ഇല്ലാത്ത റൂട്ടില്‍ ഓടാന്‍ 250 എ.സി ബസ്; കിഫ്ബിയുടെ മറവില്‍ ബസുകള്‍ വാങ്ങാനുള്ള നീക്കം പൊളിഞ്ഞു

ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ് വാങ്ങാന്‍ കെ എസ് ആര്‍ ടി സി സാങ്കേതിക വിഭാഗത്തിന്റെ നീക്കം കെ.എസ്.ആര്‍.ടി.സി. മേധാവി എ. ഹേമചന്ദ്രന്‍ തടഞ്ഞു. കിഫ്ബി വായ്പയുടെ മറവിലാണ് ഇത്രയും ബസുകള്‍ വാങ്ങുവാന്‍ സാങ്കേതികവിഭാഗം നീക്കം നടത്തിയത്. പരമാവധി 60 എ.സി. ബസുകള്‍ ആവശ്യമുള്ളപ്പോഴാണ് വായ്പത്തുകയില്‍ വമ്പന്‍ ഇടപാടിന് സാങ്കേതികവിഭാഗം മുതിര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ 250 എ.സി. ബസുകള്‍ ഓടിക്കാനാവശ്യമായ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കില്ല. ഇതുസംബന്ധിച്ച് സാധ്യതാപഠനം നടത്താതെയാണ് സാങ്കേതികവിഭാഗം ബസ് വാങ്ങാന്‍ ശുപാര്‍ശനല്‍കിയത്. അന്തര്‍ സ്സംസ്ഥാന പാതകളില്‍ മള്‍ട്ടി ആക്സില്‍ ബസുകളാണ് ഉപയോഗിക്കുന്നത്. വാടക സ്‌കാനിയ ബസുകള്‍ എത്തിയതോടെ ഈ റൂട്ടിലെ സ്വന്തം ബസുകള്‍ പിന്‍വലിച്ചിരുന്നു. ഡീലക്സ് ബസുകള്‍ ഓടിയിരുന്ന റൂട്ടുകളിലാണ് അവ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കിലോമീറ്ററിന് ശരാശരി 27രൂപ വാടകയായി നല്‍കണം. ബസ് വാങ്ങാനുള്ള വന്‍തുക ലാഭിച്ച് വാടക്കെടുത്ത് ആളെ കയറ്റി പണമുണ്ടാക്കാനുള്ള ആശയം മണ്ടത്തരമാണെന്നാണ് സിപിഐ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂണിയന്റെ നിലപാട്. കോണ്‍ഗ്രസ് സംഘടന ടിഡിഎഫും സിപിഐ സംഘടനക്കൊപ്പം എതിര്‍ക്കുന്നു. എന്നാല്‍ പുനരുദ്ധാരണത്തെ എപ്പോഴും എതിര്‍ക്കുന്ന നിലപാടാണ് സിപിഐ സംഘടന ക്കെന്നാണ് സിപിഎം സംഘടനായ കെഎസ്ആര്‍ടിഇഎയുടെവിമര്‍ശനം. തൊഴിലാളി സംഘടനകള്‍ക്കിടെ തര്‍ക്കം തുടരുമ്പോള്‍ ബസ്സുകള്‍ വാടകക്ക് എടുക്കാനുള്ള് തീരുമാനമായി മാനേജ്‌മെന്റു മുന്നോട്ട് പോകുന്നു. തമിഴ്നാടുമായി പുതിയ കരാറില്‍ ഒപ്പിട്ടാല്‍പ്പോലും 250 എ.സി. ബസുകള്‍ ഓടിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. അതുപോലെ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്റര്‍സിറ്റി സര്‍വീസുകള്‍ ആരംഭിച്ചാലും പരമാവധി 60 ബസുകള്‍ മാത്രം മതിയാകും. ഇതൊന്നും പരിഗണിക്കാതെയാണ് സാങ്കേതികവിഭാഗം ബസുകളുടെ എണ്ണം കൂട്ടിയത്. ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനത്തിന് ബാധ്യതയായി മാറിയേക്കാവുന്ന നീക്കത്തിനാണ് എം.ഡി തടയിട്ടത്. മുന്നൊരുക്കമില്ലാതെയുള്ള ബസ്, സ്പെയര്‍പാര്‍ട്സ് വാങ്ങലുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമുണ്ടാക്കിയ ചരിത്രമാണുള്ളത്. നഷ്ടത്തില്‍നിന്ന് കരകയറാന്‍ മിന്നല്‍ ബസ് പരീക്ഷണത്തിന് പിന്നാലെയാണ് വാടക ബസ് ആശയവുമായി കെഎസ്ആര്‍ടിസി മുന്നോട്ട് പോയത് 100 സ്‌കാനിയ ബസുകളാണ് ഡ്രൈവര്‍ അടക്കം വാടകയ്‌ക്കെടുത്തത്. സ്‌കാനിയ ബസ് വാടകയ്‌ക്കെടുത്ത് സര്‍വ്വീസ് നടത്താനുളള കെഎസ്ആര്‍ടിസിയുടെ നീക്കത്തെ ചൊല്ലി ആദ്യം തര്‍ക്കം ഉണ്ടായിരുന്നു. അതേ സമയം, കെഎസ്ആര്‍ടിസിയെ കൂടുതല്‍ കടക്കെണിയിലാക്കുമെന്നാണ് സിപിഐ -കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നിലപാട്. അതേ സമയം , ആന്റണി മന്ത്രി സഭയില്‍ ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കെ കൊണ്ടു വന്ന ഐഷര്‍ മിനി ബസുകള്‍ ഇതു പോലെ മറ്റൊരു നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാക്കിയത്. ഭരണം മാറുമ്പോള്‍ മുമ്പു നടപ്പിലാക്കിയ എല്ലാകാര്യങ്ങളും പാടെ പൊളിച്ചെഴുതി പുതുക്കുകയാണല്ലോ ചെയ്യുന്നത്. അന്ന് ഏകദേശം 3 കോടി 19 ലക്ഷം രൂപ മുതല്‍ മുടക്കി വാങ്ങിയ ‘ഐഷര്‍ കമ്പനിയുടെ’ മിനി ബസുകള്‍ നാലോ അഞ്ചോ വര്‍ഷത്തിനു ശേഷം സ്‌ക്രാബ് അഥവാ വേസ്റ്റ് എന്ന വിഭാഗത്തില്‍ ഏര്‍പ്പെടുത്തി സ്വകാര്യ വ്യക്തിക്ക് വെറും 80,000 രൂപയ്ക്കാണ് വിറ്റത്. പിന്നീട് ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളെല്ലാം പ്രഹസനങ്ങളായിരുന്നു.

Top