ഞങ്ങള്‍ കാവല്‍ നിന്നതും കുരച്ചതും കടിച്ചതുമൊക്കെ പലപ്പോഴും താങ്കളടങ്ങുന്ന സമൂഹത്തിനു വേണ്ടി തന്നെയായിരുന്നു! പിന്നെന്തിനാണ് ഞങ്ങളെ ഇങ്ങനെ പുശ്ചിക്കുന്നത്; പോലീസുകാരന്റെ ഉള്ളുലയ്ക്കുന്ന വാക്കുകള്‍ വൈറലാവുന്നു

ഒരു സമൂഹം . എത്രയൊക്കെ കരുതലോടെ പ്രവര്‍ത്തിച്ചാലും കാക്കി എന്ന വിഭാഗത്തോട് അവഗണന കാണിക്കുന്നവരാണ് അധികമാളുകളും. എന്നാല്‍ അവയില്‍ പലതും തെറ്റിദ്ധാരണ മൂലവുമാണ്. എന്നാല്‍ ഉണ്ടചോറിന് നന്ദികാണിക്കാതെ പോലീസുകാരെ അവഗണിക്കുകയും പുശ്ചിക്കുകയും ചെയ്യുന്നവരോട് ഒരു പോലീസുകാരന് പറയാനുള്ളതാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പോലീസുകാരോട് പുശ്ചവും ദേഷ്യവും മാത്രം പ്രകടിപ്പിക്കുന്നവര്‍ അറിയാന്‍ എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ബഹുഭൂരിപക്ഷം നന്‍മ ചെയ്താലും ചിലര്‍ ചെയ്യുന്ന ഉരുട്ടിക്കൊലയ്ക്കും കസ്റ്റഡി പീഡനങ്ങളുടെയും പഴി മൊത്തം പോലീസുകാര്‍ ചുമക്കേണ്ട ഗതികേടാണ് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവസങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ മരിച്ച പൊലീസുകാരിയുടെ മരണവാര്‍ത്തയ്ക്ക് താഴെ ഒരാള്‍ ഇട്ട കമന്റാണ് ഈ പോസ്റ്റിന് ആധാരം. ‘ഒരു തെരുവ് പട്ടി ചാകുമ്പോള്‍ തോന്നുന്ന സങ്കടം പോലും ഒരു പോലീസുകാരി ജോലിക്കിടയില്‍ പൊലിഞ്ഞപ്പോള്‍ തോന്നിയില്ല..’ എന്നാണ് ഒരാള്‍ കുറിച്ചത്. ഉള്ളുലയ്ക്കുന്ന വാക്കുകളോടെയാണ് കണ്ണൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീലേഷ് തീയ്യഞ്ചേരി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ആ കമന്റിന് ചുട്ട മറുപടി നല്‍കുകയാണ് ശ്രീലേഷ്. ‘ഒരു തെരുവ് പട്ടി ചാകുമ്പോള്‍ തോന്നുന്ന സങ്കടം ഒരു പോലീസുകാരി ജോലിക്കിടയില്‍ പൊലിഞ്ഞു പോയപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയില്ല അല്ലേ..സന്തോഷം സുഹൃത്തേ…ഒരു ആണ് അല്ലെങ്കില്‍ ഒരു പെണ്ണ് ജനിച്ചു വീണപ്പോള്‍ പോലീസ് ആയതല്ല എന്നു മനസിലാക്കൂ എന്നാണ് പോലീസുകാരന്‍ പ്രധാനമായും പറഞ്ഞു വയ്ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

ശ്രീകല എന്ന നാല്‍പ്പതിനാലുകാരിയെ എന്റെ അമ്മ പ്രസവിച്ചതല്ല…എനിക്ക് അങ്ങനെയൊരു സ്ത്രീയെ അറിയുമായിരുന്നില്ല..കഴിഞ്ഞുപോയ മണിക്കൂറുകളിലൊന്നില്‍ കാലം അവരുടെ കരം പിടിച്ചു ഈ ലോകത്തില്‍ നിന്ന് നടന്നു പോകുന്നത് വരെ…ദൈവം അറിഞ്ഞോ അറിയാതെയോ ഒന്ന് മയങ്ങിയ ആ തണുത്ത പുലരിയില്‍ മരണം അവരെ പുല്‍കും വരെ..

പക്ഷെ ഇന്ന് അവര്‍ എനിക്കെന്റെ കൂടെപ്പിറപ്പാണ്..ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂടെപ്പിറപ്പ്..ചോരയുടെ പാരമ്പര്യം കൊണ്ടല്ല ആ ബന്ധം…ശ്രീകല മാത്രമല്ല,നൗഫല്‍ ഹസീനയുമൊക്കെ ഇപ്പോള്‍ ഹൃദയം കീറിമുറിക്കുന്നുണ്ട്,നോവിക്കുന്നുണ്ട് വല്ലാതെ….ലേക്ക് ഷോര്‍ ആശുപത്രിയിലെ അത്യാഹിത വാര്‍ഡില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന നാല്‍പ്പതിരണ്ടുകാരന്‍ നിസാര്‍ സാറും എനിക്ക് പുറത്തു നിന്നൊരാളല്ല..

ഈ കുറിപ്പ് എഴുതണോ വേണ്ടയോ എന്ന് ഞാന്‍ ചിന്തിച്ചത് പലവട്ടമാണ്..കാരണം ഒരു മരണത്തെപ്പറ്റി എപ്പോള്‍ സംസാരിച്ചാലും അത് വേദന തരുന്ന ഒന്നാണ്..പ്രത്യേകിച്ച് അവരുടെ പ്രിയപ്പെട്ടവര്‍ക്ക്….അവരുടെ വേദനയില്‍ പങ്കുകൊണ്ടു കൊണ്ട്..അവരുടെ നഷ്ടം എന്റേതും കൂടിയാണെന്ന് ഉറപ്പുള്ളത് കൊണ്ട്….എനിക്കിത് പറയാതെ വയ്യ…

പ്രിയപ്പെട്ട ജോണ്‍ ജിജോ ജോയ്,എനിക്ക് പറയാനുള്ളത് നിങ്ങളോടാണ്..നിങ്ങളെപ്പോലെ ഏതെങ്കിലും ഒരാള്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരോടെല്ലാമാണ്..പറഞ്ഞിങ്കില്‍ ഞാന്‍ ഒന്നുമല്ലാതായിപ്പോകും..ഞാന്‍ പ്രതിനിധീകരിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഏറ്റവും ചെറിയൊരു കണ്ണിയായ എനിക്ക് പറഞ്ഞെ പറ്റൂ..ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടി…

ഒരു തെരുവ് പട്ടി ചാകുമ്പോള്‍ തോന്നുന്ന സങ്കടം ഒരു പൊലീസുകാരി ജോലിക്കിടയില്‍ പൊലിഞ്ഞു പോയപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയില്ല അല്ലെ..സന്തോഷം സുഹൃത്തേ…ഒരു ആണ് അല്ലെങ്കില്‍ ഒരു പെണ്ണ് ജനിച്ചു വീണപ്പോള്‍ പോലീസ് ആയതല്ല എന്നു മനസിലാക്കൂ…

ചരലും പൊടിയും നിറഞ്ഞ പടുകൂറ്റന്‍ മണ്‍മൈതാനങ്ങളില്‍ ഒമ്പതു മാസം ഞങ്ങള്‍ ഒഴുക്കിയ വിയര്‍പ്പിനു ചോരയുടെ മണവും നിറവും ഉണ്ടായിരുന്നു..കണ്ണീരിന്റെ ഉപ്പും ചൂടുമുണ്ടായിരുന്നു..പരിശീലനം തുടങ്ങുന്നതിന് മുന്‍പുണ്ടായിരുന്ന സ്വന്തം രൂപം പോലും തിരിച്ചു കിട്ടാത്ത അനേകം ആണും പെണ്ണുമുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍..

കൈമുട്ടിനു താഴെയും മേലെയും ഇന്നും പലര്‍ക്കും നിറം രണ്ടാണ്..കഷ്ടപ്പെടുന്ന പകലിന്റെ നീളം കൂടുതലും വിശ്രമിക്കുന്ന രാത്രിയുടെ നീളം വളരെ കുറവുമായി തോന്നും ആ സമയത്ത്..തിയ്യതി മറന്നു പോകും..ഞായറാഴ്ച ആകാന്‍ കൊതിക്കും..പാസ്സിങ് ഔട്ട് എന്ന സ്വപ്നം എന്നും കാണും..കൂട്ടത്തിലുള്ളവന്റെ സങ്കടവും സന്തോഷവും അറിയും..അവര്‍ക്കു വേണ്ടിയും ചിരിക്കും കരയും..ഒരു സാധാരണ പൗരനില്‍ നിന്നും ഒരു പൊലീസുകാരനിലേക്കുള്ള ദൂരം വളരെ കൂടുതലാണ് ജോണ്‍…

എന്നിട്ടും ഇരുനൂറ്റി പത്തു ദിവസം കഴിഞ്ഞിട്ട് ഞങ്ങള്‍ ഒരു പ്രതിജ്ഞയെടുക്കും..അതും ഞങ്ങള്‍ക്ക് വേണ്ടിയല്ല..നീയടക്കമുള്ള സമൂഹത്തിനു വേണ്ടി..നിങ്ങളുടെ കാവലിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളാമെന്നു മൂന്ന് വരിയില്‍ നിരന്നു നിന്ന് ആകാശത്തിലേക്ക് വെള്ള ഉറ ധരിച്ച കൈ ഉയര്‍ത്തി ഏറ്റവും ഉറക്കെ..ട്രൈനിംഗിന്റെ ഒരു ദിവസമെങ്കിലും ഞങ്ങളെ കണ്ടിരുന്നെങ്കില്‍,പാസിംഗ് ഔട്ട് പരേഡ് ഒരു പ്രാവശ്യമെങ്കിലും കണ്ടിരുന്നെങ്കില്‍ നിന്റെ നാവിനെ ഒരു പക്ഷെ നീ നിയന്ത്രിച്ചേനെ ജോണ്‍..

നീ ഈ പറഞ്ഞതിന്റെ പേരില്‍ നിന്നോട് കേരളത്തിലെ ഒരു പോലീസുകാരനും ഒരു ദേഷ്യവും ഉണ്ടാകില്ല ജോണ്‍..മറിച്ചു ഞങ്ങള്‍ കുറെയേറെ സങ്കടപ്പെടും..എന്നാലും നാളെ നിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഒരു അപകടം വന്നാലും പാഞ്ഞെത്തും ഞങ്ങള്‍..കാരണം അത് ഞങ്ങള്‍ പഠിച്ച പാഠമാണ്..സ്വജനപ്രീതിയോ ശത്രുതാമനോഭാവമോ പക്ഷഭേദമോ കടന്നു വരാത്ത വലിയ പാഠം..അത് മനസ്സിലാക്കാന്‍ നീ നേടിയ വിദ്യാഭാസം ഒരുപക്ഷെ തികയാതെ വരും ജോണ്‍ ജിജോ ജോയ്..

സ്വന്തം അച്ഛനും അമ്മയും ആശുപത്രിയില്‍ ഉള്ളപ്പോള്‍ പോലും ഒരു പോലീസുകാരന്‍ ചിലപ്പോള്‍ ട്രാഫികിലെ പൊരി വെയിലില്‍ പൊടി തിന്നുന്നുണ്ടാവും..കുട്ടിയുടെ പിറന്നാളിനും സ്വന്തം വിവാഹ വാര്‍ഷികത്തിനുമൊക്കെ ട്രെയിനില്‍ പ്രതിയെയും കൊണ്ട് യാത്ര ചെയ്യുകയാവും…പിന്നെ ജോണ്‍,വെറും മീറ്ററുകള്‍ക്കു അപ്പുറത്ത് സഹപ്രവര്‍ത്തകയുടെ ശരീരം ചോര വാര്‍ക്കുമ്പോഴും അവിടെ റോഡിലെ തിരക്ക് നീക്കിയതും ഒരുപക്ഷെ ഈ കാക്കിയിട്ട വര്‍ഗം തന്നെയാവും..

ഇതൊന്നും കാണാതെ പോയ കണ്ണിനു മുന്നില്‍ നമിച്ചു പോകുന്നു ജോണ്‍..എന്നെങ്കിലുമൊരിക്കല്‍ അടച്ചു ശീതീകരിച്ച ആംബുലന്‍സിന്റെ ഉള്ളിലോ,ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ ഒരു കിടക്കയിലോ നിനക്ക് വേണ്ടവര്‍ ചോര വാര്‍ന്നു കിടക്കാന്‍ ഇട വരാതിരിക്കട്ടെ..കാരണം നീ പോകുന്ന ആംബുലന്‍സിന്റെ ഒരു സീറ്റില്‍ ഒരുപക്ഷെ ഒരു പോലീസുകാരനും ഉണ്ടായേക്കാം..നിനക്ക് വേണ്ടപ്പേപ്പെട്ടവരെ എടുത്തുയര്‍ത്തി അതില്‍ കിടത്തിയ,അവരുടെ ചോരയില്‍ കുതിര്‍ന്ന ഒരു പോലീസുകാരന്‍..അന്ന് ആ പോലീസുകാരനെ നീ അറിയാതെ ബഹുമാനിച്ചു പോയാലോ??

തെരുവ് പട്ടിയോടുള്ള നിന്റെ സ്‌നേഹവും കരുതലും ഇല്ലാതെ പോയാലോ..വേണ്ട ജോണ്‍..ഇനി നീ തരുന്ന ബഹുമാനം ഞങ്ങള്‍ക്ക് വേണ്ട…നിന്റെ മനസ്സില്‍ തെരുവ് പട്ടികളെക്കാള്‍ താഴെ തന്നെ ആവട്ടെ ഞങ്ങള്‍.. പക്ഷെ ജോണ്‍,ഞങ്ങള്‍ കാവല്‍ നിന്നതും കുരച്ചതും കടിച്ചതുമൊക്കെ പലപ്പോഴും നീയടങ്ങുന്ന സമൂഹത്തിനു വേണ്ടി തന്നെയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു…

മറ്റുള്ളവരുടെ സങ്കടങ്ങളില്‍ പങ്കു ചേരണം എന്ന് പറയാന്‍ എനിക്ക് അവകാശമോ അധികാരമോ ഇല്ല….കാരണം നിന്റെ വ്യക്തിത്വം നിന്റേത് മാത്രമാണ്..അത് നീ ഉപയോഗിക്കുന്നത് പോലെയാണ്…അറിവും തിരിച്ചറിവും രണ്ടും രണ്ട് തന്നെയാണ് ജോണ്‍..അത് എന്ന് മനസ്സിലാവുന്നുവോ അന്ന് പഠിക്കും പലതും…ഒരേയൊരു ചോദ്യം ചോദിച്ചോട്ടെ ഞാന്‍??എന്റെ ഒരു കൂടെപ്പിറപ്പ് ഇല്ലാതായ വലിയ വേദനയിലും,വേറൊരു കൂടെപ്പിറപ്പ് വേദന കടിച്ചമര്‍ത്തി കിടക്കുമ്പോഴും എനിക്കിത് ചോദിക്കാതെ വയ്യ…’ഒരു തെരുവ് പട്ടിയുടെ വില പോലും തരാതിരിക്കാന്‍ മാത്രം എന്ത് തെറ്റാണ്,എപ്പോഴാണ് ഞങ്ങള്‍ നിന്നോട് ചെയ്തത്??

‘കൊളുത്തണ്ട ജോണ്‍ ജിജോ ജോയ്…കത്തുന്ന വിളക്കുകള്‍ ഊതിക്കെടുത്താതിരുന്നു കൂടെ???ആ ഇരുട്ടില്‍ സന്തോഷിക്കാതിരുന്നുകൂടെ???നിന്നെ പ്രസവിച്ച അമ്മയും ഒരു സ്ത്രീ തന്നെ ആയിരുന്നില്ലേ..’

ജോണ്‍,ഇതൊരു ക്ഷണം കൂടിയാണ്…ഈ വരുന്ന മുപ്പത്തിയൊന്നാം തീയതി തൃശൂരുള്ള കേരള പോലീസ് അക്കാഡമിയില്‍ വെച്ച് നടക്കുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ മാരുടെ പാസിംഗ് ഔട്ട് പരേഡിലേക്കുള്ള ക്ഷണം…പകരമാവില്ലെങ്കിലും നീ പുച്ഛിച്ചു തള്ളിക്കളഞ്ഞ ശ്രീകല സാറിന്റെ നൂറു കണക്കിന് പിന്മുറക്കരുടെ പട്ടാഭിഷേകം…നിന്നെയും ക്ഷണിക്കുന്നു ഞങ്ങള്‍…നിറഞ്ഞ അഭിമാനം തന്നെയാണ് ജോണ്‍ ഒരു പോലീസുകാരന്‍ ആയതിലും,നിന്നോടിത് പറയുന്നതിലും…….

ശ്രീലേഷ് തീയ്യഞ്ചേരി

സിവില്‍ പൊലീസ് ഓഫീസര്‍

കണ്ണൂര്‍

Top