കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവ്

കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവ്. ദുംക ട്രഷറിയില്‍ നിന്ന് 3.1 കോടി പിന്‍വലിച്ചെന്നാണ് കേസ്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ലാലു 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസാണ് ഇത്. ഈ മാസം 19ന് കേസില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് ശിക്ഷ വിധിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെ വിട്ടിരുന്നു. കേസില്‍ ആരോപണം നേരിട്ടിരുന്ന 7 പേരില്‍ 5 പേരെ വെറുതെ വിട്ടു. 1995- 96 ല്‍ ഡുംക ട്രഷറിയില്‍ വ്യാജബില്ലുകള്‍ ഹാജരാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിന് 48 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരുന്നത്. കാലിത്തീറ്റയുമായി ബന്ധപ്പെട്ട് ആകെയുള്ള ആറ് കേസുകളില്‍ മൂന്നെണ്ണത്തിന്റെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിയോട് കൂടി ലാലുവിന്റെ ശിക്ഷ ഇരുപതര വര്‍ഷമായി. ചൈബാസ ട്രഷറിയില്‍ നിന്ന് ആദ്യത്തെതവണ 37.7 കോടി രൂപയും പിന്നീട് 37.62 കോടി രൂപയും ഡിയോഗഡ് ട്രഷറിയില്‍ നിന്ന് 89.27 കോടിരൂപയും പിന്‍വലിച്ച കേസുകളില്‍ ലാലുപ്രസാദ് ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 2013ല്‍ ആദ്യ കേസില്‍ ലാലുവിന് അഞ്ചര വര്‍ഷവും 2017 ല്‍ രണ്ടാം കേസില്‍ മൂന്ന് വര്‍ഷവും 2018ല്‍ മൂന്നാം കേസില്‍ മൂന്നര വര്‍ഷവുമായിരുന്നു ലാലുവിന് ശിക്ഷ ലഭിച്ചത്. റാഞ്ചിയിലെ ഡോറണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ അഴിമതിക്കേസ് കോടതിയുടെ പരിഗണനയിലാണ്. അതേസമയം റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സസില്‍ അഡ്മിറ്റായതിനാല്‍ കോടതിയില്‍ വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവ് എത്തില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ലാലുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഈ മാസം 17നായിരുന്നു ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വിധി കേള്‍ക്കാന്‍ ലാലു കോടതിയിലെത്തി.

Top