എം.എല്‍.എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി; മുങ്ങിയ യുവാവ് കബളിപ്പിച്ചത് നിരവധിപ്പേരെ

പത്തനംതിട്ട: ആറന്മുള എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് തട്ടിപ്പ് നടത്തിയത്. ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

തിരുവല്ല സ്വദേശികളായ മൂന്നുപേര്‍ ജോലി വാഗ്ദാനം നടത്തിയാണ് തട്ടിപ്പ്. 1.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഡി വൈ എസ് പിക്ക് പരാതി ലഭിച്ചിട്ടുള്ളത്. അടൂര്‍ സ്വദേശികളില്‍നിന്ന് 3,45,000 രൂപയും ഇയാള്‍ തട്ടിയെടുത്തു. ഇവര്‍ അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ള ഒരാളില്‍നിന്നും ഒന്നരലക്ഷം രൂപ ബിജോ ജോലി വാഗ്ദാനം നടത്തി തട്ടിയെടുത്തതായും പരാതിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പ് ആന്റോ ആന്റണി എം പിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു ബിജോ. പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചു വന്ന ശേഷമാണ് വീണാ ജോര്‍ജിനൊപ്പം പരിപാടികളില്‍ എത്തിയിരുന്നത്.

ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയെടുത്ത ശേഷം ടിക്കറ്റും ബിജോ നല്‍കിയിരുന്നു. എന്നാല്‍ ഇവ ക്യാന്‍സലായെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്.

എന്നാല്‍ ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്സണല്‍ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീണ പറഞ്ഞു.

Top