ചുരുദാറിലെ എഴുത്ത് കോപ്പിയടിയാണെന്ന് ആരോപിച്ച് പീഡനം: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ കോപ്പിയടി ആരോപിച്ചു അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ച വിദ്യാര്‍ത്ഥിനി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കോപ്പിയടിച്ചെന്നാരോപിച്ച് പരീക്ഷാഹാളില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥിനിയാണ് കോളേജില്‍നിന്ന് ഇറങ്ങിയോടി തീവണ്ടിക്കുമുന്നില്‍ ചാടിമരിച്ചത്.

ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിനി ഇരവിപുരം കൂട്ടിക്കട ശ്രീരാഗത്തില്‍ രാധാകൃഷ്ണന്റെ മകള്‍ രാഖികൃഷ്ണ(19)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. അധ്യാപകരുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഉപരോധിക്കുകയും കോളേജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.എ. ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പരീക്ഷയായിരുന്നു ബുധനാഴ്ച. പരീക്ഷ തുടങ്ങിയശേഷം, രാഖികൃഷ്ണയുടെ ചുരിദാറില്‍ എന്തോ എഴുതിയിരിക്കുന്നത് ക്ലാസില്‍നിന്ന അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാഖിയെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി ഏറെനേരം ശാസിച്ചെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

അധ്യാപിക കോളേജ് പരീക്ഷാ സ്‌ക്വാഡിനെ വിളിച്ചുവരുത്തി ചുരിദാറില്‍ എഴുതിയഭാഗം ഫോട്ടോയെടുക്കുകയും രാഖിയെ സ്‌ക്വാഡിനൊപ്പം സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്റ്റാഫ് റൂമിലെത്തിച്ചശേഷം കോളേജില്‍നിന്ന് രാഖിയുടെ വീട്ടിലേക്കുവിളിച്ച് രക്ഷിതാക്കള്‍ ഉടന്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. കുറച്ചുനേരം സ്റ്റാഫ് റൂമിലിരുന്ന രാഖി അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അധികൃതര്‍ കോളേജില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുവന്ന കേരള എക്‌സ്പ്രസിന് മുന്നിലാണ് വിദ്യാര്‍ഥിനി ചാടിയത്. കോളേജില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെയുള്ള എ.ആര്‍.ക്യാമ്പിന് മുന്നിലെ ട്രാക്കിലായിരുന്നു അപകടം. രാഖിയുടെ ചുരിദാറില്‍ എഴുതിയിരുന്നത് ബുധനാഴ്ചത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന് സഹപാഠികള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണക്കമ്മിഷനെ നിയോഗിക്കുമെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷെല്ലി അറിയിച്ചു. സംഭവത്തില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഖിയുടെ മരണത്തില്‍ യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Top