നക്‌സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയായിരുന്നെന്ന് സര്‍ക്കാര്‍; കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്നും സത്യവാങ്മൂലം

കൊച്ചി: പോലീസ് ക്രൂരമായി വെടിവച്ചു കൊന്ന നക്‌സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയായിരുന്നെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു വര്‍ഗീസ് എന്നും ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 1970കളില്‍ നിരവധി കൊലപാതക, കവര്‍ച്ചാ കേസുകളില്‍ വര്‍ഗീസ് പ്രതിയായിരുന്നുവെന്നും പോലീസുമായുണ്ടായ ഏറ്റുമുട്ടിലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കീഴ്‌കോടതി ഉത്തരവ് അന്തിമായി കാണാന്‍ കഴിയില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ മുന്‍പുണ്ടായ കോടതി വിധിക്ക് വിപരീതമായി നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വര്‍ഗീസിനെ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് നേരെത്ത കോടതി കണ്ടെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ഐജി ആയിരുന്ന ലക്ഷ്മണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ ലക്ഷ്മണയെ സര്‍ക്കാര്‍ വിട്ടയച്ചിരുന്നു.
വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ 1970 ഫെബ്രുവരി 18നാണ് നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെട്ടത്. അക്കാലത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 1998ല്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്. വര്‍ഗീസ് കൊല്ലപ്പെട്ടത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അല്ലെന്നും വര്‍ഗീസിനെ വളഞ്ഞിട്ട് പിടിച്ച് കൈകാല്‍ ബന്ധിച്ചശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നുമായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍.

Top