വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ മക്കള്‍ നോക്കിനില്‍ക്കെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിന് വധശിക്ഷ

അബുദാബി: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ആറ് മക്കളുടെ അമ്മയായ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഭാര്യയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭര്‍ത്താവ് ലഹരിയുമായി ബന്ധപ്പെട്ട കേസിലും ചെക്ക് കേസിലുമൊക്കെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2016 ഫെബ്രുവരിയില്‍ ജയില്‍ മോചിതനായ ശേഷം വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. യുവതിയ്ക്ക് പരപുരുഷബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ഇത് കണ്ടെത്താന്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന്, മൂന്നു മക്കളുടെ മുന്നില്‍ വച്ച് യുവതിയുടെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കുന്നതിനിടെ രണ്ടു മക്കള്‍ക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയില്‍ കൊണ്ടു പോവുകയും ചെയ്‌തെങ്കിലും പിന്നീട് യുവതി മരണത്തിന് കീഴടങ്ങി. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അതേസമയം ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വധശിക്ഷയ്‌ക്കെതിരെ ഇയാള്‍ക്ക് 14 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം.

Top