രാമന്‍ നായര്‍ ചുവടുമാറ്റുന്നു; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ നേതാവാണ് അദ്ദേഹം. ഉടന്‍ തന്നെ പാര്‍ട്ടി വിട്ടതായുള്ള അദ്ദേഹത്തെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ശബരിമല വിഷയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും തനിക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ജി.രാമന്‍നായര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്ന നിലയിലാണ് താന്‍ ശബരിമല വിഷയത്തിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം ഇനിയും തുടരേണ്ടതുണ്ട്. ഇതിനായി കോണ്‍ഗ്രസ് അവസരം തന്നില്ലെങ്കില്‍ ബി.ജെ.പിയിലേക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ ബി.ജെ.പി പരിപാടി ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് അച്ചടക്ക നടപടി നേരിടുമ്പോഴാണ് രാമന്‍നായരുടെ നിര്‍ണായക നീക്കം. അതേസമയം, അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെത്തുന്ന അമിത് ഷായുടെ സാന്നിധ്യത്തില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്ന് കൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

Top