ഐക്യദാര്‍ഢ്യ ഫ്‌ളാഷ്‌മോബ്: മുസ്ലിം വിദ്യാര്‍ത്ഥിനിക്കെതിരെ വധ ഭീഷണി; ഒന്‍പത് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മലപ്പുറത്ത് തട്ടമിട്ട് ഫ്‌ളാഷ് മോബ് നടത്തിയ വര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്രോത്സവ വേദിയില്‍ ഫ്ളാഷ്‌മൊബ് നടത്തിയ മലപ്പുറം സ്വദേശിനി ജസ്‌ല മാടശ്ശേരിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവരുടെ പേരില്‍ പൊലീസ് കേസെടുത്തു.

ജസ്‌ലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കൊപ്പം ജസ്‌ല കൈമാറിയ വീഡിയോകളിലും സ്‌ക്രീന്‍ഷോട്ടുകളിലും ഉള്‍പ്പെട്ട ഒന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ അപവാദപ്രചരണം നടത്തിയതിനുള്ള വകുപ്പുകളും, ഐടി ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്ത് കുന്നുമ്മല്‍ ടൗണില്‍ തട്ടമിട്ട മൂന്ന് പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന്റെ അലയൊലികള്‍ ഐഎഫ്എഫ്‌കെയിലും പ്രതിഫലിച്ചിരുന്നു. പൊതുവിടത്തില്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ അഭിപ്രായം പറയുമ്പോള്‍ ഉണ്ടാകുന്ന മോശം പ്രതികരണങ്ങളെ സൂചിപ്പിക്കാനാണ് ജസ്‌ല മാടശ്ശേരിയും കൂട്ടരും ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.

ഇതേ തുടര്‍ന്ന് തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജസ്‌ല വനിതാ കമ്മീഷന് പരാതി നല്‍കി. തന്നെ ഊരു വിലക്കാന്‍ ആഹ്വാനം ചെയ്തുള്ള ഫേസ്ബുക്ക് -വാട്‌സാപ്പ് സന്ദേശങ്ങള്‍ക്കെതിരെയാണ് മഞ്ചേരി സ്വദേശിനിയായ ജസ്‌ല വനിതാ കമ്മീഷന് പരാതി നല്‍കിയത്.ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടി വധഭീഷണി മുഴക്കിയ സാഹചര്യത്തില്‍, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ടാഗോര്‍ തിയറ്ററിലെ ചലച്ചിത്രമേളയുടെ വേദിയില്‍ വെച്ചുനടന്ന ഫ്‌ളാഷ് മോബില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ജസ്‌ലയ്‌ക്കെതിരേ സദാചാര ആങ്ങളമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ വാളോങ്ങിയത്. ഫേസ്ബുക്കിലെ ഫ്രീ തിങ്കര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണു ഈ പരിപാടി സംഘടിപ്പിച്ചത്.

എന്നാല്‍ ജസ്‌ല ഇസ്ലാം മതത്തെ അവഹേളിച്ചുവെന്നും നാടിനു നാണക്കേടുണ്ടാക്കിയെന്നും ആരോപിച്ചാണു സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയത്. സലിം ബാവ എന്ന യുവാവാണു ഭീഷണിയുമായി ആദ്യം രംഗത്തെത്തിയത്. ഫേസ്ബുക്കിലിട്ട ലൈവ് വീഡിയോയില്‍ ഇയാള്‍ ജസ്‌ലയോട് മലപ്പുറമെന്നും മഞ്ചേരിയെന്നും പറഞ്ഞതുവരെ താന്‍ ക്ഷമിച്ചിരിക്കുന്നുവെന്നും അതിനപ്പുറം കൃത്യമായ സ്ഥലപ്പേരു പറഞ്ഞ് തന്റെ നാടിനെ അപമാനിക്കാന്‍ തുനിയരുതെന്നുമുള്ള ഭീഷണിയാണു മുഴക്കിയത്. മുന്‍പൊരിക്കല്‍ താന്‍ ഫെമിനിസത്തെക്കുറിച്ച് പോസ്റ്റിട്ടപ്പോള്‍ അതിനുതാഴെ വന്നു അശ്ലീല കമന്റിട്ടയാളാണു ഈ സലീം ബാവയെന്ന് ജസ്‌ല പറയുന്നു.

ഫേസ്ബുക്ക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിക്കാനും ജസ്‌ല ശ്രമിച്ചു. ഏതെങ്കിലും മതത്തിന്റെയോ, രാഷ്ട്രീയ കക്ഷിയുടെയോ പ്രതിനിധിയായല്ല തങ്ങള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതെന്നും ഫ്രീതിങ്കര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയതെന്നും അവര്‍ പറഞ്ഞു.

സൈബര്‍ ആങ്ങളമാര്‍ ആക്ഷേപിക്കുന്നതുപോലെ പബ്ലിസിറ്റി ഫീലിങ്ങല്ല ഇതൊക്കെ കാണുമ്പോള്‍ തനിക്ക് തോന്നുന്നത്. പൂച്ഛമോ, കോമഡിയോ ഒക്കെയാണ്. പൊതുവിടത്തിലെ സ്ത്രീരാഷ്ട്രീയം പ്രതിഫലിപ്പിക്കുക എന്നതാണ് തങ്ങള്‍ ഉദ്ദേശിച്ചത്. കാര്യങ്ങള്‍ നേരാംവണ്ണം മനസിലാക്കാന്‍ സൈബര്‍ ആങ്ങളമാര്‍ ശ്രമിക്കണമെന്നും തന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും വിളിച്ച് ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കണമൈന്നും ജസ്‌ല മാടശ്ശേരി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ആശയത്തെ ആശയം കൊണ്ട് നേരിടാനാണ് ഫേസ്ബുക്ക് ആങ്ങളമാര്‍ പഠിക്കേണ്ടതെന്നും ജസ്ല പറഞ്ഞു. കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ് ജസ്‌ല

Top