കൊച്ചിയിലെ വെടിവയ്പ്പില്‍ ദുരൂഹത; രവി പൂജാരെയും ലീനയും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ പോലീസ്

കൊച്ചി നഗരത്തില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ്പ് സംബന്ധിച്ച് ദുരൂഹത നീങ്ങുന്നില്ല. ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബൈക്കിലെത്തിയ സംഘം വെടിവച്ച സംഭവത്തില്‍ പോലീസ് അന്വേഷണം മുന്നോട്ട് പോകുകയാണ്. ശബ്ദമുണ്ടായതല്ലാതെ വെടിവെപ്പ് നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇവിടെയില്ല.

പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ‘ദി നെയ്ല്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിന്റെ കോണിപ്പടിയിലാണ് സംഭവം. ശബ്ദം മാത്രം കേള്‍ക്കുന്ന തരത്തിലുള്ള എയര്‍ പിസ്റ്റളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. എന്തായിരുന്നു വെടിവയ്പിന് പിന്നിലെ ഉദ്ദേശ്യം എന്ന് വ്യക്തമല്ല. ഈ കെട്ടിടത്തിന്റെ താഴത്തെ കെട്ടിടത്തില്‍ നടന്‍ ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. മുകള്‍ നിലയില്‍ ഒരു ദന്താശുപത്രിയും ബ്യൂട്ടി പാര്‍ലറുമാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നതിങ്ങനെ: സമയം രണ്ടര കഴിയുന്നു. പനമ്പിള്ളി നഗര്‍ ഭാഗത്തുനിന്ന് രണ്ടുപേര്‍ ബൈക്കിലെത്തി ധര്‍മൂസ് ഫിഷ് ഹബ്ബിന് സമീപം വണ്ടി നിര്‍ത്തുന്നു. പിറകിലിരുന്നയാള്‍ ഇറങ്ങി മുകളിലേക്കുള്ള കോണിപ്പടിയിലേക്ക് പോകുന്നു. താഴെ സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷിനെ മറികടന്നാണ് പോക്ക്. മുകളിലേക്ക് കയറാന്‍ തുടങ്ങവെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്യു മുകളില്‍നിന്ന് താഴേക്ക് വരുന്നത് കണ്ടു. അപ്പോഴാണ് ഇയാള്‍ രണ്ടുതവണ വെടിയുതിര്‍ത്തത്. ഒരു പേപ്പര്‍ താഴെയിടുകയും ചെയ്തു.

തുടര്‍ന്ന് തിടുക്കത്തില്‍ ബൈക്കിനടുത്തേക്ക് പോയി. ഓടിച്ചിരുന്നയാള്‍ വണ്ടിയില്‍ത്തന്നെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് വണ്ടി ഇവര്‍ പനമ്പിള്ളി നഗര്‍ ഭാഗത്തേക്ക് തിരിച്ചു. പിന്നിലിരുന്നയാള്‍ സെക്യൂരിറ്റി ജീവനക്കാരന്റെ നേരെ തോക്ക് ചൂണ്ടിയാണ് വണ്ടിയില്‍ കയറിയത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ ധര്‍മൂസ് ഫിഷ് ഹബ്ബിലെ നിഖിലാണ് കടലാസ് കഷണം എടുത്തത്. വെള്ളപ്പേപ്പറില്‍ രവി പൂജാരി എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നു. സംഭവം നടക്കുമ്പോള്‍ നടി ലീന പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. പിസ്റ്റള്‍ സിനിമയിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ളതാണോയെന്ന് സംശയിക്കുന്നു.

മുമ്പ് തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായിട്ടുള്ളയാളാണ് ലീന മരിയ പോള്‍. ചെന്നൈയിലെ കേസില്‍ അവരെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. മുംബൈ അധോലോക നായകരില്‍ ഒരാളാണ് രവി പൂജാരി. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആണെന്നാണ് കരുതുന്നത്. ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്തവര്‍ അവിടെയിട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാരി എന്ന് എഴുതിയിരുന്നതാണ് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. ലീന മരിയ പോളിനെതിരായ കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമല്ല.

വിദേശത്തിരുന്നാണ് പ്രവര്‍ത്തനമെങ്കിലും കേരളത്തില്‍ പോലും സജീവമാണ് രവി പൂജാരിയുടെ അധോലോക സംഘം. ലക്ഷ്യം തെറ്റാത്ത വെടിയുതിര്‍ത്തുന്ന പ്രൊഫഷണലുകള്‍ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ പേടി സ്വപ്നമാണ്. ആദ്യം ഒന്നു വിരട്ടുക. വഴങ്ങിയില്ലെങ്കില്‍ വകവരുത്തുകഇതാണ് രവി പൂജാരിയെന്ന ഡോണിന്റെ പ്രവര്‍ത്തനം രീതി. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരില്‍ എത്തുക പതിവാണ്. ഇത്തരത്തില്‍ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീനാ മരിയാ പോളുമായി രവി പൂജാരിക്കുള്ളത് എത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്.

Top