അവള്‍ ഇരയല്ല, ധീരവനിതയാണ്: നടിക്ക് പിന്നില്‍ അണിനിരന്ന് 100 താരങ്ങള്‍

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതായി നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ അറിയിച്ചു. നടന്‍മാരായ വിനായകന്‍, അലന്‍സിയര്‍, നടിമാരായ പദ്മപ്രിയ, പാര്‍വതി, സരിത മടത്തില്‍, രേവതി, അനുമോള്‍, ശൃന്ധ എന്നിവരും, സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, സമീര്‍ താഹിര്‍, കമല്‍, ഷൈജു ഖാലിദ്, വേണു, ഡോ. ബിജു, സുദേവന്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചു.

തങ്ങളുടെ സഹപ്രവര്‍ത്തക ഇരയല്ലെന്നും ധീരവനിതയാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന യുവതി ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും അമ്മ കൈക്കൊണ്ടരുന്നില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയതെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നതായും ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അമ്മയെ രൂക്ഷമായി വിമര്‍ശിച്ച ഇവര്‍ സിനിമയിലെ വനിതാ കൂട്ടായ്മയെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നടിക്ക് പിന്തുണയുമായി എത്തിയ കൂട്ടത്തില്‍ മുഖ്യധാര നടന്മാര്‍ ആരും തന്നെ ഇല്ലെന്നത് ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രസ്താവന:

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍.

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷ-ഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവാഭിവാദ്യങ്ങള്‍.

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.

Top