കൊച്ചി: മത പണ സ്വാധീന വലയത്താൽ ജുഡീഷറിയും മാറുന്നു ?സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ വടം വലിക്ക് ശേഷം കേരളത്തിലും മുതിർന്ന ഹൈക്കോടതി ജഡ്ജിമാർ പൊതുവേദിയിൽ പരസ്പരം വിഴുപ്പലക്കൽ തുടരുന്നു. വെള്ളിയാഴ്ച തനിക്കെതിരേ വിമർശനം ഉന്നയിച്ച് വിരമിച്ച ജഡ്ജി ജസ്റ്റീസ് ബി.കെമാൽപാഷയ്ക്കെതിരേ ചീഫ് ജസ്റ്റീസ് ആന്‍റണി ഡോമിനിക്കും ജസ്റ്റീസ് പി.എൻ.രവീന്ദ്രനും രംഗത്തെത്തി. ഇരുവർക്കും ഹൈക്കോടതിയിലെ ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ജസ്റ്റീസ് കെമാൽപാഷയുടെ പേര് പരാമർശിക്കാതെ വിമർശനമുണ്ടായത്.വിരമിച്ച ശേഷം ചില ജഡ്ജിമാര്‍ കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പറഞ്ഞു.മനഃസാക്ഷിക്ക് അനുസരിച്ച് മാത്രമേ താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ എന്നും സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും ചീഫ് ജസ്റ്റീസ് ആന്‍റണി ഡോമിനിക് പറഞ്ഞു. ഒരുപടി കൂടി കടന്ന് ജസ്റ്റീസ് പി.എൻ.രവീന്ദ്രൻ രൂക്ഷമായ വിമർശനമാണ് കെമാൽപാഷയ്ക്കെതിരേ നടത്തിയത്. വിരമിച്ച ശേഷം ചില ജഡ്ജിമാർ കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളയുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം അല്പന്മാരായ ജഡ്ജിമാർക്കെതിരേ ഏവരും ഒത്തൊരുമയോടെ നിൽക്കണം. തന്നെ താനാക്കിയ കോടതിയെ അവഹേളിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. താൻ വിരമിക്കുന്ന തിങ്കളാഴ്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ചീഫ് ജസ്റ്റീസിന്‍റെ സാന്നിധ്യത്തിൽ ജസ്റ്റീസ് രവീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വിരമിച്ച ശേഷം നടത്തിയ മാധ്യമ അഭിമുഖങ്ങളിൽ ചീഫ് ജസ്റ്റീസിന്‍റെ പേരെടുത്ത് ജസ്റ്റീസ് കെമാൽപാഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് രവീന്ദ്രനും ഇന്ന് രംഗത്തുവന്നത്.