കാമുകന് എച്ച്‌ഐവി ആണെന്ന് അറിഞ്ഞിട്ടും അവള്‍ പിന്‍മാറിയില്ല; എച്ച്‌ഐവിയെ തോല്‍പ്പിച്ച ഒരു പ്രണയ കഥ

എച്ച്‌ഐവി എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നമാണ്.എന്നാല്‍ അതിനെ തോല്‍പ്പിച്ച് ഇപ്പോഴും പ്രണയത്തോടെ കഴിയുകയാണ് ജനേലി സൂക്കെടോ കത്രിജൈന്നും ഭര്‍ത്താവ് ജേക്കും. 2007 ല്‍ സര്‍വകലാശാലാ പഠന കാലത്താണ് ജനേലി ജേക്കിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്നേ ജേക്കിനു ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നു സുഹൃത്തുക്കളില്‍ നിന്ന് ജനേലി അറിഞ്ഞിരുന്നു. എങ്കിലും അവര്‍ നല്ല സുഹൃത്തുക്കളായി. വൈകാതെ ആ ബന്ധം പ്രണയത്തിലും എത്തി. പക്ഷേ അപ്പോഴും ജേക്ക് തന്റെ അസുഖം എന്താണെന്ന് അവളോട് പറഞ്ഞിരുന്നില്ല. ഒരു പ്രണയദിനത്തിലാണ് ജേക്ക് താന്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്നും താന്‍ മരിച്ചു കൊണ്ടിരിക്കുന്ന രോഗിയാണെന്നും അവളോടു പറഞ്ഞത്. ഇതുകേട്ട ജനേലി വനോടു പറഞ്ഞത് നീ എച്ച്‌ഐവി പോസിറ്റീവ് ആണ്, പക്ഷേ നീ മരിക്കില്ല’ എന്നായിരുന്നു. എച്ച്‌ഐവി അവളെ അവനില്‍ നിന്നും അകറ്റിയില്ല. ജേക്കിന്റെ ഇരുപതുകളില്‍ അവന്‍ മയക്കുമരുന്നിലും, സ്ത്രീകളിലും വീണു പോയി. അക്കാലത്താണ് ജേക്കിന് എച്ച്‌ഐവി ലഭിച്ചത്. ജനേലി ജേക്കിനെ പ്രണയിച്ചു കൊണ്ടേയിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് 2010 ജൂലൈയില്‍ അവര്‍ വിവാഹിതരായി. എന്നാല്‍ എത്ര മുന്‍കരുതലുകള്‍ എടുത്തിട്ടും ജനേലിക്കും രോഗം വന്നു. ജനേലി തുടര്‍ന്ന് ഗര്‍ഭിണിയായി. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പടരാനുള്ള സാധ്യത നിലനില്‍ക്കെ ഗര്‍ഭിണിയായത് അവരുടെ ജീവിതത്തെ കൂടുതല്‍ തകര്‍ത്തു. ചികിത്സയില്‍ കഴിയുന്ന എച്ച്‌ഐവി ബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എച്ച്‌ഐവി പടരാനുള്ള സാധ്യത രണ്ടു ശതമാനമായിരിക്കെ ആ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്കായില്ല. അങ്ങനെ 2013 ല്‍ അവര്‍ക്ക് ഒക്ടവിയസ് എന്ന മകന്‍ പിറന്നു. പതിനെട്ടുമാസങ്ങള്‍ക്കപ്പുറം നടത്തിയ പരിശോധനകളില്‍ കുഞ്ഞിനു എച്ച്‌ഐവി ബാധ ഇല്ലെന്നു കണ്ടെത്തിയത് ജനേലിക്കും ജേക്കിനും ആശ്വാസമായി. ഗര്‍ഭിണിയായിരുന്ന സമയത്ത് ഇതിനായി ദിവസവും ആറു മരുന്നുകളായിരുന്നു ജനേലി കഴിച്ചിരുന്നത്. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ജനേലിക്കും ജേക്കിനും രണ്ടു കുഞ്ഞുങ്ങള്‍ കൂടി പിറന്നു. മക്‌സിമസും, എസ്രിയും. മൂന്നു കുഞ്ഞുങ്ങളും എച്ച്‌ഐവി നെഗറ്റീവ് ആണ്. ഇത് തങ്ങള്‍ക്കു നല്‍കുന്ന സന്തോഷം വലുതാണ് എന്നാണ് ജനേലിയും ജേക്കും പറയുന്നത്. എച്ച്‌ഐവി എന്നാല്‍ ജീവിതത്തിന്റെ അവസാനമല്ലെന്നും അതൊരു അവസ്ഥയാണെന്നും ഇനിയും ആളുകള്‍ മനസ്സിലാക്കണം. നാളെ ഞങ്ങള്‍ മരിച്ചാലും അത് സന്തോഷത്തോടെയായിരിക്കും എന്നാണ് ജനേലിയും ജേക്കും പറയുന്നത്.

Top