ട്രെയിനിനടിയില്‍ നിന്ന് കാസര്‍കോട് സ്വദേശിയായ 17കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി  

 

 

കാസര്‍കോട്: മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി തസ്രിഫയ്ക്ക് ഇത് രണ്ടാം ജന്മമാണ്.  കഴിഞ്ഞ ദിവസം തീവണ്ടി അപകടത്തില്‍ നിന്നും തസ്രിഫ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.  കാസര്‍കോട് നായന്മാര്‍മൂല ആലംപാടി റോഡ് മിനി എസ്റ്റേറ്റിലെ ബി.എം. മഹമൂദിന്റെയും നസീമയുടെയും മകളാണ് തസ്രിഫ. കോളേജില്‍ പോകാന്‍ സ്റ്റേഷനിലെത്തിയതായിരുന്നു പെണ്‍കുട്ടി.  തനിക്ക് പോകാനുള്ള ചെറുവത്തൂര്‍ മംഗളൂരു പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയത് കണ്ട് തസ്രിഫ ഓടിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ കാല്‍ തെറ്റി. എന്നാല്‍ വീഴാതെ ട്രെയിനിന്റെ വാതിലില്‍ പിടിച്ചു.  കുറച്ചുദൂരം അങ്ങനെ നീങ്ങിയ തസ്രിഫ പെട്ടെന്ന് കാല്‍ തെറ്റി ട്രാക്കിലേക്ക് വീണു. യാത്രക്കാരുടെ കൂട്ട നിലിവിളി ഉയര്‍ന്നപ്പോള്‍ തൊട്ടുപിറകിലെ കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍ അപായച്ചങ്ങല വലിച്ചു.  ഇതോടെ ട്രെയിന്‍ നിന്നു. ഉടന്‍ തന്നെ യാത്രക്കാരും റെയില്‍വേ പൊലീസും ചേര്‍ന്ന് ട്രാക്കില്‍ വീണ തസ്രിഫയെ പൊക്കിയെടുത്തു. തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Top