കൊച്ചി മെട്രൊയുടെ ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇനി ഓട്ടോറിക്ഷകളും

കൊച്ചി: കൊച്ചി മെട്രൊയുടെ ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇനി ഓട്ടോറിക്ഷകളും നഗരത്തില്‍ ഓടും. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഓട്ടോ തൊഴിലാളികളുടെ സംയുക്ത യൂണിയനും കെഎംആര്‍എലും ഒപ്പുവെച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ കമ്പനി ഓട്ടോറിക്ഷകളെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഓട്ടോ ഫീഡര്‍ സര്‍വ്വീസ് തുടങ്ങാനാണ് തീരുമാനം. മെട്രൊ യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് സ്റ്റേഷനുകളില്‍ നിന്ന് ഓട്ടോ റിക്ഷകളുടെ സേവനം ലഭിക്കും. ആദ്യ ഘട്ടത്തില്‍ 300 ഓട്ടോകളാണ് ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമാകുക.ഒന്നര കിലോമീറ്ററിന് 20 രൂപ നിരക്കിലായിരിക്കും ഈടാക്കുക. ജില്ലയിലെ സിറ്റി പെര്‍മിറ്റുള്ള 15000 ഓട്ടോറിക്ഷകളെ ഉള്‍പ്പെടുത്തി ഒരു സൊസൈറ്റി രൂപീകരിച്ച ശേഷമായിരിക്കും മെട്രൊ ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമാക്കുക.കെഎംആര്‍എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളുടെ സംയുക്ത സംഘടനാ നേതാക്കളും കെഎംആര്‍എല്‍ ഡയറക്ടറും ചേര്‍ന്ന് ധാരണാ പത്രം ഒപ്പുവെച്ചു. ഷെയര്‍ ഓട്ടോ സംവിധാനവും ലഭ്യമാക്കും. 3 പേര്‍ക്ക് 7 രൂപ വീതവും രണ്ടു പേര്‍ക്ക് 10 രൂപ വീതം നല്‍കിയും ഓട്ടോയില്‍ യാത്ര ചെയ്യാം.ഓട്ടോ ചാര്‍ജ് നേരിട്ടൊ വണ്‍ കാര്‍ഡ് വഴിയൊ കൈമാറാം.

Top