സ്വന്തം ലേഖകൻ
മുള്ളക്കൊല്ലി: വയനാടൻ കാടുകളിലെ ആനകൾക്ക് ക്ഷയരോഗം സ്ഥിരീകരിച്ച് വനം വകുപ്പ്. കാട്ടിലേ ആനയ്ക്ക് ക്ഷയരോഗം പിടിപെടാൻ ഇടയാക്കിയത് മനുഷ്യരിൽ നിന്നാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെയും വനം വകുപ്പിന്റെയും നിഗമനം. ഇതേ തുടർന്ന് ഈ വിഭാഗങ്ങൾ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വയനാടൻ കാടുകളിലെ ആനകളിലാണ് ക്ഷയരോഗം പടർന്നതായി കണ്ടെത്തിയത്. ചരിഞ്ഞ മൂന്നു കാട്ടാനകളുടെ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംസ്ഥാന വനം-വന്യജീവി വകുപ്പിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
മനുഷ്യരുമായി അടുത്തിടപഴകുന്ന മൃഗങ്ങളിൽ മുമ്ബും ക്ഷയം പകർന്നതായി കണ്ടെത്തിയിട്ടുണ്ട്. നാട്ടാനകളിലും ഇത്തരത്തിൽ രോഗം ബാധിച്ചിട്ടുണ്ട്. എന്നാൽ കാട്ടാനകളിൽ രോഗം സ്ഥിരീകരിച്ചത് ഗുരുതരപ്രശ്നമാണെന്ന് വിദഗ്ധർ പറയുന്നു. കാട്ടാനകളുടെ ആവാസമേഖലയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തിന്റെ ഫലമാണ് രോഗപ്പകർച്ചയെന്ന് വിലയിരുത്തപ്പെടുന്നു. എങ്ങനെ ഇവ പകരുന്നു എന്നതിൽ കൂടുതൽ പഠനം വേണ്ടിവരും. ശ്രീലങ്കയിൽ കാട്ടാനകളിൽ ക്ഷയം നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്.
മനുഷ്യശരീരത്തിൽ കാണുന്ന മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണം. മനുഷ്യരുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. കിതപ്പ്, ക്ഷീണം, തുമ്പിക്കൈയിൽനിന്ന് നീരൊലിപ്പ്, ശരീരഭാരം കുറയൽ എന്നിവയാണ് ആനകളിൽ രോഗം ബാധിച്ചാലുള്ള ലക്ഷണങ്ങൾ.
18-20 വയസ്സ് വരെയുള്ള ആനകളിലാണ് കൂടുതലായി രോഗം കാണാറുള്ളത്. ക്ഷയരോഗമുള്ള പാപ്പാൻമാരിൽ നിന്നായിരുന്നു ആനകൾക്ക് രോഗം പകർന്നിരുന്നത്.