കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന കുറ്റം ചുമത്തി ജയിലിലായ ദിലീപിനെ ഹൈക്കോടതിയും കൈവിട്ടതോടെ ദിലീപിനെ വെച്ച് സിനിമകൾ പ്ലാൻ ചെയ്തവർ പുനഃരാലോചനയിൽ. ഹൈക്കോടതിയിൽ ജാമ്യം നിഷേധിക്കപ്പെടുകയും ദിലീപിന്റെ ജയിൽ വാസം നീളുകയും ചെയ്താൽ മറ്റു താരങ്ങളെ വെച്ച് പ്രോജക്ട് മുന്നോട്ടു കൊണ്ട് പോകാനുള്ള ആലോചനകൾ നേരത്തെ തന്നെ സജീവമായിരുന്നു. ജയറാം, ജയസൂര്യ എന്നിവർക്കാണ് ദിലീപ് ചിത്രങ്ങളുടെ നായക വേഷത്തിൽ പകരക്കാരുടെ റോളിൽ പരിഗണന ലഭിക്കുക.
ദിലീപിനെ വെച്ച് പ്ലാൻ ചെയ്തിരുന്ന രണ്ടു സിനിമകളുടെ അണിയറക്കാർ ജയസൂര്യയിലേക്കും ഒരാൾ ജയറാമിലേക്കും പ്ലാൻ മാറ്റിപിടിച്ചിട്ടുണ്ട്. ഇരുവരുടെയും ഡേറ്റുകൾ തേടിയുള്ള കോളുകൾ പോയി കഴിഞ്ഞു എന്നാണ് എറണാകുളത്തെ ഒരു പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ 24 കേരളയോട് പറഞ്ഞത്. ദിലീപിന് ജാമ്യം കിട്ടിയാൽ പോലും മാറിയ മാർക്കറ്റ് പരിഗണിച്ച ശേഷമേ ഈ ചിത്രങ്ങളുടെ നിർമാണം പുരോഗമിക്കുമായിരുന്നുള്ളൂ. രാമലീല ഇറങ്ങുന്നത് വരെ കാത്തിരുന്ന് പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാം എന്നായിരുന്നു ഈ ചിത്രങ്ങളുടെ അണിയറക്കാരുടെ തീരുമാനം.
കുറേ വർഷങ്ങളായി ഹിറ്റുകളൊന്നും ഇല്ലാതിരുന്ന ജയറാമിന്റെ സമയം തെളിഞ്ഞെന്നാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. ഒപ്പം തമിഴ് നടൻ ആര്യയും അഭിനയിക്കുന്നു. അടുത്തിടെ ഇറങ്ങിയ അച്ചായൻസും പരാജയമായിരുന്നു. സമുദ്രക്കനിയുടെ ആകാശമിഠായിയിലാണ് ഇപ്പോഴഭിനയിക്കുന്നത്. അത് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ഷൂട്ടിംഗ് തീർന്നാലുടൻ താരം വിദേശത്തേക്ക് പറക്കും. ആസ്ത്രേലിയയിലും ന്യൂസിലന്റിലും ജയറാം ഷോ എന്ന പേരിൽ സ്റ്റേജ്ഷോ നടത്തുന്നുണ്ട്. രമേഷ് പിഷാരടി ഉൾപ്പെടെ സംഘത്തിലുണ്ട്.
അഭിനയത്തിനൊപ്പം മേളത്തിനും താരം പ്രാധാന്യം നൽകുന്നു. ജയറാമിന്റെ കൂടെ മേളത്തിന് 111 പേരുണ്ട്. സിനിമയുടെ തിരക്കില്ലെങ്കിൽ കേരളത്തിൽ എവിടെ ഉൽസവത്തിന് വിളിച്ചാലും വരാൻ തയ്യാറാണെന്ന് താരം വ്യക്തമാക്കി. എല്ലാത്തരം മേളങ്ങളും പരിശീലിക്കുന്നുണ്ട്. ചെറുപ്പകാലത്ത് വീട്ടുകാർ അറിയാതിരിക്കാൻ രഹസ്യമായി പോയാണ് ചെണ്ട കൊട്ടാൻ പഠിച്ചത്. സിനിമയ്ക്ക് മുൻപേ മേളം മനസിൽ കയറിയതാണ്. അതിന്റെ കാര്യത്തിൽ പണം പ്രശ്നമേ അല്ലെന്നും താരം വ്യക്തമാക്കി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇതിനോടകം മേളത്തിൽ പങ്കെടുത്തു.
തിരുവമ്പാടി തമ്പാൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് സമുദ്രക്കനിയുമായി പരിചയപ്പെടുന്നത്. ധനുഷ്‌കോടിയിലെ ചിത്രീകരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ഒരു ദിവസം സമുദ്രക്കനി ഒരു കഥ പറഞ്ഞു. ആ കഥ വല്ലാതെ സ്വാധീനിച്ചു. അതാണ് ആകാശമിഠായി. കഥ പറഞ്ഞെങ്കിലും അത് സിനിമയാക്കാൻ വർഷങ്ങളെടുത്തു. അതിനിടെ സമുദ്രക്കനി തമിഴിൽ അപ്പാ എന്ന പേരിൽ ഈ കഥ സിനിമയാക്കി. രണ്ട് കോടി മുടക്കി ചെയ്ത ചിത്രം അവിടെ നല്ല ചർച്ചയായിരുന്നു. മലയാളത്തിൽ തമിഴിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നത്