ഓണം അടുത്തിട്ടും നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ എല്ലാം ചെയ്യുമെന്ന് സർക്കാർ പറയുമ്പോഴും വില കുതിച്ചുയരുകയാണ്.
സപ്ലൈകോയിൽ സബ്സിഡിയുള്ള പല സാധനങ്ങളും കിട്ടാനില്ലെന്ന പരാതിയുണ്ട്.
അതേസമയം വിപണി വില പിടിച്ചു നിർത്താൻ സർക്കാർ നടത്തിയ ശ്രമങ്ങൾ പാളിയെന്നാണ് ആരോപണം. ഓണത്തിന് അരി വില കുറയ്ക്കുന്നതിനായി ആന്ധ്രയിൽ നിന്ന് അരി എത്തിക്കാനുള്ള പദ്ധതി സർക്കാരിനുണ്ടായിരുന്നു.
എന്നാൽ അരിവില പിടിച്ചു നിര്‍ത്താനും സർക്കാരിന് കഴിയുന്നില്ല.
മട്ട അരിക്ക് കിലോയ്ക്ക് 50 മുകളിലാണ് ചില്ലറ വിൽപ്പനക്കാർ ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം മട്ട അരിയുടെ ശരാശരി വില 43.75 രൂപയാണ്. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 45 രൂപയ്ക്ക് മുകളിൽ വിലയുണ്ട്.
വെളിച്ചെണ്ണയ്ക്ക് ഒരു മാസത്തിനിടെ ലിറ്ററിന് 15 രൂപയോളമാണ് വർധിച്ചത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ വില വിവരപ്പട്ടിക പ്രകാരം ജൂലൈ 17ന് 149 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ വില 164 രൂപയായി വർധിച്ചിട്ടുണ്ട്.
സവാള, ചെറിയ ഉള്ളി എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്. 94 രൂപയാണ് ചെറിയഉള്ളിയുടെ വില. 17 രൂപയായിരുന്ന സവാള വില 35 രൂപയായിട്ടുണ്ട്.
പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ്. നൂറു രൂപയിലധികം കടന്ന തക്കാളി വിലയിൽ കുറവുണാടയതൊഴിച്ചാണ് മറ്റെല്ലാ പച്ചക്കറികൾക്കും വില കുത്തനെ കൂടിയിട്ടുണ്ട്. ഏത്തക്കായ, പഴം എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്ന് കോഴിവിലയും 100 കടന്നിരുന്നു.