ത്രിപുരയിൽ മാധ്യമപ്രവർത്തകനെ തല്ലിക്കൊന്നത് ബിജെപി ബന്ധമുള്ള സംഘടന

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ അടിച്ച് കൊന്നതിന് പിന്നിലും സംഘപരിവാര്‍ ബന്ധം. ത്രിപുരയിലെ ബിജെപിയുടെ സഖ്യകക്ഷിയായ എപിഎഫ്ടി ആണ് ശന്തനും ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍. ത്രിപുരയിലെ മണ്ഡായില്‍ എപിഎഫ്ടി അക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ശന്തനുവിനെ അക്രമികള്‍ അടിച്ച് വീഴ്ത്തുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ദിന്‍രാത് ചാനലിന്റെ റിപ്പോര്‍ട്ടറാണ് കൊല്ലപ്പെട്ട ശന്തനു ഭൗമിക്. ശന്തനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ഐപിഎഫ്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിത വിഘടനവാദ സംഘടനയായ എന്‍എല്‍എഫ്ടിയുടെ രാഷ്ട്രീയ രൂപമാണ് ഐപിഎഫ്ടി. ഈ സംഘടനയ്ക്ക് ബിജെപി രാഷ്ട്രീയ സഹായം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സിപിഎം അനുകൂല ആദിവാസി സംഘടനയാണ് കൊലപാതകത്തിന് പിന്നിൽ എന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. പുരോഗമന ആദിവാസി സംഘടനയായ ടിആര്‍യുജിപി പ്രവര്‍ത്തകര്‍ ഐപിഎഫ്ടിയില്‍ നിന്നും നിരന്തരമായി ആക്രമണം നേരിടുന്നുണ്ട്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ശന്തനു ആക്രമിക്കപ്പെട്ടത്. അക്രമികളുടെ പിടിയിലായ ശന്തനുവിന്റെ കാല്‍ ദണ്ഡ് ഉപയോഗിച്ച് തല്ലിയൊടിക്കുകയും പിന്നീട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി തല്ലിക്കൊല്ലുകയുമായിരുന്നു. കര്‍ണാടകയില്‍ സംഘപരിവാറിനെതിരെ നിലപാടെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിയുന്നതേ ഉള്ളൂ. അതിനിടെയാണ് രാജ്യത്ത് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്.

Top