ന്യൂഡല്‍ഹി: പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിയ്ക്ക് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതോടെ. എന്തും നേരിടാനുള്ള സന്നാഹവുമായി പാകിസ്താനും ഒരുക്കത്തില്‍. അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങല്‍ ഇന്ത്യയുടെ പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണച്ച് രംഗത്തുവന്നു കഴിഞ്ഞു. എപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയേക്കാം. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ഈ സാഹചര്യത്തില്‍ പാക് സൈന്യവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാന്‍ രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലേയ്ക്ക് നീങ്ങും. അതിര്‍ത്തികളില്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളാണ് പാക് സേന നടത്തുന്നത്.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചനയാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. ആണവായുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും പാക്കിസ്ഥാന് ഉപയോഗിച്ചേക്കുമെന്നതിനാല്‍ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണകൂടി ആര്‍ജിച്ച ശേഷമാവും കൂടുതല്‍ നീക്കം.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിനല്കാന് സേനയ്ക്ക് കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെനടന്ന യോഗത്തില്‍, തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച് തീരുമാനിക്കാന്‍ സൈനികമേധാവിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിനിടെ, ഓരോ തുള്ളി കണ്ണീരിനും പകരംചോദിക്കുമെന്ന് പ്രധാനമന്ത്രി ശനിയാഴ്ചയും ആവര്‍ത്തിച്ചു. ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ആക്രമണത്തിനാണ് ഉന്നത സൈനികതലത്തില്‍ പദ്ധതി ആസൂത്രണംചെയ്യുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കരസേനയുടെ നേതൃത്വത്തില്‍ എല്ലാ സേനകളെയും ഏകോപിപ്പിച്ച് ആളില്ലാവിമാനം ഉപയോഗിച്ചുള്ള ആക്രമണമായിരിക്കും ഉണ്ടാവുകയെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു. മിന്നലാക്രമണത്തിന് സമാനമായ ഇത് കൂടുതല്‍ സുരക്ഷിതമായിരിക്കും.
അതേസമയം സൈന്യത്തോട് ഒരുങ്ങിയിരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റ ഭാഗമായി കരസേനയില്‍ അവധിയില്‍പോയവരെ തിരിച്ചുവിളിച്ചു തുടങ്ങി. മറ്റ് സൈനികവിഭാഗങ്ങളിലോ സിആര്‍പിഎഫ്. പോലുള്ള അര്‍ധസൈനികവിഭാഗങ്ങളിലോ തിരിച്ചുവിളിക്കല്‍ തുടങ്ങിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഉത്തരവിറങ്ങുമെന്നാണ് വിവരം. കശ്മീരില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള വിഘടനവാദി സംഘടനകളുടെ നേതാക്കള്‍ക്ക് സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സംരക്ഷണം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.