ആര്‍ത്തവം പരസ്യമായി ചര്‍ച്ച ചെയ്യുന്ന ചിത്രം പ്രദര്‍ശിപ്പിക്കാനാകില്ല; പാഡ്മാന് പാകിസ്ഥാനില്‍ വിലക്ക്

ഇസ്ലാമാബാദ്: അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്ത ചിത്രം പാഡ്മാന് പാകിസ്ഥാനില്‍ വിലക്ക്. ചിത്രം പാക് സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാരോപിച്ചാണ് പാകിസ്ഥാന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ആര്‍ത്തവ ശുചിത്വത്തില്‍ വലിയ വിപ്ലവം സൃഷ്ടിച്ച അരുണാചലം സാമൂഹ്യപ്രവര്‍ത്തകനായ മുരുകാനന്ദത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍. ആര്‍ത്തവം പോലുള്ള കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്ന ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. ആര്‍ത്തവം, സാനിറ്ററി പാഡ് എന്നിവയെക്കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നതാണ് പാക് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ചിത്രത്തിലെ വിഷങ്ങള്‍ പാക് സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നായിരുന്നു വാദം. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന സിനിമകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം ഇഷഖ് അഹമ്മദ് പറഞ്ഞു. വിലക്കപ്പെട്ട വിഷയങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ടെന്ന് ആരോപിച്ച് പഞ്ചാബ് സെന്‍സര്‍ ബോര്‍ഡും പാഡ്മാന് പ്രദര്‍ശനാനുമതി നിരോധിച്ചിരുന്നു. മതത്തിനും സംസ്‌കാരത്തിനും എതിരായ വിഷയങ്ങളുള്ള സിനിമകള്‍ അനവദിക്കാന്‍ കഴിയില്ല എന്നാണ് ഒരംഗം വിശദീകരിച്ചത്. ചിത്രത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബോര്‍ഡ് നിഷേധിച്ചു. വളരെ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് ട്വിങ്കിള്‍ ഖന്നയാണ്. രാധിക ആപ്തെ, സോനം കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കഴിഞ്ഞു.

Top