കെവിന്റെ ദുരഭിമാന കൊലപാതകം: മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിൽ

ശ്രീകുമാർ

കോട്ടയം: ദളിത് ക്രൈസ്തവ യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിലേക്ക്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖിന് വീഴ്ചയുണ്ടായതായുള്ള ഐജി വിജയ് സാഖറയുടെ റിപ്പോർട്ടിനു പിന്നാലെയാണ് മുൻ ജില്ലാ പൊലീസ് മേധാവിക്കെതിരെ കൂടുതൽ നടപടി വരുമെന്ന് ഉറപ്പായത്.
കെവിനെ തട്ടിക്കൊണ്ടു പോയ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനായി മുൻ ജില്ലാ പൊലീസ് മേധാവി നാനൂറ് പൊലീസുകാരെയാണ് നിയോഗിച്ചത്. ജില്ലയിലെ എല്ലാ ഡി വൈ എസ് പി മാരെയും ഇതിനായി വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി നടന്ന സ്ഥലങ്ങളിലെല്ലാം വൻ പൊലീസ് സാനിധ്യം ഉറപ്പാക്കിയ എസ് പി താൻ എല്ലായിടത്തും എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തി. മുഖ്യമന്ത്രിയുടെ മുന്നിൽ അകമ്പടിയായി നടന്ന ഇദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീതിക്ക് പാത്രമാകാനാണ് ശ്രമിച്ചത്.
എന്നാൽ കെവിനെ തട്ടിക്കൊണ്ടു പോയതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ഇതു സംബന്ധിച്ച് ഗാന്ധിനഗർ എസ്ച്ച് ഒ എം.എസ് ഷിബു പുലർച്ചെ തന്നെ ജില്ലാ പൊലീസ് മേധാവിയെ വിവരം ധരിപ്പിച്ചിരുന്നു. എന്നാൽ ഈ പരാതി ഗൗരവത്തിൽ എടുക്കാൻ അദേഹം തയ്യാറായില്ലെന്ന് ഐജി തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. പെൺ കുട്ടിയെ കാണാനില്ലെന്ന് നീനുവിന്റെ ബന്ധുക്കൾ പരാതി നൽകിയപ്പോൾ ഗാന്ധിനഗർ എസ് ഐ അതിൽ അത് അന്വേഷിക്കണമെന്ന് എസ് പി മുഹമ്മദ് റഫീഖ് നിർദേശിച്ചിരുന്നതായി ഐ ജി യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്ത് വില കൊടുത്തും പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടണമെന്ന് എസ്പി നിർദേശിച്ചിരുന്നതായി സൂചനയുണ്ട്.
എന്നാൽ ഇതിനിടെ മുൻ എസ് പി നീനുവിന്റെ അമ്മ രഹ്നയുടെ ബന്ധുവാണെന്ന വെളിപ്പെടുത്തലുമായി കേസിലെ പ്രതിയായ ബിജു കോടതിയിൽ എത്തിയിട്ടുണ്ട്. ഇവർ നൽകിയ സത്യവാങ്ങ് മൂലത്തിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുള്ളത്. അതു കൊണ്ടാണ് കെവിനെ തട്ടിക്കൊണ്ടു പോയ സംഭവം പൊലിസ് ഗൗരവത്തിൽ എടുക്കാതിരുന്നതെന്നാണ് ഇവരുടെ മൊഴി. സംഭവം നടന്ന ദിവസവും , പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച ദിവസവും എസ്പി പലതവണ ഗാന്ധിനഗർ എസ് ഐ എം എസ് ഷിബുവിനെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട് . എന്നാൽ ആരോപണങ്ങളെല്ലാം മുൻ ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ് റഫീഖ് നിഷേധിച്ചു.
ഇതിനിടെ , കെ വി നെ കാണാതായ സംഭവം കോട്ടയം എസ് പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അന്വേഷണം വൈകിപ്പിച്ച എസ്.പി മുഹമ്മദ് റഫീക്കിനെതിരെ വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംഭവ ദിവസം ജില്ലയിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ ഗാന്ധിനഗർ എസ് ഐ ഉണ്ടായിരുന്നില്ലെന്ന് എസ് പി ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിരുന്നു. ഈ തെറ്റിധാരണ വിശ്വസിച്ച് മുഖ്യമന്ത്രി ഇത് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇത് പിന്നീട് വിവാദമായിരുന്നു.ഇതോടെയാണ് മുഖ്യമന്ത്രി എസ് പി ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top