ബാംഗ്ലൂർ :കെ ആര്‍ രമേശ്കുമാര്‍ കര്‍ണാടക സിയമസഭ സ്പീക്കര്‍ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷ് കുമാര്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. സ്പീക്കര്‍ തിരെഞ്ഞടുപ്പില്‍ വിജയിക്കാനാവശ്യമായ അംഗങ്ങളുടെ പിന്തുണ കിട്ടില്ലെന്ന് കണ്ടാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടേയും ബിജെപിക്ക് 104 പേരുടേയും പിന്തുണയാണുള്ളത്.വലിയ രാഷ്ട്രീയ നിയമപോരാട്ടങള്‍ക്കും നാടകീയരംഗങ്ങള്‍ക്കും ശേഷം അധികാരത്തിലേറിയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരു ‘സേഫ്‌സോണി’ ലാണെന്ന് ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ പോലും കരുതുന്നില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 34 അംഗ മന്ത്രിസഭയായിരിക്കും പുതിയ സര്‍ക്കാരിലുണ്ടാകുക. വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും 22 പേരും ജെഡിഎസില്‍ നിന്ന് മുഖ്യമന്ത്രി കുമാരസ്വാമിയടക്കം 12 മന്ത്രിമാരാകും ഉണ്ടാകുക. കോണ്‍ഗ്രസിലെ ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. ഉപമുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് സമുദായത്തിന് നല്‍കണം എന്ന വാദവും മന്ത്രി സ്ഥാനം ലഭിക്കാത്ത നേതാക്കളുടെ മുറുമുറുപ്പും കോണ്‍ഗ്രസിന് തുടക്കത്തിലേ തലവേദന സൃഷ്ടിക്കുന്നുണ്ട്.ഗവര്‍ണറുടെ ‘ഏറ്റവും വലിയ ഒറ്റകക്ഷി’ വാദത്തില്‍ ഭരണം പിടിക്കാന്‍ വേണ്ടി പൊടുന്നനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും മണിക്കൂറുകള്‍ക്കുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജി വെക്കേണ്ടി വരികയും ചെയ്ത യെദ്യൂരപ്പയുടെയും ബിജെപിയുടെയും നീക്കങ്ങളും ഈ സര്‍ക്കാരിന് നിര്‍ണായകമായി മാറും