കലൂരിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു; രാത്രിയിൽ പണിയില്ലാത്തതുകൊണ്ട് തൊഴിലാളികൾ രക്ഷപ്പെട്ടു; പൈലിങ് ജോലിക്കിടെയുള്ള അപകടത്തിൽ രണ്ട് ജെസിബിയും ഭൂമിക്ക് അടിയിലായി…

കൊച്ചി: കലൂരിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. കലൂർ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാർക്കിനോടു ചേർന്ന് പൈലിങ് ജോലികൾ നടക്കുന്നതിനിടെയാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ എത്തിച്ചിരുന്ന രണ്ട് ജെസിബിയും മറ്റു നിർമ്മാണ വസ്തുക്കളും കെട്ടിടത്തിന് അടിയിൽപ്പെട്ടു. ആളപായം ഉണ്ടായില്ല. ഇതു മൂലം മെട്രോ ഗതാഗതം തടസ്സപ്പെട്ടു. നിർമ്മാണത്തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രാത്രി പത്തോടെ കലൂർ മെട്രോ സ്റ്റേഷനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. റോഡരികിലുള്ള കെട്ടിടമാണു താഴ്ന്നു പോയത്. ഇത് മെട്രോ റെയിൽ ഗതാഗതത്തെയും ബാധിച്ചു. കലൂരിനും ലിസി ആശുപത്രി സ്റ്റേഷനും ഇടയിലുള്ള ട്രാക്കിനു സമീപമാണു സംഭവം ഉണ്ടായത്. അപകടത്തെ തുടർന്ന് മെട്രോയുടെ ഉദ്യോഗസ്ഥരെത്തി ട്രാക്കുകൾ പരിശോധിച്ചു. ഇത് പൂർത്തിയായതിനു ശേഷം മാത്രമേ മഹാരാജാസ് സ്റ്റേഷനിലേക്കുള്ള ഗതാഗതവും വെള്ളിയാഴ്ച പുനഃരാരംഭിക്കുകയുള്ളൂ. റോഡ് ഗതാഗതത്തിന് ഇന്നും നിയന്ത്രണമേർപ്പെടുത്തും. സുരക്ഷയുടെ ഭാഗമായി മെട്രോ സർവീസും സമീപത്തു കൂടിയുള്ള റോഡ് ഗതാഗതവും താൽകാലികമായി നിർത്തിവച്ചത്. മെട്രോയുടെ തൂണുകൾ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേർന്നു ഗർത്തം രൂപപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളിയാഴ്ച ആലുവയിൽ നിന്നു പാലാരിവട്ടം വരെ മാത്രമേ മെട്രോ സർവീസ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതു വഴിയുള്ള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആലുവയിൽ നിന്നുള്ള പമ്പിങ്ങും നിർത്തി വച്ചു. കലക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.

Top