തരംഗമായി കോഹ്ലി റെക്കോഡുകള്‍ തകര്‍ത്ത് ഇരട്ട സെഞ്ച്വറി

ഹൈദരാബാദ്: ആസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും ഡേവിഡ് വാര്‍ണറുമെല്ലാം ഇതൊക്കെ കാണുന്നുണ്ടോ. ഇല്ളെങ്കില്‍ കണ്ണിമചിമ്മാതെ കണ്ട് മറുതന്ത്രം മെനഞ്ഞിട്ടുമാത്രം ഇന്ത്യന്‍ മണ്ണിലേക്ക് വിമാനം കയറിയാല്‍ മതിയാവും. ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റിന്‍െറ ഒന്നാം ഇന്നിങ്സില്‍ ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍നിന്ന് വിരാട് കോഹ്ലിയും സംഘവും അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയ ഓരോ പന്തും കങ്കാരുപ്പടക്കുള്ള മുന്നറിയിപ്പാണ്. വിരാട് കോഹ്ലി ഒരുപിടി റെക്കോഡുകള്‍ കടപുഴക്കിയെറിഞ്ഞ ഇരട്ട സെഞ്ച്വറി (204)യിലേക്ക് പറന്നിറങ്ങിയപ്പോള്‍, മുരളി വിജയ് (108), വൃദ്ധിമാന്‍ സാഹ (106 നോട്ടൗട്ട്) എന്നിവരുടെ സെഞ്ച്വറികള്‍. ചേതേശ്വര്‍ പുജാരയുടെയും (83) അജിന്‍ക്യ രഹാനെയുടെയും (82) അര്‍ധസെഞ്ച്വറികള്‍. ബംഗ്ളാദേശ് ബൗളര്‍മാര്‍ എറിഞ്ഞു തളര്‍ന്നപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 687 റണ്‍സിന് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്ത ഇന്ത്യ അയല്‍ക്കാരെ ശവപ്പറമ്പാക്കിമാറ്റി ഏക ടെസ്റ്റിന്‍െറ നിയന്ത്രണമേറ്റെടുത്തു. മറുപടിയില്‍ 14 ഓവര്‍ ബാറ്റ്ചെയ്ത് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോഴേക്കും ബംഗ്ളാദേശിന് ഓപണര്‍ സൗമ്യ സര്‍കാറിനെ (15) നഷ്ടമായി. തമീം ഇഖ്ബാലും (24) മുഅ്മിനുല്‍ ഹഖും (1) ക്രീസില്‍ നില്‍ക്കെ സന്ദര്‍ശകര്‍ 41 റണ്‍സെന്ന നിലയിലാണ്.

ക്യാപ്റ്റനായി തുടര്‍ച്ചയായി നാലാം പരമ്പരയിലും ഇരട്ട സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയായിരുന്നു മത്സരത്തിലെ താരം. നാലാം പരമ്പരയിലും ഇരട്ടശതകം തികച്ചതോടെ ഡോണ്‍ ബ്രാഡ്മാനും ദ്രാവിഡും (3) പങ്കിട്ട റെക്കോഡ് വിരാട് സ്വന്തം പേരിലാക്കി. സീസണില്‍ ഹോം ഗ്രൗണ്ടിലെ റണ്‍വേട്ടയില്‍ വിരേന്ദര്‍ സെവാഗിന്‍െറ റെക്കോഡും സ്വന്തംപേരിലാക്കി. ഒപ്പം, തുടര്‍ച്ചയായി മൂന്ന് ടെസ്റ്റിലും ഇന്ത്യയെ 600നപ്പുറം കടത്തി മറ്റൊരു റെക്കോഡ് കൂടി ടീമിന്‍െറ പേരില്‍ സമ്മാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നിന് 356 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയപ്പോള്‍, തലേദിനം അവസാനിപ്പിച്ചിടത്തുനിന്നാണ് കോഹ്ലിയും രഹാനെയും റണ്‍വേട്ട തുടങ്ങിയത്. ബംഗ്ളാദേശ് നിരയില്‍ ഏഴു പേര്‍ പന്തെറിഞ്ഞിട്ടും കൂട്ടുകെട്ട് പിളര്‍ന്നില്ല. വെള്ളിയാഴ്ചത്തെ 24ാം ഓവറില്‍ രഹാനെ മടങ്ങുമ്പോഴേക്കും ഇന്ത്യ 456ലത്തെി. പിന്നാലെ വൃദ്ധിമാന്‍ സാഹയായിരുന്നു കൂട്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ ബാറ്റിങ്ങുമായി ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചത്തെിയ സാഹ അവസരത്തിനൊത്തുയര്‍ന്നു. ഏകദിനശൈലിയല്‍ തച്ചുടക്കുമ്പോഴും ക്ളാസ് കൈവിടാതെയായിരുന്നു കോഹ്ലി ഷോ. ഇതിനിടെ, 180ലത്തെിനില്‍ക്കെ മെഹ്ദി ഹസന്‍െറ പന്തില്‍ കോഹ്ലി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയെന്ന് അമ്പയര്‍ വിധിച്ചു. എന്നാല്‍, പുന$പരിശോധിക്കാന്‍ കോഹ്ലി ആവശ്യപ്പെട്ടപ്പോള്‍ അമ്പയറുടെ തീരുമാനം തെറ്റായി. വൈകാതെ ഇരട്ട സെഞ്ച്വറി തികച്ച കോഹ്ലി 204ല്‍ മടങ്ങി. 246 പന്തില്‍ 24 ബൗണ്ടറികളുടെ അകമ്പടിയില്‍ മാസ്മരിക ഇന്നിങ്സ്. ആര്‍. അശ്വിന്‍ (34), രവീന്ദ്ര ജദേജ (60) എന്നിവരെ കൂട്ടുപിടിച്ചായിരുന്നു സാഹയുടെ പോരാട്ടം. ബംഗ്ളാദേശിന്‍െറ അഞ്ച് ബൗളര്‍മാരും 100ന് മുകളില്‍ റണ്‍സ് വിട്ടുനല്‍കിയപ്പോള്‍, തസ്കിന്‍ അഹമ്മദായിരുന്നു കൂടുതല്‍ ഉദാരന്‍. ഫോളോഓണ്‍ ഒഴിവാക്കാന്‍ ബംഗ്ളാദേശ് ഇന്ന് നന്നായി ചെറുത്തുനില്‍ക്കേണ്ടിവരും.

Top