യൂണിയനുകളെ ഞെട്ടിച്ച് തച്ചങ്കരി വെടിപൊട്ടിച്ചു: അപ്രതീക്ഷിതമായി ശമ്പള പരിഷ്‌കരണ ചർച്ച പ്രഖ്യാപിച്ച് വൻ തിരിച്ചടി; തച്ചങ്കരിയുടെ തന്ത്രത്തിൽ കുടുങ്ങിയൂണിയനുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതുയുഗപിറവിയ്ക്കു തുടക്കമിട്ട് മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരി. വർഷങ്ങളായി ജീവനക്കാർക്കു ലഭിക്കാതിരുന്ന ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കും എന്ന പ്രതീക്ഷ നൽകി ജീവനക്കാരുടെ യൂണിയനുകളെ ശമ്പള പരിഷ്‌കരണ ചർച്ചയ്ക്കു ക്ഷണിച്ചാണ് ടോമിൻ തച്ചങ്കരി ഇപ്പോൾ ഞെട്ടിക്കുന്ന തീരുമാനം പുറത്തു വിട്ടിരിക്കുന്നത്. തച്ചങ്കരിയുടെ ബൂമറാങ്ങിൽ തരിച്ചു നിൽക്കുകയാണ് കെ.എസ്ആർടിസിയിലെ എല്ലാ വിഭാഗം യൂണിയനുകളും. യൂണിയനുകൾ ആവശ്യം ഉന്നയിക്കും മുൻപു തന്നെ ഒരു പടി കയറി വെട്ടികളിച്ചിരിക്കുകയാണ് ഇപ്പോൾ തച്ചങ്കരി.
ആറു വർഷമെങ്കിലും മുൻപാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. കോർപ്പറേഷൻ നഷ്ടത്തിൽ നിന്നു നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുമ്പോൾ ശമ്പള പരിഷ്‌കരണം പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു ഇതുവരെയുള്ള മാനേജിംഗ് ഡയറക്ടർമാരും ജീവനക്കാരും. എന്നാൽ, തച്ചങ്കരി അധികാരം ഏറ്റെടുക്കുകയും കോർപ്പറേഷനിലെ വെള്ളാനകളെ ഒഴിവാക്കി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തതോടെയാണ് കോർപ്പറേഷൻ ലാഭത്തിലേയ്ക്ക നീങ്ങുകയാണെന്ന സൂചന ലഭിച്ചത്. ഇതോടെയാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന ശമ്പള പരിഷ്‌കരണ ചർച്ചകൾ പുനരാരംഭിക്കുകയാണെന്ന സൂചന എം.ഡി നൽകിയത്.
നിലവിൽ കെ.എസ്ആർടിസി ജീവനക്കാർക്കു ലഭിക്കുന്ന സേവന വേതന വ്യവസ്ഥകളുടെ കാലാവധി 2016 ൽ അവസാനിച്ചിരുന്നു. ഇതിനു ശേഷം ഇതുവരെയും ചർച്ചകൾ നടന്നിട്ടില്ല. ഇതേ തുടർന്നു ജൂൺ 25 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നു ട്രാൻസ്‌പോർട്ട് ഭവനിലെ ബോർഡ് റൂമിൽ ഇതു സംബന്ധിച്ച യോഗം ചേരാമെന്നാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശം. ഈ യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്ആർടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും യൂണിയനുകൾക്കും മാനേജിംങ് ഡയറക്ടർ കത്തയച്ചിട്ടുണ്ട്. മാനേജിംങ് ഡയറക്ടർക്കു വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് കത്ത് ഇപ്പോൾ അയച്ചിരിക്കുന്നത്.
എംഡിയെ വെട്ടാൻ പരിശ്രമിച്ച എല്ലാ മാർഗങ്ങളും പരാജയപ്പെട്ട സിഐടിയു അടക്കമുള്ള യൂണിയനുകൾക്കു ലഭിച്ച വലിയ തിരിച്ചടിയാണ് ഇപ്പോൾ എംഡി നടപ്പാക്കുന്ന ശമ്പള പരിഷ്‌കരണ നടപടികൾ. ശമ്പള പരിഷ്‌കരണ നടപടികൾ നടപ്പാക്കുന്നില്ലെന്നാരോപിച്ചു യൂണിയനുകൾ എംഡിക്കെതിരെ 25 മുതൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ സമരം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശമ്പള പരിഷ്‌കരണം നടപ്പാക്കാനുള്ള ചർച്ചകൾ എംഡി തുടങ്ങി വയ്ക്കുന്നത്. ഇത് എം.ഡിയെ വെട്ടിലാക്കാൻ ശ്രമിച്ച യൂണിയനുകൾക്കുള്ള തിരിച്ചടിയായി മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണ ചർച്ച ആരംഭിച്ചത് സർക്കാരിന്റെ നേട്ടമാണെന്ന അവകാശവാദവുമായി യൂണിയനുകൾ രംഗത്ത് എത്തിയിട്ടുണ്ട്. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യവുമായി സോഷ്യൽ മീഡിയയിലും സ്റ്റാൻഡുകളിലും സിഐടിയു അടക്കമുള്ള ഭരണാനുകൂല യൂണിയനുകൾ പോസ്റ്റർ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

Top