തുടര്‍ച്ചയായ ഛര്‍ദി മരണത്തില്‍ അമ്പരന്ന് തലശ്ശേരി; നാലു മാസത്തിനിടെ ഒരു വീട്ടില്‍ നടന്നത് മൂന്നു മരണങ്ങള്‍; ആറു വര്‍ഷം മുമ്പും ഇതുപോലൊരു മരണം…

തലശ്ശേരി: പകര്‍ച്ച വ്യാധികള്‍ ഒരു നാടിനെയാകെ ആധിപിടിപ്പിക്കാറുണ്ട്. ഇപ്പോള്‍ തലശ്ശേരി നിവാസികള്‍ ഇത്തരമൊരു ഭീതിയിലാണ്. നാലു മാസത്തിനിടെ ഒരു വീട്ടില്‍ നടന്ന മൂന്നു ദുരൂഹമരണങ്ങളാണ് നാടിനെയാകെ ഭീതിയിലാക്കിയിരിക്കുന്നത്. ആറുവര്‍ഷം മുമ്പു മരിച്ച ഒരു വയസുകാരിയടക്കം നാലുപേരും മരിച്ചതു ഛര്‍ദിച്ചായിരുന്നു. വീട്ടില്‍ അവശേഷിച്ചിരുന്ന യുവതിയെ കഴിഞ്ഞ ദിവസം ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2012 ലായിരുന്നു കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകള്‍ കീര്‍ത്താന ഛര്‍ദിയെ തുടര്‍ന്നു മരിച്ചത്. ഈ സമയം കീര്‍ത്തനയ്ക്കു വയസ് ഒന്നായിരുന്നു. മരണത്തില്‍ കാര്യമായ സംശയം ഒന്നും തോന്നാത്തതിനെ തുടര്‍ന്നു മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല. സൗമ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.ഇക്കൊല്ലം ജനുവരി 12 നു സൗമ്യയുടെ മൂത്തമകള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഐശ്വര്യയും ഇതേ സാഹചര്യത്തില്‍ മരിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല. സൗമ്യയുടെ അമ്മയും കുഞ്ഞിക്കണ്ണന്റെ ഭാര്യയുമായ കമല(68) കഴിഞ്ഞ മാര്‍ച്ചില്‍ ഛര്‍ദിയെ തുടര്‍ന്നു മരിക്കുകയായിരുന്നു. ഇതിനു ശേഷം ഏപ്രില്‍ 13 ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും (76) ഛര്‍ദ്ദിയെ തുടര്‍ന്നു മരിച്ചു. തുടര്‍ച്ചയായി മൂന്നു മരണങ്ങള്‍ സംഭവിച്ചതോടെ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു ഇരുവരുടെയും ദുരൂഹമരണങ്ങളില്‍ കേസ് എടുത്തു മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ഛര്‍ദിയെ തുടര്‍ന്ന് ഈ വീട്ടില്‍ ആകെ അവശേഷിച്ച സൗമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദഹനക്കേടാണു ഛര്‍ദിക്കു കാരണം എന്നാണു പ്രാഥമിക നിഗമനം. സൗമ്യ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ രക്തം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തിയ അസി: ഫൊറന്‍സിക് സര്‍ജന്‍ ഡോ: സുജിത് ശ്രീനിവാസന്റെ നേതൃത്വത്തില്‍ സൗൗമ്യയെ പരിശോധിച്ചു. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചു എങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല കുഞ്ഞിക്കണ്ണന്റെയും കമലയുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമല്ല ആന്തരീകാവയവങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകു. നാലു മരണങ്ങളെയും കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കും എന്നു തലശേരി സിഐ കെ ഇ പ്രേമചന്ദ്രന്‍ അറിയിച്ചു. എന്തായാലും ഇത് ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

 

Top