കണ്ണൂരിന് വേണ്ടി കരിപ്പൂരിന് പണി കൊടുക്കുമോ?പ്രമുഖ വിമാനകമ്പനികള്‍ കോഴിക്കോട് വിമാനത്തവാളത്തില്‍ നിന്ന് പിന്‍മാറുന്നു.

കോഴിക്കോട്: മലബാറിലെ പ്രവാസികള്‍ക്ക് ആശ്വാസമായാണ് കരിപ്പുരില്‍ അന്താരാഷ്ട്ര വിമാനത്താവളം വന്നത്. അതുവരെ കൊച്ചിയെയും മംഗലാപുരത്തെയും ആശ്രയിച്ചിരുന്ന മലപ്പുറത്തെയും കോഴിക്കോട്ടെയും പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമായിരുന്നു കരിപ്പൂരുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. എന്നാല്‍, കോഴിക്കോട് വിമാനത്താവളം ഇപ്പോള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണോ? തൊട്ടടുത്ത് കണ്ണൂരില്‍ വമ്പന്‍ വിമാനത്താവളം വരുന്നതോടെ മരണമണി മുഴങ്ങുന്നത് കരിപ്പൂരിനാണെന്നാണ് സൂചനകള്‍. അതിന്റെ തുടക്കമെന്നോണം പ്രമുഖ വിമാനക്കമ്പനികള്‍ കരിപ്പൂരുനിന്ന് പിന്മാറിത്തുടങ്ങി.

കരിപ്പൂരിലേക്ക് പ്രമുഖ വിമാനക്കമ്പനികളെ ആകര്‍ഷിക്കാന്‍ പല ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതിനിടെയാണ് എമിറേറ്റ്‌സ് കോഴിക്കോട്ടെ ഓഫീസ് പൂട്ടിയത്. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേയ്ക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റണ്‍വേ വീതികൂട്ടാതെ വലിയ വിമാനങ്ങള്‍ ഇറക്കാനാവില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇതും എമിറേറ്റ്‌സിന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റു പ്രധാന വിമാനക്കമ്പനികളും കരിപ്പൂരില്‍നിന്ന് പിന്മാറാനുള്ള സാധ്യത ശക്തമായിട്ടുണ്ട്. എയര്‍പോര്‍ട്ട് അഥോറിറ്റി റണ്‍വേ വികസനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കമ്പനികള്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത്. വിമാനക്കമ്പനികളെ കരിപ്പൂരില്‍ നിലനിര്‍ത്താന്‍

സമ്മര്‍ദം ചെലുത്താനാവില്ലെന്ന് സംഘടനകളും പറയുന്നു.
സുരക്ഷയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ നിര്‍ബന്ധം പിടിക്കുന്ന കാര്യം. റണ്‍വേ വലുതാക്കാതെ മറ്റുമാര്‍ഗമില്ലെന്ന് അധികൃതര്‍ നിലപാടെടുക്കുമ്പോള്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.മോഹന്‍ പറയുന്നു. ഇനിയിപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാതെ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നും കോഴിക്കോട് വിമാനത്താവളത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനകള്‍ പറയുന്നു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും മലബാര്‍ ഡപലപ്‌മെന്റ് കൗണ്‍സിലുമാണ് കോഴിക്കോട് വിമാനത്താവളത്തിനുവേണ്ടി ശക്തമായി നിലകൊള്ളുന്ന സംഘടനകള്‍. എന്നാല്‍, ഇവരുയര്‍ത്തുന്ന പ്രതിഷേധ ശബ്ദങ്ങള്‍ ഡല്‍ഹിയില്‍ ശക്തമായി മുഴങ്ങുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധികളിലൊന്ന്.

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാന ബജറ്റില്‍ തുകയൊന്നും വകയിരുത്തിയില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തെ വികസന ചിഹ്നമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍, കോഴിക്കോട് വിസ്മരിക്കപ്പെടുകയാണ്. നെടുമ്പാശേരിക്കും ബജറ്റില്‍ ഇടം കിട്ടിയപ്പോള്‍ കോഴിക്കോട് പൂര്‍ണമായും പുറന്തള്ളപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നതോടെ കഷ്ടപ്പെടാന്‍ പോകുന്നത് മലബാറിലെ പ്രവാസികള്‍ക്കൊപ്പം ഹജ്ജ് തീര്‍ത്ഥാടകര്‍ കൂടിയാണ്. പ്രായംചെന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നെടുമ്പാശേരിവരെ റോഡ് മാര്‍ഗം പോകേണ്ടിവരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോടുനിന്ന് കൊച്ചിയിലേക്ക് ചെറിയ വിമാനങ്ങളെങ്കിലും സര്‍വീസ് നടത്തുന്ന കാര്യം ആലോചിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. നെടുമ്പാശേരിയില്‍നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങളില്‍ കോഴിക്കോടുനിന്നുള്ള യാത്രക്കാര്‍ക്ക് സീറ്റുകള്‍ നീറ്റിവെക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

റണ്‍വേയുടെ സുരക്ഷ മാത്രമല്ല കോഴിക്കോട് വിമാനത്താവളത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വിശ്വസിക്കുന്നവരേറെയാണ്. വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്ത് വര്‍ധിച്ചത് കോഴിക്കോടിനെ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തി. തീവ്രവാദമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും മറ്റൊരു കാരണമായി. ഇതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ജൂണില്‍ സിഐഎസ്.എഫ് ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്.എഫ് ജീവനക്കാരുമായി വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ഒരാള്‍ മരിച്ചത്. ഈ സംഭവത്തോടെ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയേല്‍ക്കാന്‍ സിഐഎസ്.എഫ് വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കരിപ്പൂര് വിമാനത്താവളം സുരക്ഷിതമല്ലെന്ന നിഗമനത്തിലേക്ക് വ്യോമയാന മന്ത്രാലയത്തെ നയിച്ചതിന് ഈ സംഭവത്തിനും പങ്കുണ്ട്. ഫയര്‍ഫോഴ്‌സ് ജീവനക്കാരിലൊരാള്‍ യൂണിഫോമില്‍ പാസില്ലാതെ അതീവ സുരക്ഷാ മേഖലയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത് സിഐഎസ്.എഫ് തടഞ്ഞ് ദേഹപരിശോധനക്ക് മുതിര്‍ന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വെടിവെപ്പില്‍ കലാശിക്കുകയും ചെയ്തു. അബദ്ധത്തില്‍ പൊട്ടിയ വെടിയേറ്റ് സിഐഎസ്.എഫുകാരന്‍ കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷം മൂര്‍ച്ചിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കതിരെയും മറ്റ് ജീവനക്കാര്‍ക്ക് നേരെയും സിഐഎസ്.എഫ് ജീവനക്കാര്‍ മര്‍ദ്ദനം അഴിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ച് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ഫയര്‍ എഞ്ചിന്‍ അടക്കമുള്ളമുള്ള വാഹനങ്ങള്‍ റണ്‍വേയിലേക്ക് കയറ്റിയിട്ട് പ്രതിഷേധിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പുപോലും പ്രതിസന്ധിയിലാക്കിയ ഈ സംഭവം വ്യോമയാന മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തിന് അവിടെയുള്ള ഉദ്യോഗസ്ഥരില്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നതായി നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു. സുരക്ഷാച്ചുമതലയുള്ള അര്‍ധസൈനിക വിഭാഗത്തിനുനേരെ പോലും ആക്രമണമുണ്ടായതും കോഴിക്കോടിന്റെ സാധ്യതകള്‍ ഇല്ലാതാക്കി.

Top