സ്വന്തം ലേഖകൻ
കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച വൈദികനെതിരെ പൊലീസ് കേസ്. പാലാ രൂപതയിൽ പെട്ട കല്ലറ പെരുംതുരുത്ത് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലാണ് പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് കേസെടുത്തതോടെ ഫാ. തോമസ് ഒളിവിൽ പോയി. വൈദികനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചാണ് വിദേശ വനിതയെ വൈദികൻ കേരളത്തിലെത്തിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയാണ് വികാരിക്കെതിരെ പീഡന പരാതി നൽകിയത്. ഒരു വർഷം മുൻപാണ് യുവതി വൈദികനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. മാസങ്ങൾ നീണ്ട ചാറ്റിംഗിലൂടെ ഇരുവരും പ്രണയത്തിലായി. തുടർന്നു ജനുവരി അഞ്ചിനു വൈദികന്റെ നിർദേശാനുസരണം യുവതി കേരളത്തിൽ എത്തി. അഞ്ചു മുതൽ പന്ത്രണ്ടു വരെ വൈദികനും യുവതിയും ഒന്നിച്ച് പള്ളിമേടയിൽ കഴിഞ്ഞു. ഇതിനിടെ പല തവണ വൈദികൻ വിവാദ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം കേരളത്തിൽ നിന്നു തിരികെ നാട്ടിലേയ്ക്കു പോയ യുവതി, ഫെബ്രുവരി എട്ടിനാണ് വീണ്ടും മടങ്ങിയെത്തിയത്.
തുടർന്നു വൈദികനെ നേൽക്കണ്ട് യുവതി തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ, വൈദികൻ ഈ അഭ്യർഥന നിരസിച്ചതോടെ യുവതി പാലാ അതിരൂപത അസ്ഥാനത്ത് എത്തി ബിഷപ്പിനെക്കണ്ട് പരാതി നൽകി. എന്നാൽ, മധ്യസ്ഥ ചർ്ച്ചകൾക്കായി ബിഷപ്പ് ആസ്ഥാനത്തേയ്ക്ക് വൈദികനെ വിളിപ്പിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. തുടർന്നു വൈദികനെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ വൈദികൻ ഒളിവിൽ പോയി. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.