കൊച്ചി: നടിക്കെതിരെ ഉണ്ടായ അക്രമത്തില്‍ നിണ്ണായക തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്താനാകാതെ പോലീസ് കുഴങ്ങുന്നു. ഉപദ്രവിച്ചതിനുപുറമേ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് നടിയുടെ മൊഴി. എന്നാല്‍ വിചാരണക്കോടതിയിലെത്തുമ്പോള്‍ ദൃശ്യങ്ങള്‍ കണ്ടെത്താനാവാത്തത് തിരിച്ചടിയാകാനാണ് സാധ്യത. ഫോണ്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയാലും കുറ്റകൃത്യം നടന്നുവെന്ന വാദം ഉറപ്പിക്കാന്‍ കഴിയും. എന്നാല്‍ അതും ലഭിച്ചിട്ടില്ലാത്തത് കേസ്സിനെ ദുര്‍ബലമാക്കും.
മൊബൈല്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രതി മണികണ്ഠന്‍ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും. കൂട്ടുപ്രതിയായ മണികണ്ഠന്‍തന്നെ സംഭവം നടന്നതായി വിശദീകരിച്ചാല്‍ മുഖ്യപ്രതിക്ക് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാനാകുമെന്നാണ് വിലയിരുത്തല്‍. സുനിയും വിജീഷുമായി തെറ്റിപ്പിരിഞ്ഞ മണികണ്ഠന്‍ പിടിയിലായശേഷം നിര്‍ണായക വിവരങ്ങള്‍ പോലീസിന് നല്‍കിയിരുന്നു.
ചോദ്യംചെയ്യലില്‍ നല്ല രീതിയില്‍ സഹകരിച്ച ഇയാളില്‍നിന്നാണ് പ്രതികളുടെ കോയമ്പത്തൂര്‍ പീളമേട് ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരംകിട്ടിയത്.
താനടക്കമുള്ളവരെ ചതിയില്‍പ്പെടുത്തി സുനി കേസില്‍ കുടുക്കുകയാണെന്ന പരാതിയും മണികണ്ഠനുണ്ട്. കേസ് തെളിയിക്കാന്‍ മറ്റ് ഫൊറന്‍സിക് തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ വസ്ത്രങ്ങളില്‍നിന്നും മറ്റും ലഭിച്ച സ്രവങ്ങള്‍ നിര്‍ണായകമാകും.
ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ ഡി.എന്‍.എ., വിരലടയാളം പരിശോധനയും നടത്തും. ജിഷ കൊലക്കേസില്‍ സമാന രീതിയില്‍ പരിശോധന നടത്തിയാണ് പ്രതി അമീറുള്‍ ഇസ്ലാം തന്നെയെന്ന് ഉറപ്പിച്ചത്. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രചരിപ്പിക്കപ്പെട്ടാല്‍ അതും പോലീസിന് തലവേദനയാകും.
ദൃശ്യങ്ങളുടെ പകര്‍പ്പെടുത്തിട്ടുണ്ട് എന്ന സംശയം പോലീസിനുണ്ട്. മണികണ്ഠന്റെ മൊഴിയില്‍ ഇതുസംബന്ധിച്ച് സൂചനയുണ്ട്. ആരുടെയെങ്കിലും ഫോണില്‍ ദൃശ്യങ്ങളെത്തിയാല്‍ത്തന്നെ അത് പോലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്താല്‍ ഐ.ടി. ആക്ട് പ്രകാരം അവര്‍ കേസില്‍ കുടുങ്ങുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കുന്നു.