അമ്മയെയും അച്ഛനെയും ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ഹാദിയ

കോഴിക്കോട്: അമ്മയെയും അച്ഛനെയും ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ഹാദിയ. അതാണ് തന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. തന്റെ പേരില്‍ ഇനി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഹാദിയ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സച്ചിദാനന്ദൻ, ഗോപാൽ മേനോൻ, വർഷ ബഷീർ തുടങ്ങിയവർ തനിക്ക് വേണ്ടി നിലകൊണ്ടതായി വൈകിയാണ് മനസിലാക്കിയത്.  രാഹുൽ ഈശ്വറിന് എതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേർന്ന് പ്രവർത്തിച്ചു. താൻ കാണാൻ ആഗ്രഹിക്കാത്തവരെ കാണാൻ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേർത്തു. എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തിൽ ഉറച്ച് നിൽക്കാനുള്ള സ്വാതന്ത്രം കൂടിയാണ് സുപ്രീംകോടതി നൽകിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വർഷമാണ് നഷ്ടമായത്. മാതാപിതാക്കൾ മോശമായി പെരുമാറിയപ്പോൾ മാത്രമാണ് അവരിൽ നിന്ന് മാറി നിന്നത്. തന്റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു. കൗൺസിലിങ്ങിന്റെ പേരില്‍ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധർമം പഠിപ്പിക്കാൻ എത്തിയ വർക്ക് മുന്നിൽ പൊലീസ് തൊഴുകൈകളോടെ നിന്നുവെന്നും അവർ ആരോപിച്ചു.  വിവാഹം കഴിക്കാനല്ല മതം മാറിയതെന്നും ദേശ വിരുദ്ധ ശക്തികൾ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണവർ. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരെ അവർ ചിത്രീകരിച്ചു. ഇനിയാർക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി.

Top