ചതിന്റെ പ്രതിഷേധമായി വീട്ടില്‍ നാമജപം നടത്തണമെന്ന് പരിസരത്തെ ബിജിപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അത് അനുവദിച്ചില്ല.

അതേത്തുടര്‍ന്ന്, ബിന്ദുവിന്റെ അമ്മയെ അടക്കം ഭീഷണിപ്പെടുത്തി നാമജപം നടക്കുന്ന മറ്റൊരു വീട്ടില്‍ എത്തിക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്തത്. ശേഷം ഭഗവാന്റെ കാല് പിടിക്കാന്‍ ആവശ്യപ്പെട്ടു അതിനും തയ്യാറായില്ല. തുടര്‍ന്നാണ് ഫോട്ടോയും വാര്‍ത്തയും പത്രത്തില്‍ വന്നത്. അവര്‍ പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയായി വന്നതെന്നും ബിന്ദുവിന്റെ അമ്മ തങ്കം ഒരു ഓണ്‍ലൈന്‍ പത്രത്തോട് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ഞാന്‍ ശബരിമലയിലൊന്നും പോകാന്‍ പോകുന്നില്ല. ഈ വര്‍ഷം എന്തായാലും പോകുന്നില്ല. ബിന്ദു ശബരിമലയില്‍ പോയതിന് പ്രായശ്ചിത്തമായി ഞാന്‍ ശബരിമലയില്‍ പോകും എന്ന് പറയുന്ന വാര്‍ത്ത ഞാനും കണ്ടിരുന്നു. എനിക്ക് കണ്ണ് കാണില്ല വേറൊരാള്‍ വായിച്ച് കേള്‍പ്പിച്ചു. അവര്‍ വാര്‍ത്തയില്‍ വെച്ച പടം കണ്ടില്ലേ അവരെന്തൊക്കെയോ പറഞ്ഞു ഞാനൊന്നും മിണ്ടിയില്ല. ഞാനവിടെ പോയപ്പോള്‍ ഒന്നും മിണ്ടിയിരുന്നില്ല. അവരെന്നോട് ഭഗവാന്റെ കാല് പിടിക്കാന്‍ പറഞ്ഞു. അവര്‍ പറഞ്ഞ കാര്യമാ പത്രത്തില്‍ വന്നത്. ഇപ്പോഴിവിടെ പൊലീസ് പ്രൊട്ടക്ഷന്‍ ഉണ്ട്. ആ സംഭവത്തിന് ശേഷം ആരും ഈ വഴി വന്നിട്ടില്ല.”- തങ്കം പറഞ്ഞു.

സംഭവത്തെക്കുറിച്ച് ബിന്ദു പറയുന്നത് ഇങ്ങനെ:

”ഈ വാര്‍ത്ത അവര്‍ വ്യാജമായി സൃഷ്ടിച്ചതാണ്. ഇവര്‍ പറയുന്ന പോലെ സംഭവിച്ചതല്ല. കാരണം അവിടെ ഞാന്‍ ശബരിമലയ്ക്ക് പോയി എന്നറിഞ്ഞപ്പോള്‍ തന്നെ വീടിനടുത്തേക്ക് രണ്ട് പ്രാവശ്യം പ്രകടനം നടത്തി. വളരെ അക്രമാസക്തമായി പ്രകടനം നടത്തിയ അവര്‍ വീട്ടുകാരെ പേടിപ്പിക്കുകയായിരുന്നു. അമ്മയും പപ്പയും ശരിക്ക് പേടിച്ചുപോയി. ആ സമയത്ത് മൂന്നാമത്തെ തവണ അവര്‍ ചെയ്തത് വീട്ടില്‍ വന്ന് കോംപ്രമൈസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. നമ്മളെല്ലാവരും ഒരുമിച്ച് പോകണം, നമുക്കെല്ലാവര്‍ക്കും സഹകരിച്ച് മുമ്പോട്ട് പോകാം എന്ന അടവെടുത്ത് സംസാരിച്ചിട്ട് അവരോട് പറഞ്ഞു നമുക്കതിന് പരിഹാരമായി നമ്മുടെ വീട്ടില്‍ വെച്ച് നാമജപം നടത്താം അച്ഛനും അമ്മയും അതില്‍ പങ്കെടുത്താല്‍ മതി എന്ന് പറഞ്ഞു. നമ്മള്‍ പത്തുപന്ത്രണ്ട് പേര്‍ വരാം എന്നിട്ട് നമുക്ക് അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു.

പ്രകടനമെല്ലാം കഴിഞ്ഞ് പൊലീസ് വന്നു, സെക്യൂരിറ്റി കൊടുക്കുന്നു, പൊലീസുകാര്‍ വന്നുംപോയും അന്വേഷിക്കുന്നു, ഞാന്‍ പോയി എന്ന വാര്‍ത്ത വന്നയുടനെ പൊലീസ് വീട്ടില്‍ വന്നു അങ്ങനെയൊക്കെ വന്ന സമയത്ത് എന്തോ സംഭവിക്കുന്നു എന്നിവര്‍ പേടിക്കുകയും ചെയ്തു. അതിന്റെ കൂടെത്തന്നെ ബിജെപിക്കാരുടെ അക്രമാസക്തമായ പ്രകടനം വീടിന്റെ രണ്ട് വശത്ത് കൂടെ, രണ്ട് റോഡിലൂടെയും വരുന്നത്. പൊലീസ് വന്ന് അത് തടഞ്ഞ ശേഷമാണ് ഇവര്‍ വീട്ടില്‍ വന്ന് ഈ കോംപ്രമൈസ് ചര്‍ച്ച നടത്തുന്നത്. ഇവരുടെ രാഷ്ട്രീയ അജന്‍ഡ ആണിതെന്ന് അമ്മയ്ക്കും അച്ഛനും മനസ്സിലായില്ല, ഇവര്‍ പ്രശ്‌നം പരിഹരിക്കാന്‍ വരുന്നതാണ് അങ്ങനെയെങ്കില്‍ പരിഹരിച്ചോട്ടെ എന്നവര്‍ മനസ്സില്‍ വിചാരിച്ചുകാണും. പക്ഷേ വീട്ടില്‍ നാമജപം നടത്തണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കതിന് അനുമതി കൊടുക്കാനോ സമ്മതിക്കാതിരിക്കാനോ ഒന്നും പറ്റുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല. അവരത്രമാത്രം പേടിച്ചിരുന്നു. അവരുടെ അക്രമാസക്തമായ വരവ് കണ്ടിട്ട്. അവര്‍ തന്നെയാണല്ലോ നമുക്ക് നാമജപം നടത്താം എന്ന് പറയുന്നത്. അമ്മയും പപ്പയും ഒന്നും മിണ്ടിയില്ല, സമ്മതിച്ചു എന്ന മട്ടില്‍ വൈകിട്ട് ആറരയ്ക്ക് വരാം എന്നു പറഞ്ഞ് അവര്‍ പോകുകയും ചെയ്തു. കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള എഎസ്‌ഐയും സംഘവുമാണ് വീട്ടില്‍ പ്രൊട്ടക്ഷന്‍ തരുന്നത്. അവര്‍ ചോദിച്ചു എന്താ അവര്‍ സംസാരിച്ചതെന്ന്. അപ്പോള്‍ അമ്മ പറഞ്ഞു നാമജപം നടത്തണം വൈകീട്ട് അവര്‍ വരുമെന്ന് പറഞ്ഞു എന്ന്. അപ്പോള്‍ എഎസ്‌ഐ പറഞ്ഞു അതൊന്നും നടക്കില്ല നമ്മളിവിടെ സെക്യൂരിറ്റി തരുന്നുണ്ട്, രണ്ട് പ്രാവശ്യം അവര്‍ പ്രകടനം നടത്തി, നിങ്ങളുടെ ജീവന് ഭീഷണിയായി അതുകൊണ്ട് വീട്ടിനകത്ത് വെച്ച് അങ്ങനെയൊന്നും നടത്താന്‍ പറ്റില്ല, വീടിന്റെ മുറ്റത്തോ നിങ്ങളുടെ പറമ്പിലോ എവിടെയും നടത്താന്‍ പറ്റില്ല, 200 മീറ്റര്‍ അപ്പുറത്ത് വെച്ച് നടത്തിക്കോട്ടെ എന്ന് സ്റ്റേഷനില്‍ എസ്‌ഐയെ വിളിച്ച് അമ്മയും പപ്പയും സംസാരിച്ച് കാര്യം പറഞ്ഞു.

ഇവര്‍ക്കിനി കാര്യം അവരെ അറിയിക്കണമല്ലോ. അവരിനി ഇത് വേണ്ട എന്ന് പറയുമ്പോള്‍ ബിജെപിക്കാര്‍, ആര്‍എസ്എസ്‌കാര്‍ കൂടി എന്താ ഇനി ചെയ്യാന്‍ പോകുന്നത് എന്ന പേടി അമ്മയ്ക്കും പപ്പയ്ക്കും സ്വാഭാവികമായി ഉണ്ടായി. അപ്പോ ചേട്ടന്‍ അവിടെയുണ്ട് ചേട്ടനോട് പറഞ്ഞു എങ്ങനെയെങ്കിലും അവരെ അറിയിക്കാം എന്ന്. അപ്പോ അനിയത്തിയെ വിളിച്ച് പറയാമെന്ന് പറഞ്ഞു അനിയത്തിയുടെ ഭര്‍ത്താവിന് ബിജെപിയുമായി എന്തോ കണക്ഷനുണ്ട്. ചേട്ടന്‍ വിളിച്ച് അവളോട് പറഞ്ഞു ഇവിടെ വെച്ച് നാമജപം നടത്താന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു, 200 മീറ്റര്‍ അപ്പുറത്ത് വെച്ചേ നടത്താന്‍ പറ്റുവെന്ന് അവര്‍ പറഞ്ഞെന്ന് പറഞ്ഞു. അവര്‍ നേരെ പോയി, സാമുദായികമായി ഞങ്ങളുടെ ഒരു അമ്പലമുണ്ട്. അഖില ഭാരത സാംബവ മഹാസഭയുടെ യൂണിറ്റിലാണ് ഞങ്ങളുടെ അമ്പലമുള്ളത്. എന്റെ പപ്പയുടെ മൂത്ത ചേട്ടന്റെ മകനാണ് അവിടെ കാര്യങ്ങള്‍ നോക്കുന്നത്. ഞങ്ങളുടെ പരിസരത്ത് തന്നെയാണ് അവര്‍ താമസിക്കുന്നത്. അങ്ങനെയെങ്കില്‍ നമ്മള്‍ അമ്പലത്തില്‍ ചെന്ന് നാമജപം നടത്തിക്കോട്ടെ എന്ന് ആര്‍എസ്എസുകാര്‍ ചോദിച്ചു അപ്പോ അവിടത്തെ ചേട്ടന്‍ പറഞ്ഞു അത് പറ്റില്ല ഞങ്ങളൊരുപാട് കുടുംബക്കാര്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് എല്ലാവരോടും ചോദിച്ച് അനുവാദം വാങ്ങാതെ എനിക്കതൊന്നും പറ്റില്ലെന്ന് പറഞ്ഞ് തടഞ്ഞു. പിന്നെ അവര്‍ എന്റെ വീടിനടുത്തുള്ള രണ്ട് നായര്‍ കുടുംബങ്ങളെയാണ് സമീപിച്ചത്. ചെറുപ്പം തൊട്ടേ ഞങ്ങളെ അറിയുന്ന ആള്‍ക്കാരും ഞങ്ങളോട് സ്‌നേഹമുള്ള മനുഷ്യരും ഒക്കെയാണ് ഞങ്ങള്‍ അവരുടെ ഇടയിലാണല്ലോ വളര്‍ന്നത്. അവിടത്തെ പിള്ളേരൊക്കെ ഞങ്ങളുടെ സുഹൃത്തുക്കളുമാണ്. രണ്ടിടത്തും പോയി ചോദിച്ചപ്പോഴും അവിടത്തെ രണ്ട് പെണ്‍കുട്ടികളും കല്യാണം കഴിച്ചുവന്ന പെണ്‍കുട്ടികളാണ്. അവരുടെ കുടുംബത്തില്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഹസ്ബന്റ് ഇവിടെയില്ല ഞങ്ങള്‍ക്കങ്ങനെ ഒറ്റയ്ക്ക് തീരുമാനിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവരൊഴിവാക്കി. അതിന് ശേഷമാണ് ഇവര്‍ക്കൊരു ഗതിയും ഇല്ലാതായപ്പോള്‍ ഇവരൊരു ബിജെപി നേതാവിന്റെ വീട്ടില്‍ തന്നെ അവിടെ നടത്താന്‍ തീരുമാനിച്ചു. ഗോപി എന്നാണ് അയാളുടെ പേര്. ഗോപിയുടെ വീട്ടിലാണ് ഈ നാമജപം നടത്താന്‍ തീരുമാനിച്ചത്. അമ്മയോട് പറഞ്ഞു അവിടെ ചെന്ന് വിളക്ക് കത്തിച്ചുകൊടുക്കണം നിങ്ങളവിടെ വരെ വരണം എന്ന്. അമ്മയ്ക്ക് നമ്മുടെ വീട്ടില്‍ വെച്ച് നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞതിന് ഇവര്‍ക്ക് വൈരാഗ്യമുണ്ടോ ഇനി അതിന്റെ പേരില്‍ എന്നെയോ സഹോദരങ്ങളെയോ ഒക്കെ ശാരീരികമായി ഉപദ്രവിക്കുകയോ കൊല്ലുമോ എന്നൊക്കെയുള്ള പേടികൊണ്ട് അമ്മയും പപ്പായും ഞങ്ങളവിടെ വരെ പോയിവരാം എന്നുപറഞ്ഞ് പോയി. ചേട്ടന്‍ പോയില്ല ചേട്ടന്‍ പറഞ്ഞു ഞാനത്തരം പരിപാടിയില്‍ പങ്കെടുക്കില്ല എനിക്ക് താല്‍പര്യമില്ല എന്ന്. അവരവിടെ പോയി പൊലീസുകാര്‍ പറഞ്ഞ കാര്യം അറിയിച്ചു.

സംസാരിക്കുമ്പോഴാണ് അമ്മ പറഞ്ഞത് ശബരിമലയ്ക്ക് പോകാന്‍ നിങ്ങള്‍ വരണം ശബരിമലയിലേക്ക് അച്ഛനെയും അമ്മയെയും കൊണ്ടുപോകാം എന്ന്. അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രായമായി കണ്ണ് കാണില്ല, ഒരു കണ്ണിന് മാത്രമേ കാഴ്ചശക്തി ഉള്ളൂ. ഞാന്‍ കുറേ കാലങ്ങളായി അമ്മയുടെ കൂടെ നിന്നാണ് ട്രീറ്റ്‌മെന്റ് എടുക്കുന്നത്. അപ്പോ ഒരു കണ്ണിന് സര്‍ജറി വേണം ഒരു കണ്ണിന്റെ കാഴ്ച മൊത്തത്തില്‍ പോയിരുന്നു. അവര്‍ പറഞ്ഞു അതൊന്നും സാരമില്ല കൊണ്ടുപോയ്‌ക്കോളാം എന്ന്. അപ്പോ പപ്പ പറഞ്ഞു എനിക്ക് ഒരു ചുവട് പോലും നടക്കാന്‍ കഴിയാത്ത ആരോഗ്യാവസ്ഥയാണ് ഉള്ളത്, ഞങ്ങള്‍ക്ക് ശബരിമലയില്‍ ഒന്നും പോകാനുള്ള ആരോഗ്യാവസ്ഥയില്ല എന്തായാലും രണ്ടുപേര്‍ക്കും വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത്രയും സംസാരിച്ചശേഷം അവര്‍ പറഞ്ഞു നവംബര്‍ അഞ്ചാം തീയതിക്ക് മുമ്പെ വിവരം പറഞ്ഞാല്‍ മതിയെന്ന്. എന്നിട്ടിവരെ വിടുകയും ചെയ്തു. അവര്‍ പറഞ്ഞു അഞ്ചാം തീയ്യതി കഴിഞ്ഞാലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പോകാന്‍ പറ്റില്ലെന്ന്. ഇവര്‍ അമ്മച്ചിക്ക് അവിടെനിന്ന് സെറ്റ് മുണ്ട് കൊടുത്തു എന്ന് പറഞ്ഞു.സെറ്റ് മുണ്ട് കൊടുക്കുന്ന ഫോട്ടോയും പപ്പായും അമ്മയും അവിടെ ചെന്ന് നില്‍ക്കുന്ന ഫോട്ടോയും അവരെടുത്ത് വ്യാപകമായി പ്രചരിപ്പിച്ച് അവരുണ്ടാക്കിയ വാര്‍ത്തയാണ് അവര്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായി, അവര്‍ പ്രായശ്ചിത്തം ചെയ്തു അവര്‍ക്ക് കുറ്റബോധമുണ്ട് പശ്ചാത്താപമുണ്ട് എന്നൊക്കെ. അങ്ങനെയൊരു സംഭവവും അവിടെ നടന്നിട്ടില്ല.

വാര്‍ത്ത വന്ന് രാവിലെ തന്നെ ഞാന്‍ അവരെ വിളിച്ചു. എന്റെ ചിറ്റയാണ് വിളിച്ചു പറഞ്ഞത് ഇങ്ങനെയൊരു വാര്‍ത്ത വന്നിട്ടുണ്ട് ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, അവര്‍ കള്ള വാര്‍ത്ത ഇട്ടേക്കുന്നതാണ് എന്ന് എന്നോട് ചിറ്റ പറഞ്ഞു. ഞാനപ്പോള്‍ അമ്മയെ വിളിച്ചു സംസാരിച്ചു. അമ്മയോട് ആരാ അവിടെ വന്നതെന്ന് ചോദിച്ചപ്പോള്‍ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. ഇങ്ങനെയൊക്കെയാണ് സംഭവിച്ചത് ഈ വിവരങ്ങളൊന്നും ഞങ്ങള്‍ക്കറിയുകയേ ഇല്ല ഈ വാര്‍ത്ത എന്ന്. അമ്മ സംസാരിച്ച ശേഷം ചേട്ടനോട് സംസാരിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞു അത് അമ്മയെയും പപ്പയെയും ഞാന്‍ എന്തായാലും ശബരിമലയില്‍ വിടില്ല പ്രത്യേകിച്ച് ഈ കാരണം പറഞ്ഞ് ഒരു കാരണവശാലും വിടില്ല അമ്മയ്ക്കും പപ്പയ്ക്കും എപ്പോഴെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ആരോഗ്യം ശരിയാകുന്ന സമയത്ത് ഞാനവരെ കൊണ്ടുപോയ്‌ക്കോളും അല്ലാതെ ബിജെപിക്കാരും ആര്‍എസ്എസുകാരും വന്ന് എന്റെ അച്ഛനെയും അമ്മയെയും ശബരിമലയ്ക്ക് കൊണ്ടുപോകേണ്ട കാര്യമില്ല അതിനുള്ളതൊന്നും ഇവിടെ നടന്നിട്ടില്ലെന്ന് പറഞ്ഞു. പിന്നെ പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തലേദിവസം നടന്നത് ചേട്ടനും കേട്ടതാണ്. അപ്പോ പറഞ്ഞു മുഖ്യമന്ത്രി ശക്തമായി പറഞ്ഞത് ഇങ്ങനെയാണല്ലോ ഗവണ്മെന്റ് അതിനെ അനുകൂലിക്കുന്നു, വിധി നടപ്പാക്കും സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നതിന് ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, ശബരിമല കയറുന്ന സ്ത്രീകളാരും കുറ്റക്കാരല്ല എന്ന രീതിയില്‍ വലിയ വാര്‍ത്താ സമ്മേളനവും പത്തനംതിട്ടയിലെ വിശദീകരണ യോഗവും ടിവിയില്‍ കണ്ടു. അവന്‍ പറഞ്ഞു ഒരു കാരണവശാലും നീയതില്‍ വിഷമിക്കണ്ട ഞങ്ങളാരും നിനക്കെതിരെ ഒന്നും ചെയ്തിട്ടില്ല. ഞങ്ങളെല്ലാം നിന്റെ കൂടെ ഉണ്ട്. നിയമപരമായി നിനക്ക് ഇതിനെ നേരിടാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും അതൊക്കെ ചെയ്‌തോ, ഞങ്ങള്‍ ഒപ്പമുണ്ട് എന്ന് പറഞ്ഞു.

ഞാന്‍ ചോദിച്ചു ഞാന്‍ ശബരിമലയില്‍ പോയതിന് ചേട്ടന് പ്രശ്‌നമുണ്ടോ എന്ന്. ചേട്ടന്‍ പറഞ്ഞു ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല അത് നിന്റെ ഇഷ്ടമല്ലേ പോകാമെന്നുള്ള വിധി വന്നല്ലോ അതുകൊണ്ട് അവരവിടെ കാണിക്കുന്നതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. ഞങ്ങള്‍ക്കിവിടെ പ്രകടനം നടന്നു, പൊലീസ് വന്നു, ഇത്തരം സാഹചര്യങ്ങള്‍ വന്നപ്പോള്‍ നിന്റെ സുരക്ഷയോര്‍ത്ത് പേടിച്ചുപോയി. ആ ഒരു കാര്യം കൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങളില്‍ പെട്ടെന്ന് എന്താ ചെയ്യേണ്ടത് എന്ന് കണ്‍ഫ്യൂഷന്‍ വന്നു. പക്ഷേ ഞങ്ങള്‍ അവരോട് അനുകൂലിച്ച് യാതൊരു നിലപാടും എടുത്തിട്ടില്ലെന്ന് പറഞ്ഞു. അമ്മയോടും ചോദിച്ചു ഞാന്‍ പോയതില്‍ പ്രശ്‌നമുണ്ടോ എന്ന്. അമ്മ പറഞ്ഞു എനിക്കൊരു കുഴപ്പവും ഇല്ല ശബരിമലയില്‍ പോകുന്നതിന് എന്താ പ്രശ്‌നം നമുക്ക് പോകാമല്ലോ പോകുന്നതിന് പ്രശ്‌നമൊന്നുമില്ലല്ലോ എന്ന തരത്തിലാണ് മറുപടി. പപ്പായ്ക്കും അങ്ങനെ കുഴപ്പമില്ല. അവര്‍ക്കാര്‍ക്കും കുഴപ്പമില്ല. ഇവന്മാര്‍ ചെയ്തത് ഇങ്ങനെയൊരു സിറ്റ്വേഷന്‍ ഉണ്ടാക്കി വേറെയേതോ വീട്ടില്‍ നടത്തിയ പരിപാടിയില്‍ വിളിച്ചുവരുത്തി അവര്‍ക്ക് സെറ്റ്മുണ്ട് കൊടുത്ത് നിലവിളക്ക് കൊളുത്തിച്ച് ഫോട്ടോ എടുത്തുണ്ടാക്കിയ വാര്‍ത്തയാണിത്.”

Top