മസ്‌കത്ത്∙സലാലയിലെ താമസ സ്ഥലത്തു കൊല്ലപ്പെട്ട മലയാളി നേഴ്സ് ചിക്കു റോബെർട്ടിന്റെ ഭർത്താവ് ലിൻസൺ നാട്ടിലേയ്ക്ക് മടങ്ങി. ചിക്കു കൊല്ലപ്പെട്ട് മുന്നൂറ്റി മുപ്പത്തിരണ്ടു ദിവസങ്ങൾക്കു ശേഷമാണ് ഒമാൻ പോലീസ് ലിൻസണെ നാട്ടിലേയ്ക്ക് പോകാൻ അനുവദിച്ചത്. ഇതുവരെ ലിൻസൺ റോയൽ ഒമാൻ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് അഭിഭാഷകൻ മുഗേന പോലീസ് ലിന്‍സനു പാസ്പോർട്ട് കൈമാറിയത്.തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ ലിന്‍സന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
പെരുമ്പാവൂർ സ്വദേശി ചിക്കു റോബർട്ടിനെ കഴിഞ്ഞ വര്ഷം ഏപ്രിൽ ഇരുപത്തിനാണു താമസസ്ഥലത്ത് ക്രൂരമായ ആക്രമിക്കപ്പെട്ടു കൊല ചെയ്ത നിലയിൽ കണ്ടെത്തിയത്. സലാലയിലെ ബദർ സമ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ചിക്കു റോബര്‍ട്ട്.ചങ്ങനാശേരി സ്വദേശിയായ ഭര്‍ത്താവ് ലിന്‍സനും അതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.മരണ സമയം ചിക്കു നാല് മാസം ഗര്‍ഭിണിയായിരുന്നു.ക്രൂരമായി ആക്രമിക്കപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ ശരീരത്തില്‍ മാരകമായി കുത്തേറ്റിരുന്നു. സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല
ഭാര്യയുടെ കൊലപാതകവുമായി ബന്ധപെട്ടു ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ലിന്‍സന്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. സംഭവ ദിവസം തന്നെ വിവരങ്ങള്‍ അറിയുന്നതിന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ലിന്‍സനെ ഒാഗസ്റ്റ് പതിനെട്ടിനാണ് പോലീസ് വിട്ടയച്ചത്. ലിന്‍സന്റെ മേല്‍ കേസുകളൊന്നും ചുമത്തിയിരുന്നില്ല.
കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചെങ്കിലും രാജ്യം വിട്ടു പുറത്തു പോകാന്‍ ലിന്‍സന് പോലീസ് അനുമതി ഉണ്ടായിരുന്നില്ല. പാസ്‌പോര്‍ട്ട് റോയല്‍ ഒമാന്‍ പോലീസ് തിരിച്ചു നല്‍കിയിരുന്നുമില്ല. എന്നാല്‍, ബദര്‍ അല്‍ സമ ആശുപത്രിയുടെ നിസ്‌വ ശാഖയില്‍ ലിന്‍സന്‍ ജോലി ചെയ്ത് വരികയായിരുന്നു.