ധോണിയെ ആക്രമിക്കുന്നത് അനീതിയാണ് ; കോഹ്‌ലി

ഇന്ത്യന്‍ ടീം മുന്‍നായകന്‍ എം.എസ് ധോണിയെ ആക്രമിക്കുന്നത് അനീതിയാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. ടി-20 പരമ്പരയിലെ അവസാനം മത്സരം ജയത്തിനു ശേഷം ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി. ന്യൂസിലാന്റിനെതിരെ രണ്ടാം ടി-20യില്‍ ധോണി 37 പന്തില്‍ 49 റണ്‍സെടുത്തിരുന്നെങ്കിലും വേഗത്തില്‍ സ്‌കോറിങ് ഉയര്‍ത്തുന്നതില്‍ ധോണി പരാജയമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ധോണിക്ക് പിന്തുണയുമായി കോഹ്‌ലി രംഗത്തെത്തിയത്. “എന്തിനാണ് ധോണിക്കെതിരെ വിരല്‍ ചൂണ്ടുന്നത്. എനിക്ക് മനസ്സിലാവുന്നില്ല. മൂന്നു മത്സരങ്ങളില്‍ ഞാന്‍ സ്‌കോര്‍ ചെയ്തില്ലെങ്കില്‍ ആരും എനിക്കെതിരെ നീങ്ങുകയില്ല കാരണം ഞാന്‍ 35 വയസ്സിനു താഴെയാണ്. ധോണി ഫിറ്റാണ്, എല്ലാ ഫിറ്റ്‌നസ് ടെസ്റ്റുകളും കടന്നാണ് അദ്ദേഹം ടീമില്‍ ഇടംനേടുന്നത്. ബാറ്റിങിലും കീപ്പിങിലും ധോണിയുടെ കരുത്തിന് ഇപ്പോഴും യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഓസീസിനെതിരേയും ശ്രീലങ്കക്കെതിരെയുമുള്ള പരമ്പരയില്‍ ധോണിയുടെ പ്രകടനം മികച്ചതായിരുന്നു. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ധോണിക്ക് ബാറ്റിങിന് മതിയായ അവസരം ലഭിച്ചിട്ടില്ല. രാജ്‌കോട്ടിലെ സാഹചര്യം ടീമിന് പ്രതികൂലമായിരുന്നു. ആറാമനായാണ് ധോണിയിറങ്ങിയത്.വിമര്‍ശനും വിലയിരുത്തലും വൈകാരികമായല്ല ചെയ്യേണ്ടത് മറിച്ച് വസ്തുതകളേയും കളിയിലെ സാഹചര്യങ്ങളേയും മുന്‍നിര്‍ത്തിയാവണം. രാജ്‌കോട്ടില്‍ ഹര്‍ദിക് പാണ്ഡ്യയും അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നില്ല. പക്ഷെ ഹാര്‍ദികിനെ ആരും ചോദ്യം ചെയ്തില്ല. എന്തിനാണ് ധോണിക്ക് നേരെ മാത്രം വിരല്‍ ചൂണ്ടുന്നത്, ഇത് അനിതീയാണ്” കോഹ്‌ലി പറഞ്ഞു. രാജ്‌കോട്ടില്‍ 37 പന്തില്‍ 49 റണ്‍സെടുത്ത ധോണി. തടക്കത്തില്‍ സ്‌കോറിങ് വേഗത ഉയര്‍ത്തുന്നതില്‍ പരാജയമാണെന്നും യുവതാരങ്ങള്‍ക്കായി ടി-20യില്‍ മാറി നില്‍ക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷമണന്‍ പറഞ്ഞിരുന്നു. കൂടാതെ ഈ വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ അജിത് അഗാര്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയവരും പ്രതികരിച്ചിരുന്നു.

Top