അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍വാസം അനിശ്ചിതമായി തുടരാന്‍ കാരണം മലയാളി വ്യവസായികള്‍; ബി ആര്‍ ഷെട്ടി പിന്‍മാറുന്നതിന് പിന്നിലും കളികള്‍; ബാങ്കുകളുമായി ഒത്തുതീര്‍പ്പിലെത്താനാകില്ല

കൊച്ചി: അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍വാസം അനിശ്ചിതമായി തുടരുമെന്ന് റിപ്പോര്‍ട്ട്. കടം നല്‍കാനുള്ള ബാങ്കുകളുമായി ഒത്തുതീര്‍പ്പ് കരാറിലെത്താമെന്ന വിശ്വസം നഷ്ടപ്പെട്ടിരിക്കുകയാണ്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഒമാനിലുള്ള ഹോസ്പിറ്റലുകള്‍ വില്‍ക്കുകയായിരുന്നു മുന്നിലുള്ള വഴി. എന്നാല്‍ നല്ല രീതിയില്‍ നടക്കുന്നതാണെങ്കിലും ഈ ആശുപത്രകള്‍ വിറ്റുപോകില്ല എന്നാണ് സൂചന. നേരത്തെ ഇത് ബി ആര്‍ ഷെട്ടി ഏറ്റെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മലായാളികളായ രണ്ട് വ്യവസായികളുടെ ഇടപടലിലൂടെ ഈ കച്ചവടം നടന്നില്ലെന്നാണ് സൂചന. ഈ സാഹചര്യമാണ് അനിശ്ചിമായ ജയില്‍ വാസം അറ്റ്‌ലസ് രാമചന്ദ്രന് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ 1000 കോടിയുടെ കടബാധ്യത വീട്ടാന്‍ മറ്റൊരു രീതിയിലും രാമചന്ദ്രന് കഴിയില്ലെന്നാണ് വിലയിരുത്തല്‍.

കൊച്ചയിലെ സ്വര്‍ണ്ണ മുതലാളിയാണ് അറ്റ്‌ലസിനെതിരെ നീക്കം നടത്തിയത്. ഇത് വിജയിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ കച്ചവടം പൊളിഞ്ഞതെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമുള്ള മറ്റൊരു മലയാളിയും രാമന്ദ്രനെതിരാണ്. ഇയാളുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും രാമചന്ദ്രന് വിനയായി മാറുകയാണ്. എന്തുകൊണ്ട് ഓമാനിലെ ആശുപത്രി ഷെട്ടി ഏറ്റെടുത്തില്ലെന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. ഇതിന് പിന്നിലെ ചില ഇടപെടലുകള്‍ നടന്നുവെന്നാണ് സൂചന. സ്വര്‍ണ്ണ ബിസിനസ്സില്‍ അറ്റ്‌ലസിനോട് പകയുള്ള വ്യവസായി കൊച്ചിയിലുണ്ട്. അറ്റ്‌ലസ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്ന സാഹചര്യത്തില്‍ കരുതലോടെ ഇയാള്‍ കരുക്കള്‍ നീക്കി. ഇതാണ് രാമചന്ദ്രന് വിനയായത്. തൃശൂരുകാരനായ പ്രവാസി വ്യവസായിയും ഇയാള്‍ക്ക് ഉറച്ച പിന്തുണ നല്‍കി. ഇതോടെയാണ് യുഎഇയിലെ ബാങ്കുകള്‍ രാമചന്ദ്രനെ അഴിക്കുള്ളിലാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനുമായാണ് അറ്റ്‌ലസ് ബിസിനസ്സ് നടത്തിയിരുന്നത്. പാവങ്ങളെ സഹായിക്കുന്ന തരത്തിലെ ഇടപെടല്‍. ഇതിനിടെ മരുമകന്‍ നടത്തിയ ചില ഇടപാടുകളാണ് രാമചന്ദ്രനെ കുടുക്കിയത്. ഇതോടെ രാമചന്ദ്രന്റെ മകള്‍ അഴിക്കുള്ളിലായി. മരുമകനും ജയിലിലാണ്. അതിന് ശേഷം രാമചന്ദ്രനും. ഇതിന് മുമ്പ് രാമചന്ദ്രന്റെ മകന്‍ യുഎഇയില്‍ നിന്നും അമേരിക്കയിലേക്ക് കൂടുമാറി. പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന വിശ്വാസം രാമചന്ദ്രനുണ്ടായിരുന്നു. അങ്ങനെയാണ് രാമചന്ദ്രന്‍ ദുബായില്‍ തന്നെ തുടര്‍ന്നത്. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് രാമചന്ദ്രനേയും ജയിലില്‍ അടയ്ക്കുകയായിരുന്നു പൊലീസ്. കടം വീട്ടാനുള്ള സാമ്പത്തിക കരുത്ത് തനിക്കുണ്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞതു പോലും ബാങ്കുകള്‍ മുഖവിലയ്‌ക്കെടുത്തില്ല. അതിന് ശേഷം ബാങ്കുകളുമായി രാമചന്ദ്രന്റെ അഭിഭാഷകര്‍ നിരന്തര ചര്‍ച്ച നടത്തി. ഇതോടെ മൂന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. അങ്ങനെയാണ് ഒമാനിലെ ആശുപത്രികള്‍ വിറ്റ് കടംവീട്ടാന്‍ നീക്കം തുടങ്ങിയത്. ഈ ആശുപത്രികള്‍ ചുളുവിലയ്ക്ക് തട്ടിയെടുക്കാനായി ചിലരുടെ ശ്രമം. അത് അനുവദിക്കില്ലെന്ന് അറ്റ്‌ലസ് ഗ്രൂപ്പും നിലപാട് എടുത്തു.

ഇതിനിടെയാണ് കേരളത്തില്‍ അടക്കം ആരോഗ്യ മേഖലയില്‍ വമ്പന്‍ ഇടപെടല്‍ നടത്തുന്ന ബിആര്‍ ഷെട്ടി ആശുപത്രി ഏറ്റെടുക്കാന്‍ രംഗത്ത് വന്നത്. മനുഷ്യത്വ പരമായ നിലപാട് എടുത്ത ഷെട്ടി രാമചന്ദ്രന്റെ മോചനത്തിന് ആവശ്യമായ കാശ് നല്‍കാമെന്നും സമ്മതിച്ചു. പക്ഷേ പെട്ടെന്ന് അതില്‍ നിന്ന് പിന്മാറിയെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ ബാങ്കുകള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനാവാതെയായി. രാമചന്ദ്രന്റെ ഭാര്യ മാത്രമാണ് ദുബായില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് കാര്യമായ ഇടപെടല്‍ നടത്താനും കഴിഞ്ഞില്ല. ദുബായിലെത്തിയാല്‍ തന്നേയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് രാമചന്ദ്രന്റെ മകനും ഭയക്കുന്നു. ഇതോടെ ശതകോടീശ്വരനായിരുന്ന രാമചന്ദ്രന്‍ ജയിലില്‍ തുടരുകയാണ്. മലയാളി വ്യവാസായികളുടെ പകയാണ് ഇതിന് കാരണമെന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ബന്ധുക്കളും പറയുന്നത്.

മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകള്‍ യുഎഇയിലെ കോടതിയുടെ പരിഗണനയിലും. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനായാല്‍ തന്നെ മലയാളികള്‍ രാമചന്ദ്രേട്ടനെന്ന വിളിക്കുന്ന പ്രവാസി വ്യവസായിക്ക് ജയില്‍ മോചനം ഉറപ്പാകും. അതേ സമയം ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ അറ്റ്ലസ് രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടി വരും. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനെയാണ് ചില വ്യവസായ പ്രമുഖര്‍ ചേര്‍ന്ന് അട്ടിമറിക്കുന്നത്. ഇവരെ ഭയന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ ഇടപെടുന്നില്ല.

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന’ പരസ്യവാചകം എല്ലാ അര്‍ത്ഥത്തിലും പ്രവാര്‍ത്തികമാക്കിയാണ് രാമചന്ദ്രന്‍ അറ്റ്ലസിനെ നയിച്ചത്. ഏവരോടും സ്നേഹത്തോടെ ഇടപെടല്‍ നടത്തി മലയാളിയുടെ പ്രിയങ്കരനായി രാമചന്ദ്രന്‍ മാറി. ശ്രീനിവാസന്റെ അറബിക്കഥയില്‍ പ്രവാസി മലയാളിയുടെ ജീവിത ദുഃഖം പേറുന്ന കഥാപാത്രമായി രാമചന്ദ്രനെത്തി. പെട്ടെന്നായിരുന്നു പതനം. റിയില്‍ എസ്റ്റേറ്റ് ബിസിനിസ്സിലേക്ക് കൂടുമാറാനുള്ള ശ്രമാണ് പൊളിഞ്ഞത്. ഇത് മനസ്സിലാക്കി മലയാളികളായ ചില പ്രവാസികള്‍ തന്നെ പാരയുമായി ഇറങ്ങിയപ്പോള്‍ ചെക്ക് കേസില്‍ യുഎഇ പൊലീസ് രാമചന്ദ്രനേയും മകളേയും അറസ്റ്റ് ചെയ്തു.

ഇതോടെ അറ്റ്ലസിന് നാഥനില്ലാതെയായി. കച്ചവടത്തെ കുറിച്ച് ഒന്നും അറിയാത്ത ഭാര്യ. അറസ്റ്റ് പേടിച്ച് യുഎഇ വിട്ട മകനും. ജയിലിലുള്ള രാമചന്ദ്രന്റെ മോചനത്തിന് മുന്‍കൈയെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഗള്‍ഫിലെ പ്രധാനപ്പെട്ട ബിസിനസ്സ് ഗ്രൂപ്പാണ് ബി ആര്‍ ഷെട്ടിയുടേത്. യുഎഇ എക്സ്ഞ്ചേഞ്ച് ഉള്‍പ്പെടെ പലതും ഈ ഗ്രൂപ്പിന് കീഴിലുണ്ട്. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയടക്കമുള്ളവ സ്ഥന്തായുള്ള ഷെട്ടി ഗ്രൂപ്പിന് കേരളത്തിലും താല്‍പ്പര്യങ്ങള്‍ ഏറെയാണ്. യുഎഇ എക്സഞ്ചേഞ്ചിലെ ഇടപാടുകാരില്‍ ബഹു ഭൂരിഭാഗവും മലയാളികള്‍. ഈ സാഹചര്യത്തില്‍ അറ്റല്സ് രാമചന്ദ്രനെ പോലുള്ള മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വത്തെ സഹായിക്കാന്‍ ഷെട്ടി എത്തിയതിനെ പ്രതീക്ഷയോടെ തന്നെ പലരും കണ്ടും. ഒമാനിലെ ആശുപത്രികള്‍ ഷെട്ടി വിലയ്ക്ക് വാങ്ങിയാല്‍ വണ്ടി ചെക്ക് കേസെല്ലാം ഒത്തുതീര്‍പ്പാകും. ബാക്കി കടമെല്ലാം പുറത്തിറങ്ങിയാല്‍ വീട്ടാനാകുമെന്നായിരുന്നു രാമചന്ദ്രന്റെ പ്രതീക്ഷ. ഇതാണ് ഷെട്ടിയുടെ പിന്മാറ്റത്തോടെ പൊളിഞ്ഞത്.

യു.എ.ഇ.യിലെ ഒരു ബാങ്കിന് 40 ലക്ഷത്തിന്റെയും മൂന്ന് കോടിയുടെയും വണ്ടിച്ചെക്കുകള്‍ നല്‍കിയ കേസുകളില്‍ ദുബായ് മിസ്‌ഡെമണയര്‍ കോടതിയാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകള്‍ നല്‍കിയ 15 കേസുകള്‍ പരിഗണിച്ച് 2015 ഓഗസ്തിലാണ് രാമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ ബര്‍ദുബായിലെ തടവറയിലാണ് അദ്ദേഹം. ഓരോ വിചാരണ വേളയിലും കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി ജാമ്യം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. വായ്പാകുടിശ്ശികകള്‍ തീര്‍ക്കുന്നതിന് സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മൊത്തം 5.3 കോടി ദിര്‍ഹമിന്റെ വണ്ടിച്ചെക്കുകള്‍ നല്‍കിയതായി 15 ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ ഒരു ബാങ്കിന്റെ പരാതിയിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൊത്തം 50 കോടി ദിര്‍ഹമിന്റെ ബാങ്ക് വായ്പാ കുടിശ്ശിക യുണ്ടെന്നാണ് കണക്ക്. മൂന്ന് കോടി ദിര്‍ഹം സ്വര്‍ണ്ണ വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ളതായും അറിയുന്നു. അറ്റ്‌ലസ് ഗ്രൂപ് മേധാവിയായ അദ്ദേഹത്തിന്റെ മകള്‍ ദുബായിലെ മറ്റൊരു ജയിലില്‍ വണ്ടിച്ചെക്ക് കേസില്‍ തടവില്‍ കഴിയുകയാണ്.

ആരെയും അമ്പരപ്പിക്കുന്ന രീതിയില്‍ വളര്‍ന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രന്‍ എസ്ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേര്‍സ്യല്‍ ബാങ്കില്‍ 1974 മുതല്‍ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റില്‍ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്. 30 വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളര്‍ന്നുപടര്‍ന്നു. ഇതിനിടെയാണ് സിനിമാ നിര്‍മ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്. അസൂയാവഹമായ വളര്‍ച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുടക്കിയ കോടികളും നഷ്ടപ്പെട്ടു.

ഇതിനിടെയാണ് സ്വര്‍ണം വാങ്ങാനെന്ന പേരിലും മറ്റും ഗള്‍ഫിലെയും കേരളത്തിലേയും ബാങ്കുകളില്‍ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീര്‍ക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു.

Top