കൊച്ചി: നാണം കെട്ട് വീണ്ടും കത്തോലിക്കാ സഭ .കർഷകരുടെ കോടികൾ തട്ടിയെടുത്ത് കത്തോലിക്കാ വൈദികൻ മുങ്ങി !..വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ കുട്ടനാട് വികസനസമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ആണ് ഒളിവില്‍ പോയിരിക്കുന്നത് . കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
തോമസ് പീലിയാനിക്കലിന്റെ വാഹനം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കര്‍ഷകര്‍ക്ക് കാര്‍ഷികവായ്പ തരപ്പെടുത്തി നല്‍കാമെന്നുപറഞ്ഞ് പണംതട്ടിയെടുത്തുവെന്ന പരാതിയിലാണ് പീലിയാനിക്കലിനെതിരേ രാമങ്കരി പോലീസ് കേസെടുത്തിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരുന്നു.
ഊരുക്കരി സ്വദേശി കാട്ടടിവീട്ടില്‍ രാധാമണി, മിത്രക്കരി നെല്‍ക്കര്‍ഷക ജോയന്റ് ലയബിലിറ്റി ഗ്രൂപ്പംഗങ്ങള്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതി രാമങ്കരി പോലീസിന് കൈമാറുകയായിരുന്നു. ഇതിന്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.
അഡ്വ. റോജോ ജോസഫും കേസെടുത്തത് മുതല്‍ ഒളിവിലാണ്. വികസന സമിതി ഓഫീസ് അടച്ച് പൂട്ടിയതോടെ പണം കിട്ടാനുള്ളവര്‍ എല്ലാദിവസവും ഓഫീസിലെത്തി മടങ്ങിപ്പോവുകയാണ്. വായ്പയ്ക്ക് ശുപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തിത്തരാമെന്നുപറഞ്ഞും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരും രംഗത്ത് എത്തിയിട്ടുണ്ട്. വായ്പ തട്ടിപ്പ് ഗുരുതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കിയതോടെയാണ് പീലിയാനിക്കല്‍ മുങ്ങിയത്.