ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടി; ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുറത്തുവിട്ട വീഡിയോക്കെതിരെ പരാതി

ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന വീഡിയോയുമായി ബിജെപി. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചാണ് ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. വീഡിയോക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ് പാര്‍മര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഗുജറാത്ത് പൊലീസിനെയും സമീപിച്ചു. ഗുജറാത്തിലെ വോട്ടുകള്‍ ധ്രുവീകരിക്കാനും മുസ്‌ലിം വിദ്വേഷം പരത്താനും ലക്ഷ്യമിട്ടാണ് വീഡിയോയെന്നാണ് പാര്‍മര്‍ പരാതിയില്‍ പറയുന്നത്. സോഷ്യല്‍മീഡിയയിലെ ഹിന്ദുത്വ ഗ്രൂപ്പുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഗുജറാത്ത് ഭാഷയിലാണുള്ളത്. വൈകുന്നേരം ഏഴു മണിക്കുശേഷം ഗുജറാത്തില്‍ ഇതു സംഭവിക്കാമെന്നു പറഞ്ഞു കൊണ്ടാണ് വിഡീയോ ആരംഭിക്കുന്നത്. ഭീതിയോടെ തിരക്കിട്ട് റോഡിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. പശ്ചാത്തലമായി ബാങ്ക് വിളിക്ക് സമാനമായ ശബ്ദവുമുണ്ട്. തിരക്കിട്ട്, ആശങ്കയോടെ വീട്ടിലേക്ക് കയറി വരുന്ന പെണ്‍കുട്ടി ഭീതിയോടെ വാതിലില്‍ മുട്ടുന്നു. മാതാവ് വാതില്‍ തുറന്ന് മകളെ കെട്ടിപിടിക്കുന്നു. പിതാവ് തലയില്‍ തലോടുന്നു. പിന്നീട് കൃഷ്ണവിഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മാതാവ് ക്യമാറക്കു മുന്നിലെത്തുന്നു. ഒരു നിമിഷം, ഗുജറാത്തില്‍ ഇങ്ങനെ സംഭവിക്കുമോയെന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടോ എന്ന് ചോദിക്കുന്നു. അപ്പോള്‍ പിതാവ് പറയുകയാണ്’20 വര്‍ഷം മുമ്പ് ഇതായിരുന്നു സ്ഥിതി. ആ ആളുകള്‍ വന്നാല്‍ വീണ്ടും ഇത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന്. പിന്നീട് പെണ്‍കുട്ടിയെയാണ് കാണിക്കുന്നത്. ‘പേടിക്കണ്ട, ആരും വരാന്‍ പോകുന്നില്ല. മോദി ഇവിടെയുണ്ട്.’ നമ്മുടെ വോട്ട് നമ്മുടെ സുരക്ഷ എന്ന കാവി നിറ്ത്തില്‍ എഴുതിയ കുറിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Top