ഭർത്താവ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ. ദിൽന അൽഫോൻസ എന്ന യുവതിയാണ് ഭർത്താവ് പീഡിപ്പിക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോട്ടയം വൈക്കത്തെ ഒരു റിസോർട്ടിൽ നിന്നാണ് യുവതി ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ക്രിസ്ത്യാനിയായിരുന്ന തന്നെ മതം മാറ്റിയാണ് കോഴിക്കോട് ബാലുശേരി സ്വദേശിയായ ഹിന്ദു നായർ യുവാവ് വിവാഹം കഴിച്ചതെന്നും ദിൽന വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ ഭർത്താവിന് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും, അതിനായി തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
ആഗസ്റ്റ് 29 ചൊവ്വാഴ്ച രാവിലെയാണ് ദിൽന അൽഫോൻസ ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ചത്. ചൊവ്വാഴ്ച രാവിലെയും ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും യുവതി ആരോപിക്കുന്നു. ഈ ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്യുമ്പോളും ഭർത്താവ് മുറിക്ക് പുറത്തുണ്ടെന്നും, അയാൽ വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും യുവതി പറയുന്നു. നിലവിൽ വൈക്കത്തെ റിസോർട്ടിലുള്ള തന്നെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയാണെന്നും, നിരന്തരം ഉപദ്രവിക്കുന്നത് പതിവാണെന്നും ദിൽന ആരോപിക്കുന്നു. ഭർത്താവിന് ഇപ്പോൾ അയാളുടെ സ്റ്റാറ്റസിന് ചേർന്ന ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാണ് ആഗ്രഹം. ഇതിനായി അദ്ദേഹത്തിന്റെ വീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതി പറയുന്നു.
ഭർത്താവ് ജനറൽ മാനേജറായി ജോലി ചെയ്യുന്ന വൈക്കത്തെ റിസോർട്ടിലെ മുറിയിലാണ് ദിൽന നിലവിൽ താമസിക്കുന്നത്. അവിടെ നിന്നാണ് ദിൽന ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ചത്. ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനായി വീടു വിട്ടിറങ്ങിയ തനിക്ക് അഭയം നൽകാൻ ആരുമില്ലെന്നും, രക്ഷിക്കണമെന്നും ദിൽന ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.