കവിയൂര്‍ പീഡനകേസില്‍ സിബിഐക്ക് നിലപാട് മാറ്റം. മകളെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നാരായണന്‍ നമ്പൂതിരി ആയിരിക്കാം എന്ന സാധ്യത മാത്രമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മുമ്പ് സമര്‍പ്പിച്ച മൂന്ന് റിപ്പോര്‍ട്ടിലും നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. വിശദമായ ശാസ്ത്രീയ പരിശോധനകളില്ലാതെയാണ് സിബിഐ കണ്ടെത്തലെന്നായിരുന്നു കോടതി പറഞ്ഞത്.
എന്നാലിപ്പോള്‍ നേരത്തെയുള്ള നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് സിബിഐ. തെളിവുകളുടെ അഭാവത്താല്‍ മകളെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. കേസില്‍ രാഷ്ട്രീയ ബന്ധത്തിനും തെളിവില്ല. രാഷ്ട്രീയ നേതാക്കള്‍ക്കോ മക്കള്‍ക്കോ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മക്കളായ അക്ഷയയേയും അഖിലയേയും നാരായണന്‍ നമ്പൂതിരിയാണ് കൊലപ്പെടുത്തിയത്.
പുറത്തുനിന്നാര്‍ക്കും കുടുംബത്തിന്റെ ആത്മഹത്യയില്‍ ബന്ധമില്ല. ഡിഎന്‍എ ഉള്‍പ്പടെയുള്ള ശാസ്ത്രീയ പരിശോധനയും നടത്താനായില്ല. ലതാ നായരുടെ പേരിലുള്ള ആത്മഹത്യ പ്രേരണാകുറ്റം നിലനില്‍ക്കുമെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2004 സെപ്തംബര്‍ 28- നാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും കവിയൂരിലെ വാടകവീട്ടില്‍ കൂട്ടആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
നമ്പൂതിരിയുടെ ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ വിഷം കഴിച്ച് മരിച്ചനിലയിലും നാരായണന്‍ നമ്പൂതിരിയെ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. കേസിലെ പ്രതിയായ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മകളെ ഉന്നതര്‍ക്ക് കാഴ്ചവച്ചു എന്നാണ് നാരായണന്‍ നമ്പൂതിരിയുടെ കുടുംബം ആരോപിക്കുന്നത്.