ശ്രീനഗര്‍: കാശ്മീരില്‍ അസമാധാനം വിതയ്ക്കുന്ന ഭീകര സംഘടനകളുടെ പാകിസ്താനിലെ കേന്ദ്രങ്ങള്‍ കണ്ടെത്തി ഇന്ത്യന്‍ സൈന്യം ആക്രമത്തിനൊരുങ്ങുന്നു. പാകിസ്താനിലെ അതിര്‍ത്തിയിലെ പല ഭീകര ക്യാമ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിഞ്ഞെങ്കിലും പാകിസ്താന്‍ മണ്ണില്‍ ഭീകരര്‍ ക്യാമ്പുചെയ്യുന്നത് ഇന്ത്യന്‍ സൈന്യം കണ്ടെത്തി കഴിഞ്ഞു. ഭീകര ക്യാമ്പുകളിലേയ്ക്കുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം പാകിസ്താന്‍ പട്ടാളം തടഞ്ഞാല്‍ ഭീകരര്‍ക്കൊപ്പം പാക്‌സൈന്യവും അനുഭവിക്കേണ്ടിവരും.
കശ്മീരിലെയും പരിസര പ്രദേശവാസികളുടെ സഹായത്തോടെ ഭീകരരുടെ ലിസ്റ്റ് തയ്യാറാക്കാനാണ് നീക്കം തുടങ്ങിക്കഴിഞ്ഞു. .ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ജയ്ഷെ മുഹമ്മദ് അതിന്റെ നേതൃനിരയുടെ വിവരങ്ങള്‍ പുറത്തുവിടാറില്ല. അതുകൊണ്ടു ഭീകരരുടെ പട്ടിക തയാറാക്കുക അത്ര സുഗമമല്ല.അതുകൊണ്ടാണ് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഇന്റലിജന്‍സ് ശൃംഖല വിപുലീകരിക്കുന്നത്.
ജമ്മു കശ്മീര്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്,സി ആര്‍ പി എഫ് എന്നിവയുടെ സഹായത്തോടെയാകും നീക്കം.ഭീകരര്‍ എന്ന് സംശയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ സ്ഥലത്തെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ സേന ശേഖരിയ്ക്കും. ഭീകരനാണെന്നു സ്ഥിരീകരിച്ചാല്‍ സൈന്യം പ്രദേശം വളയും. മുന്‍നിരയില്‍ സൈന്യം നിലയുറപ്പിക്കും. ജമ്മു കശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഗ്രൂപ്പ്,സി ആര്‍ പി എഫ് എന്നിവ പിന്നില്‍ അണി നിരക്കും.തിങ്കളാഴ്ച കൊല്ലപ്പെട്ട കൊടും ഭീകരന്‍ കമ്രാന്റെ നേതൃത്വത്തില്‍ അറുപതോളം ഭീകരര്‍ ദക്ഷിണ കശ്മീരില്‍ ഒളിവിലുണ്ടെന്നാണു നിഗമനം. ഇതില്‍ 40 പേരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നാവിക-വ്യോമ സേനകള്‍ യുദ്ധത്തിന് എല്ലാ അര്‍ത്ഥത്തിലും തയ്യാറെടുത്തു കഴിഞ്ഞു. കര സേന ആവശ്യപ്പെടാലുടന്‍ ഇവ പിന്തുണയുമായി എത്തും. ഇതിനൊപ്പമാണ് കാശ്മീരിലെ ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പ്രത്യേക പദ്ധതി. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ മൂന്നുപേരെ സൈന്യം തിങ്കളാഴ്ച വധിച്ചെങ്കിലും തെക്കന്‍ കശ്മീരില്‍ ഇപ്പോഴും നാല്‍പ്പതോളം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഉള്ളതായി സൂചന സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് ഇവരുടെ നീക്കം നിരീക്ഷിക്കുകയാണ് സൈന്യം. സാങ്കേതികവിദ്യ ഉപയോഗിച്ച് ഭീകരരുടെ ഫോണ്‍സംഭാഷണങ്ങളും സന്ദേശങ്ങളും പിടിച്ചെടുക്കാനാണിപ്പോള്‍ ശ്രമം. ഭീകരരുടെ എണ്ണവും ഒളിച്ചിരിക്കുന്ന കൃത്യസ്ഥലവും അറിഞ്ഞശേഷമാണ് ഒളിത്താവളം വളയുന്നത്. ഏജമ്മുവിലെ മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രണ്ടുമണിക്കൂറോളം കര്‍ഫ്യൂ പിന്‍വലിച്ചു. നവാബാദ്, ജമ്മുസിറ്റി, പീര്‍ മിത്ത എന്നിവിടങ്ങളില്‍ രാവിലെ 11.30 മുതല്‍ 1.30 വരെയാണിത്. എങ്കിലും 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നു. മദ്യശാലകള്‍ അടച്ചിട്ടു. മൊബൈലുകളിലെ ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ഇതെല്ലാം ഭീകര വേട്ടയ്ക്ക് വേണ്ടിയാണ്.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ്. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് നേതൃത്വമായിരുന്നു. ആക്രമണം ആസൂത്രണം ചെയ്തതും നിയന്ത്രിച്ചതും ഏകോപിപ്പിച്ചതും നടപ്പാക്കിയതും കശ്മീര്‍ താഴ്വരയിലെ ജെയ്ഷിന്റെ ചുമതലക്കാരാണ്. തിങ്കളാഴ്ചത്തെ 16 മണിക്കൂര്‍നീണ്ട ഏറ്റുമുട്ടലില്‍ മൂന്നു ജെയ്ഷെ ഭീകരരെ വധിക്കാനായി. ജെയ്ഷ് ചീഫ് ഓപ്പറേറ്റിങ് കമാന്‍ഡര്‍ കമ്രാനടക്കം രണ്ടു പാക് ഭീകരരും കശ്മീര്‍ സ്വദേശിയായ ഹിലാല്‍ അഹമ്മദ് എന്ന ഭീകരനെയുമാണ് വധിച്ചത്.
ജെയ്ഷ് പാക്കിസ്ഥാന്‍ തലച്ചോറിന്റെ സന്തതിയാണ്. പാക് സൈന്യവും ഐ.എസ്ഐ.യുമാണിത് നിയന്ത്രിക്കുന്നത്. പുല്‍വാമയിലെ ആക്രമണത്തിന് പാക് സൈന്യത്തിന്റെയും ഐ.എസ്ഐ.യുടെയും ഇടപെടലിന് 100 ശതമാനവും ഉറപ്പ് സൈന്യത്തിനുണ്ട്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റിയുള്ള തരം ആക്രമണം കശ്മീരില്‍ ആദ്യമാണ്. സിറിയയിലും അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലുമൊക്കെ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. ആ രീതി ഇവിടെയും തുടങ്ങിയ സാഹചര്യത്തില്‍ ഭാവിയില്‍ അതു നേരിടാന്‍ സൈന്യം സജ്ജമാണ് -ലെഫ്. ജനറല്‍ പറഞ്ഞു.