തിരുവനന്തപുരം: സോളാർ പെണ്ണ് കേസിൽ പെട്ട് തല കുമ്പിട്ടിരുന്നാലും കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾക്ക് പാർട്ടിയല്ല ഗ്രൂപ്പാണ് വലുത് എന്നതാണ് മുഖ്യം. സോളാർ കമ്മീഷന്റെ റിപ്പോർട്ടിൽ ബലാൽസംഗ കേസിൽ വരെ പ്രതിപട്ടികയിൽ എത്തിയ നേതാക്കൾ ആരോപണ വിധേയരെ വരെ തിരുകി കയറ്റാനുള്ള പടപ്പുറപ്പാടിലാണ്.അതുകൊണ്ട് തന്നെ കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുകയാണ് . കെപിസിസി പട്ടിക തര്‍ക്കത്തില്‍ പട്ടിക മാറ്റാനാകില്ലെന്ന നിലപാടിലുറച്ച് എ,ഐ ഗ്രൂപ്പുകള്‍. 282 അംഗങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി .ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ വഴി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിച്ചു. 282 പേരുടെ പട്ടികയ്ക്ക് പുറമേ ഹൈക്കമാന്‍ഡിന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചേര്‍ക്കാമെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.
ഗ്രൂപ്പുകള്‍ കെപിസിസി ഭാരവാഹി പട്ടികയില്‍ ഇഷ്ടക്കാരെ കുത്തിക്കയറ്റിയെന്ന വ്യാപക പരാതി ഹൈക്കമാന്‍ഡിന് ലഭിച്ചിരുന്നു. എംപിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി.തോമസ് തുടങ്ങിയ നേതാക്കളാണ് പരാതിയുമായി കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയത്. പട്ടികയിലെ 10 പേര്‍ക്കെതിരെയായിരുന്നു പ്രധാനമായും പരാതി ഉയര്‍ന്നത്. പട്ടിക തയാറാക്കിയപ്പോള്‍ തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും എംപിമാര്‍ക്ക് ആക്ഷേപമുണ്ട്.
പരാതികളുടെ അടിസ്ഥാനത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതാക്കളുമായി സംസാരിച്ചെങ്കിലും സമവായമുണ്ടായില്ല. വിഷയത്തില്‍ എ.കെ.ആന്റണിയും ഇടപെട്ടെങ്കിലും ഗ്രൂപ്പ് നേതാക്കന്മാര്‍ വഴങ്ങിയില്ല. പ്രശ്‌ന പരിഹാരമുണ്ടാകാത്തതില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.