ന്യൂഡല്‍ഹി: ഡങ്കിപ്പനി ബാധിച്ച കുട്ടി ചികിത്സയിലിരിക്കവേ മരണപ്പെട്ടു. ആശുപത്രി അധികൃതര്‍ മാതാവിതാക്കള്‍ക്ക് 16 ലക്ഷത്തിന്റെ ബില്ല് നല്‍കി. സംഭവം വിവാദമായപ്പോള്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ആശുപത്രി അധികൃതര്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്. ആദ്യ (ഏഴ്) ആണ് ചികിത്സയിലിരിക്കേ മരിച്ചത്. സംഭവം വിവാദമായതോടെ ഗുരുഗ്രാമിലെ ഫോര്‍ട്ടീസ് ആശുപത്രിയുടെ പാട്ടക്കരാര്‍ റദ്ദാക്കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നലെയാണ് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി ആദ്യയുടെ പിതാവ് ജയന്ത് സിംഗ് രംഗത്തെത്തിയത്. ചികിത്സയ്ക്ക് മുടക്കിയ 10,37,889 രൂപയും മടക്കിനല്‍കികൊണ്ട് ചെക്ക് നല്‍കാമെന്നും അധികമായി 25 ലക്ഷം രൂപയും നല്‍കാമെന്ന് ഫോര്‍ട്ടീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ച് പറഞ്ഞിരുന്നുവെന്ന് സിംഗ് പറയുന്നു.
പകരം ആശുപത്രിക്കെതിരായ പ്രതിഷേധത്തില്‍ നിന്നു പിന്‍മാറുമെന്നും യാതൊരുവിധ നിയമടപടിയുമായി പോകില്ലെന്നുമുള്ള കരാറില്‍ ഒപ്പുവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പതിനഞ്ച് ദിവസം ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചതിനാണ് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 16 ലക്ഷം രൂപയുടെ ബില്‍ നല്‍കിയത്. 661 സിറിഞ്ചുകളും 2700 ഗ്ലൗസുകളും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുവെന്ന് 19 പേജുള്ള അന്തിമ ബില്ലില്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹരിയാന സര്‍ക്കാര്‍ മുന്നോട്ടുവന്നത്.