സുഹൃത്തിനെ കൊലപ്പെടുത്തിയ ആയുധം സെല്‍ഫിയില്‍ കുടുങ്ങി; യുവതി അറസ്റ്റിലായി  

കാനഡ :സുഹൃത്തിനെ കൊലപ്പെടുത്തിയ യുവതി കുടുങ്ങിയത് ഒരു സെല്‍ഫിയിലൂടെ. കാനഡയിലാണ് ഈ അത്യന്തം വിചിത്രമായ സംഭവം അരങ്ങേറിയത്. കാനഡയിലെ സസ്‌കാട്ടോണ്‍ സ്വദേശിനിയായ റോസ് ആന്റോയിനെന്ന 21 വയസ്സുകാരിയാണ് സുഹൃത്ത് 18 കാരിയായ ബ്രിട്ടനി ഗാര്‍ഗോളിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു സെല്‍ഫി നല്‍കിയ തെളിവിലൂടെ പിടിയിലായത്. 2015 മാര്‍ച്ചിലാണ് റോസ് അന്റൊണിയ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ബ്രിട്ടനിയെ കൊലപ്പെടുത്തുന്നത്. രാത്രിയില്‍ മദ്യപിച്ച് കൊണ്ടെയിരിക്കെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അന്റോണിയോ ബ്രിട്ടനിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഒരു ബെല്‍റ്റും ബ്രിട്ടനിയുടെ മൃതദേഹത്തിന് അരികില്‍ നിന്നായി പൊലീസ് കണ്ടെടുത്തിരുന്നു. ഈ ബെല്‍റ്റ് ഉപയോഗിച്ച് ബ്രിട്ടനിയുടെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ മതിയായ തെളിവുകളില്ലാതെ അന്വേഷണം വഴിമുട്ടി നിന്നു. അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടനിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് റോസ് അന്റോണിയയുമൊത്തുള്ള ഈ സെല്‍ഫി ശ്രദ്ധയില്‍പ്പെടുന്നത്. സുഹൃത്ത് മരിച്ചതിന് പിന്നാലെ പൊലീസിനെ വഴി തെറ്റിക്കാനായി കണ്ണീരില്‍ കുതിര്‍ന്ന അനുസ്മരണ കുറിപ്പും റോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ റോസ് ധരിച്ച് അതേ ബെല്‍റ്റായിരുന്നു മൃതദേഹത്തിന് അരികില്‍ നിന്നും ലഭിച്ചതും. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിചാരണ വേളയിലാണ് യുവതി കുറ്റം സമ്മതിച്ചത്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഓര്‍മ്മയില്ലെന്നും യുവതി കോടതിയോട് പറഞ്ഞത്. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് താന്‍ നടത്തിയതെന്നും ആത്മാര്‍ത്ഥ സുഹൃത്തിനെ കൊലപ്പെടുത്തിയതില്‍ താന്‍ അതീവ ദുഖിതയാണെന്നും റോസ് അന്റോണിയോ കോടതിയില്‍ ഏറ്റു പറഞ്ഞു. അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് യുവതി കുറ്റം സമ്മതിക്കുന്നത്. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട കോടതി നരഹത്യ കുറ്റത്തിന് യുവതിക്ക് ഏഴു വര്‍ഷത്തെ കഠിന തടവ് വിധിച്ചു.

Top