സന്യാസിനികൾ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരോ?അഭിഭാഷകയായ സന്യാസിനിയുടെ പോസ്റ്റ് വൈറലാകുന്നു

കോച്ചി :സന്യാസിനികൾ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരോ …അടിച്ചമർത്തപ്പെട്ടവരോ ?ചോദ്യങ്ങൾ കൂടുതലായി ഉയരുകയാണ് .ബിഷപ്പ് ഫ്രാൻകോയുടെ പീഡന ആരോപണം ഉയരുകയും കന്യാസ്ത്രീകൾ നീതിക്കായി തെരുവിൽ ഇറങ്ങുകയും ചെയ്തപ്പോൾ ചോദ്യം കൂടുതൽ ഉയരുന്നു .സമരത്തിൽ ഉള്ള കന്യാസ്ത്രീകളും ഇത്തരം അടിച്ചമർത്തലിനെപ്പറ്റി സൂചന നൽകിയിരുന്നു .എല്ലാം ഉള്ളിൽ ഒതുക്കി പ്രതികരിക്കാനാകാത്ത ഒരു വിഭാഗത്തെപ്പറ്റി.അതിനിടയിൽ സമര്‍പ്പിത ജീവിതത്തെ ചോദ്യം ചെയ്തും അപമാനിച്ചും രംഗത്തുള്ള സോഷ്യല്‍ മീഡിയ എഴുത്തുകാര്‍ക്ക് ശക്തമായ മറുപടിയുമായി അഭിഭാഷകയായ സന്യാസിനിയുടെ പോസ്റ്റ്. ക്രിസ്തുദാസി സന്യാസ സമൂഹാംഗവും കേരള ഹൈക്കോടതിയിലെ അഭിഭാഷകയുമായ സിസ്റ്റര്‍ ലിനറ്റ് ചെറിയാന്‍ അരയണ്ടയില്‍ എഴുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. ആമുഖത്തിനു ശേഷം ഒരു അഭിഭാഷക എന്നനിലയിലും വളരെ സംതൃപ്തിയോടെ ജീവിക്കുന്ന സമർപ്പിത എന്നനിലയിലും കാണാതെ പോകുന്ന ചിലകാര്യങ്ങൾ ചൂണ്ടിക്കാണിക്കുക തൻറെ ഉത്തരവാദിത്തമായി കരുതുന്നുവെന്ന വാക്കുകളോടെയാണ് സിസ്റ്റര്‍ ലിനറ്റിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

സന്യാസിനികൾ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വളരെ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നും സന്യാസ ജീവിതത്തിൻറെ പവിത്രതയും അർത്ഥവും അറിയാതെ ജീവിതത്തെ അവഹേളിക്കാൻ വരുന്നവർ തങ്ങൾ ചെയ്യുന്ന മറ്റാർക്കും ചെയ്യാനാകാത്ത വലിയ കാര്യങ്ങൾ ഏറ്റെടുക്കാൻ വരുമോയെന്നും സിസ്റ്റര്‍ പോസ്റ്റില്‍ ഉന്നയിക്കുന്നുണ്ട്. എഴുന്നൂറോളം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസ്റ്റര്‍ ലിനറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ടവരെ, ആത്മാഭിമാനം സംരക്ഷിക്കാൻ സമരം ചെയ്യുന്ന പ്രിയ സഹോദരിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ധാരാളം എഴുത്തുകൾ നമ്മൾ കാണുന്നുണ്ട്. നീതിക്കുവേണ്ടി അഭിഭാഷക വസ്ത്രമണിഞ്ഞ ഒരാളെന്ന നിലയിൽ, ഒരു സമർപ്പിത എന്ന നിലയിൽ നീതിക്ക് വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും ലക്ഷ്യം കാണട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ജുഡീഷ്യറിയിലും ഗവൺമെൻറ് സംവിധാനങ്ങളിലും വിശ്വസിക്കുകയും അതോടു ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ വിവാദവിഷയങ്ങളിൽ നീതി നടക്കട്ടെ എന്ന് മാത്രമാണ് പറയുവാനുള്ളത്. പക്ഷേ നമ്മൾ കാണാതെ പോകുന്ന ചിലകാര്യങ്ങൾ ചൂണ്ടിക്കാണിക്കുക ഒരു അഭിഭാഷക എന്നനിലയിലും വളരെ സംതൃപ്തിയോടെ ജീവിക്കുന്ന സമർപ്പിത എന്നനിലയിലും എൻറെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു.

1. ഈ ദിവസങ്ങളിൽ കേട്ട ഒരു കമൻറ് സന്യാസിനിമാർ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു എന്നാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത ആരൊക്കെയോ പ്രത്യേക ചില ലക്ഷ്യങ്ങൾ വെച്ച് ഉണ്ടാക്കിയതും ആയ ഒരു കാര്യമാണിത്. ജലന്തർ വിഷയത്തെക്കുറിച്ച് അല്ല ഞാൻ പറയുന്നത്. പൊതുവേ ഇത്തരം പൊതു ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ കുറിച്ചാണ്. കന്യാസ്ത്രീ മഠങ്ങളിൽ ആരും അടിമകളായി ജീവിക്കുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ ഭരണസംവിധാനം ഉണ്ട്. ഒരു കുടുംബത്തിൽ എന്നപോലെ ഞങ്ങളുടെ വിഷമങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കാൻ ഞങ്ങൾക്ക് ഇടമുണ്ട്. ഒരു സഭ അധികാരിയും ഇത്തരം ഒരു ആരോപണം കേട്ടാൽ നീ സഹിച്ചോളാൻ പറയുമെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ വ്രത വാഗ്ദാന സമയത്ത് ഞങ്ങളുടെ അധികാരികളെ ഞങ്ങളുടെ വിശുദ്ധിയുടെ കാവൽക്കാരായി നിയോഗിക്കുന്നു

2. രണ്ടാമതായി കേട്ട് ആരോപണം കന്യാസ്ത്രീകൾ കൂട്ടിലടച്ച കിളികളെ പോലെയാണ് എന്നാണ്. ഓരോരുത്തരുടെയും കഴിവും സഭയുടെ ആവശ്യവും അനുസരിച്ച് എല്ലാവരെയും വളർത്തിയ പാരമ്പര്യമാണ് ക്രൈസ്തവ സന്യാസസഭകൾക്ക് ഉള്ളത്. കുടുംബങ്ങളിൽ മക്കളെ ആരും അഴിച്ചുവിട്ട് അല്ല വളർത്തുന്നത് ചില നിയമങ്ങളുണ്ട്, നിയന്ത്രണങ്ങൾ ഉണ്ട്. അതിനെ ഒരു കുടുംബ അന്തരീക്ഷത്തിൽ എടുക്കാൻ കഴിയുന്നതാണ് സന്ന്യാസത്തിന്റെ വിജയം. ഞങ്ങളെ സംബന്ധിച്ച് അനുസരണം ഒരു ഭാരമല്ല. അനുസരണത്തിൽ അനുഗ്രഹം പ്രാപിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കുട്ടികളെ അനുസരണ പഠിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നത്

3. സന്യാസഭവനങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങളും, ലൈംഗിക പീഡനവുംനടക്കുന്നു എന്ന് വരുത്തി തീർക്കുന്നത് ചില ഗൂഡ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്. അതായത് ക്രൈസ്തവ സമൂഹത്തെ മുഴുവൻ അവഹേളിക്കുക എന്ന ലക്ഷ്യം ഈ ദിവസങ്ങളിലൊക്കെ ക്രൈസ്തവ സന്യാസത്തെ കുറിച്ച് നമ്മൾ കേട്ട അതിശയിപ്പിക്കുന്ന കഥകൾ വിരൽചൂണ്ടുന്നത് ക്രൈസ്തവ സന്യാസത്തെ തകർക്കാനുള്ള ഗൂഢശ്രമങ്ങൾലേക്ക് ആണ്

4. ദാരിദ്ര്യം ബ്രഹ്മചര്യം അനുസരണം ഇവർ ഞങ്ങളെ സംബന്ധിച്ച് ക്രിസ്തുവിൽ അനുഭവിക്കുന്ന സന്തോഷങ്ങളാണ്. മാനുഷികമായ രീതിയിൽ അത്രയെളുപ്പമല്ല. ദൈവവിളി എന്ന് പറയുന്നത് ഇതിനാണ്. ജീവിതത്തിൻറെ സഹനങ്ങളെ സ്നേഹപൂർവം സഹിക്കാൻ കഴിയുന്നത് തന്നെയാണ് സന്ന്യാസത്തിലെ മഹത്വം.

5. 18 വയസ്സ് പൂർത്തിയാകുന്നതിനു മുമ്പ് സന്യാസം സ്വീകരിക്കുന്നു എന്ന് പറഞ്ഞു വിമർശിക്കുന്നവരെ കണ്ടു. മഠത്തിൽ ഒരാൾ ചേരാൻ വരുമ്പോൾ അയാൾക്ക് നേരെ സന്യാസ വസ്ത്രം കൊടുക്കുകയല്ല ചെയ്യുന്നത്. വർഷങ്ങൾ നീളുന്ന പരിശീലനം ഉണ്ട്. നിത്യ വ്രതം സ്വീകരിക്കുന്നതിന് മുമ്പ് പിന്നെയുമുണ്ട് അവസരങ്ങൾ ഒരാൾക്ക് ഇത് ജീവിക്കുവാൻ കഴിയുന്നില്ലെങ്കിൽ ധൈര്യമായി ഇറങ്ങി പോകാമല്ലോ. സന്യാസം എന്നുള്ളത് കുരിശിൻറെ ജീവിതമാണ് എന്നു മറന്നുകൊണ്ട് സന്യാസത്തിലേക്ക് ആരും വരരുത്

6. സഭയുടെ ഇടപെടലുകളെ കുറിച്ചുള്ളതാണ് മറ്റൊരു ആക്ഷേപം. ഓരോ സന്യാസസഭയുടെയും

ഭരണഘടനയ്ക്ക് അനുസരിച്ചാണ് അത് പ്രവർത്തിക്കുന്നത്. സാധാരണ ഒരു മെത്രാന്മാരും വൈദികരും സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വരാറില്ല.

7. സന്യാസ ജീവിതത്തിന് അതിൻറെ മഹത്വം വേണമെങ്കിൽ അത് കുരിശിൻറെ വഴി ഉള്ള യാത്രയാക്കണം. മറ്റുള്ളവർക്ക് വേണ്ടി എരിയുന്ന ജീവിതമാണ് സന്യാസമെന്ന് മറക്കരുത്. ഞങ്ങൾക്കിടയിൽ വലിയവരും ചെറിയവരും ഇല്ല ഒരുമിച്ച് ക്രിസ്തുവിലേക്ക് യാത്രചെയ്യുന്നവരാണ് ഞങ്ങൾ സമർപ്പിതർ.

8. സമർപ്പിതരെ കുറിച്ച് ആകുലപ്പെടുന്നവരോട് പറയാനുള്ളത് നിങ്ങളുടെ കുടുംബങ്ങളിൽനിന്ന് നല്ല ദൈവവിളികൾ പ്രോത്സാഹിപ്പിക്കുക. ക്രിസ്തുവിൻറെ ആർദ്ര ഭാവമായി അവർ വളരട്ടെ.

ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ എന്ന ബൈബിൾ വിശേഷിപ്പിക്കുന്ന ഉപമ ഇപ്പോഴും പ്രസക്തമാണ്. സന്യാസികളുടെ ജീവിതത്തെക്കുറിച്ച് ഓർത്ത് ഒരുപാട് ആകുലപ്പെടുന്നത് ലക്ഷ്യംവെക്കുന്നത് എന്താണ് എന്ന് തിരിച്ചറിയുക. സന്യാസിനികൾ ഒക്കെ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വളരെ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. സന്യാസ ജീവിതത്തിൻറെ പവിത്രതയും അർത്ഥവും അറിയാതെ ജീവിതത്തെ അവഹേളിക്കാൻ വരുന്നവർ ഞങ്ങൾ ചെയ്യുന്ന മറ്റാർക്കും ചെയ്യാനാകാത്ത വലിയ കാര്യങ്ങൾ ഏറ്റെടുക്കാൻ വരുമോ?

ഞങ്ങൾ സമർപ്പിതർ സംതൃപ്തരാണ്. ലോകം ഞങ്ങളെ വേട്ടയാടുമ്പോഴും നിങ്ങൾക്കുവേണ്ടി ഉയർത്തിയ കരങ്ങളുമായി ദിവ്യകാരുണ്യ ഈശോയ്ക്കു മുൻപിൽ ഞങ്ങൾ ഉണ്ടാകും. ‘ജെറുസലേം നഗരിയിലെ സ്ത്രീകളോട് ഈശോ പറഞ്ഞതുപോലെ സ്നേഹപൂർവ്വം ഞങ്ങളും പറയുന്നു നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു ആകുലപ്പെടുക. ‘സന്യാസ ഭവനങ്ങളുടെ സുരക്ഷിതത്വ അന്വേഷണങ്ങളും സന്യാസിനികളെ പുനരധിവസിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും സമരവേദിയിൽ ഉയർത്തിയിരിക്കുന്ന ചില മുദ്രാവാക്യങ്ങളും അത്തരക്കാരുടെ ലക്ഷ്യങ്ങൾ നന്നായി വെളിപ്പെടുത്തുന്നുണ്ട്.
ഈ സഹന നാളുകളിൽ ഞങ്ങളുടെ കൂടെ ആയിരിക്കുന്ന പ്രിയപ്പെട്ടവരോട് പറയാനുള്ളത് ശക്തമായി പ്രാർത്ഥിക്കുക, സഹനങ്ങളുടെയും അവഹേളനങ്ങളും അവസാനം ഒരു നല്ല നാളെ ഉണ്ട്. വിശുദ്ധ സന്യാസത്തിലൂടെ ഒരുപാട് പേർക്ക് നാഥനെ മഹത്വപ്പെടുത്താൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ സമർപ്പിതർക്ക് വേണ്ടിയും പ്രാർത്ഥിക്കാം.

സ്നേഹപൂർവ്വം

Adv.Sr.Linat Cheriyan Arayandayil SKD

Top