കൊച്ചി: യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ശ്രമമെന്ന് പരാതി. കണ്ണൂരില്‍ നിന്നുളള യുവതിയാണ് തന്നെ സിറിയയിലേക്ക് അയക്കാനായി ഭര്‍ത്താവ് തീരുമാനിച്ചതായി മൊഴി നല്‍കിയത്. മതം മാറ്റി വിവാഹം കഴിച്ചശേഷം യുവതിയെ ഭർത്താവ് നിർബന്ധപൂർവം സിറിയയിലേക്ക് അയക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് യുവതി മൊഴി നല്‍കിയത്. പ്രമുഖ മതസംഘടന രേഖാമൂലം ഇക്കാര്യം തന്നെ അറിയിച്ചുവെന്നും യുവതി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഹൈക്കോടതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടി. പരാതി അതീവഗൗരവമെന്ന് നിരീക്ഷിച്ചാണ് കോടതി ഡിജിപിയുടെ റിപ്പോര്‍ട്ട് തേടിയത്. ഇതര മതസ്ഥനെ വിവാഹം ചെയ്തശേഷം മാതാപിതാക്കൾക്കൊപ്പം പോയതിന്റെ പേരിൽ മതസംഘടനയുടെ ഭീഷണി നേരിടുന്നുവെന്ന പരാതിയെത്തുടർന്ന്, പെൺകുട്ടിക്കും കുടുംബത്തിനും ഇനിയൊരു ഉത്തരവുവരെ സംരക്ഷണം നൽകാനും ഹൈക്കോടതി ഡിജിപിക്കു നിർദേശം നൽകി.
കണ്ണൂര്‍ പരിയാരത്ത് നിന്നുള്ള ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത് ഇക്കഴിഞ്ഞ മെയ് 16ന്. തൊട്ടുപിന്നാലെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ ജൂൺ 21ന് യുവതി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി തന്റെ വിവാഹം കഴിഞ്ഞതായി അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ഭർത്താവിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. എന്നാൽ, ഏതാനും ദിവസത്തിന് ശേഷം യുവതി സ്വമേധയാ മാതാപിതാക്കളുടെ പക്കൽ തിരിച്ചെത്തി. ഭർത്താവും വിവാഹം നടത്തിയ മതസംഘടനയും ചേർന്ന് തന്നെ സിറിയയിലേക്കോ യെമനിലേക്കോ അയക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അക്കാര്യം അവർ രേഖാമൂലം അറിയിച്ചെന്നും വെളിപ്പെടുത്തി.
ഇക്കാര്യമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായി യുവതിയും മാതാപിതാക്കളും അറിയിച്ചത്. യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിൽ കീഴ്ക്കോടതി പുറപ്പെടുവിച്ച തിരച്ചിൽ വാറണ്ട് മരവിപ്പിക്കാനും ഹൈക്കോടതി ഉത്തരവ് നൽകി. തുടർന്നാണ് വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദേശം നൽകിയത്