മെഹബൂബ സര്‍ക്കാര്‍ വീണു. കശ്മീരിൽ ഭീകരാക്രമണം, മൂന്നു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിലെ ബിജെപി പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് പിഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ നിലംപൊത്തിയതോടെ കശ്മീരിൽ ഭീകരാക്രമണം നടന്നു .മൂന്നുപേർ കൊല്ലപ്പെട്ടു . മെഹ്ബൂബ മുഫ്തി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ വീണത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗ ശേഷമാണ് സഖ്യം വിടാനുള്ള തീരുമാനമുണ്ടായത്. തുടര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ വൈസ് പ്രസിഡണ്ട് റാം മാധവ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും ഏറ്റുമുട്ടലുകളും വര്‍ധിച്ചുവെന്നും രാജ്യത്തിന്റെ മൊത്തത്തിലും കശ്മീരിന്റെ പ്രത്യേകിച്ചുമുള്ള സുരക്ഷ കണക്കിലെടുത്താണ് സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനമെന്നും റാം മാധവ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണം ഗവര്‍ണര്‍ക്ക് വിടുകയാണ്. എല്ലാ മന്ത്രിമാരേയും എം.എല്‍.എമാരേയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് സഖ്യം വിടാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും രാജിക്കത്ത് കൈമാറി. സര്‍ക്കാര്‍ ന്യൂനപക്ഷമായതോടെ മുഖ്യമന്ത്രി രാജിവെക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ പ്രതിസന്ധിയിൽ തിളച്ചുമറിയുന്നതിനിടെ കശ്മീരിൽ ഭീകരാക്രമണം. സിആർപിഎഎഫുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ട്രാലിലായിരുന്നു ആക്രമണം.ഭീകരർ അതിക്രമിച്ചു കയറിയതായുള്ള ഇന്റലി‍ജൻസ് വിവരത്തെത്തുടർന്നു സിആർപിഎഫ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. അതിനിടെ ഭീകരർ വെടിയുതിർത്തു. ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു ജവാനു പരുക്കേറ്റതായും ഡിജിപി എസ്.പി.വൈദ് പറഞ്ഞു.ആദ്യം രണ്ടു ഭീകരരെയാണു സൈന്യം കൊലപ്പെടുത്തിയത്. ശേഷിച്ചവരെ സൈന്യം വളഞ്ഞ് ആക്രമണം തുടർന്നു. രാത്രിയോടെ മൂന്നാമനെയും കൊലപ്പെടുത്തി.Mehbooba-Mufti

അതേസമയം ജമ്മുകശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി മെഹ്ബൂബ മുഫ്തി മുന്നോട്ടു വെച്ച നിര്‍ദേശങ്ങളോടുള്ള എതിര്‍പ്പാണ് സഖ്യം വിടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മെഹ്ബൂബയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് കേന്ദ്രം റമസാനില്‍ ഒരു മാസത്തേക്ക് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. റമസാനു ശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന മെഹബൂബയുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇതാണ് പിളര്‍പ്പിലേക്ക് നയിച്ചത്. കശ്മീരില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനായി വിഘടനവാദികളുമായി ചര്‍ച്ച നടത്തുന്നതിനും മെഹബൂബ കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെ രാജിവെക്കുകയല്ലാതെ മെഹബൂബക്കു മുന്നില്‍ മാര്‍ഗമുണ്ടായിരുന്നില്ല. പി.ഡി.പിയെ പിന്തുണക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് രണ്ടാമത്തെ വലിയ കക്ഷിയായ പി.ഡി.പിക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചത്. 2019ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ പുതിയ കരുനീക്കമെന്നാണ് വിവരം. ജമ്മുകശ്മീര്‍ വിഷയത്തിലും ഇന്ത്യാ-പാക് വിഷയത്തിലും കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും സ്വീകരിച്ച നിലപാടുകള്‍ പൂര്‍ണ പരാജയമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മേഖലയില്‍ സംഘര്‍ഷങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് പ്രചാരണായുധമാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന ഭീതിയാണ് കാലാവധി തീരാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ, സഖ്യം വിടാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അധികാരം മോഹിച്ചല്ല ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതെന്നും അതുകൊണ്ടുതന്നെ രാജിവെക്കുന്നതില്‍ വേദനയില്ലെന്നും മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു. മറ്റാരുമായും സഖ്യം ചേരില്ലെന്നും മെഹബൂബ പറഞ്ഞു.

Top