തിരുവനന്തപുരം: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൊടും ചൂടിലേയ്ക്ക് സംസ്ഥാനം നീങ്ങുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ മൂന്ന് ഡിഗ്രിയോളം താപനില വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വേനല്‍മഴ ഉടനെത്തിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരിക 2015-നു ശേഷമുള്ള കൊടിയ വേനല്‍. പ്രളയത്തിനു ശേഷം മറ്റൊരു ദുരന്തം കണ്‍മുന്നിലെന്നു കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.
എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതി മാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. കേരളത്തില്‍ ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 22 വരെ ലഭിക്കേണ്ട മഴയില്‍ നിലവില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴയുടെ ലഭ്യത കുറഞ്ഞതിന് പുറമേ വരണ്ട വടക്കു കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമാകുന്നുണ്ട്. ഈ സ്ഥിതി അടുത്ത നാല് ആഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
സാധാരണ ഗതിയില്‍ വടക്കന്‍ കേരളത്തില്‍ പാലക്കാട് ഉള്‍പ്പെടുന്ന മേഖലകളിലാണ് കനത്ത ചൂട് രേഖപ്പെടുന്നതെങ്കില്‍ ഇക്കുറി തെക്കന്‍ കേരളത്തിലാണ് ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തില്‍ തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് ചൂടാണ്.
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്നു ഡിഗ്രിയോളം ചൂട് കൂടിയപ്പോള്‍ മധ്യകേരളത്തില്‍ ശരാശരി രണ്ട് ഡിഗ്രി ചൂട് കൂടിയിട്ടുണ്ട്.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്തു വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഇത്തവണ ഫെബ്രുവരി പകുതിയായപ്പോഴേക്കും പ്രകൃതിയുടെ ഭാവം മാറി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 38.2 ഡിഗ്രിയായിരുന്നു ചൂട്. മാര്‍ച്ച് 21 വരെ സൂര്യരശ്മികള്‍ തീക്ഷ്ണമായി പതിക്കുമെന്നതിനാല്‍ ചൂട് ഇനിയുമുയരും. വയനാട്ടില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തതോടെ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദേശം നല്‍കുന്നുണ്ട്. ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവര്‍ നേരിട്ടുള്ള ചൂടേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2015-ലെ കഠിനമായ ചൂടില്‍ രാജ്യത്താകെ 3302 പേര്‍ മരിച്ചെന്നാണ് ഇന്റര്‍നാഷണന്‍ ഡാറ്റാബേസിലെ കണക്ക്. മഹാരാഷ്*!*!*!്രടയിലെ നാഗ്പുര്‍ പൊള്ളിക്കുടുന്നു- 47.1 ഡിഗ്രി സെല്‍ഷ്യസ്. ചിലയിടങ്ങളില്‍ 48 ഡിഗ്രി വരെയെത്തിയിരുന്നെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 1998, 2002, 2003 വര്‍ഷങ്ങളില്‍ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെട്ടിരുന്നു. ഈ വര്‍ഷങ്ങളില്‍ യഥാക്രമം 2541, 1030, 1210 പേര്‍ മരിച്ചെന്നാണു കണക്ക്. ചൂടുകാറ്റിന്റെ തീവ്രതയും ആവൃത്തിയും ഇനിയും വര്‍ധിക്കുമെന്നാണ് ബോംബെ ഐ.ഐ.ടി, ടി.ഐ.എസ.്എസ്, ഓസ്‌ട്രേലിയ മൊണാഷ് സര്‍വകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരുടെ കണ്ടെത്തല്‍.
ആഗോള താപനത്തിന്റെ ഭാഗമായ കാലാവസ്ഥാ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. പല സ്ഥലങ്ങളിലും പുഴകളും കിണറുകളും വറ്റിയതോടെ കുടിവെള്ളവും പ്രതിസന്ധിയിലാണ്.