മണ്ഡലകാലം ആരംഭിച്ചതിനു പിന്നാലെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായി അമ്പതിലേറെ കത്തുകളാണ് സന്നിധാനത്തെ പോസ്റ്റ് ഒാഫിസിൽ വന്നത്. സന്നിധാനത്ത് മണ്ഡലകാലം തുടങ്ങുന്നതോടെ അയ്യപ്പന്റെ നാമധേയത്തിലുള്ള പോസ്റ്റ് ഒാഫിസും പ്രവർത്തനം തുടങ്ങും. മകരവിളക്കും പൂജയും കഴിഞ്ഞ് അയ്യപ്പന്മാര് മലയിറങ്ങുന്നതോടെ പോസ്റ്റ് ഒാഫിസ് പൂട്ടി പോസ്റ്റ് മാസ്റ്ററും ജീവനക്കാരും മലയിറങ്ങും. 33 വർഷമായുള്ള പതിവ് കാഴ്ചയാണിത്. ഈ മണ്ഡലകാലത്ത് പോസ്റ്റ് മാസ്റ്ററുടെ പേരും അയ്യപ്പൻ എന്നാണെന്ന പ്രത്യേകതയുമുണ്ട്. വിവാഹ ക്ഷണക്കത്ത്, വീട് പാലുകാച്ചിന്റെ അറിയിപ്പ് തുടങ്ങിയ ചടങ്ങുകളുടെ കത്തുകൾ ആദ്യം സന്നിധാനത്തേക്ക് അയക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. വഴിപാട്, നിയമന ഉത്തരവിന്റെ പകർപ്പ് തുടങ്ങിയവയും വരും. ഇവ കൃത്യമായി ശേഖരിച്ച് കത്തുകൾ നടയിൽ വെക്കും. സീസണല്ലാത്തപ്പോൾ പമ്പയിൽ സ്വീകരിച്ച് അയ്യപ്പന്റെ സീൽ പതിപ്പിച്ച് എത്തിക്കും. മുമ്പ് വണ്ടിപ്പെരിയാർ പോസ്റ്റ് ഒാഫിസിലായിരുന്നു കത്തുകൾ വന്നിരുന്നത്. അവിടെനിന്ന് കാൽനടയായി കാനനപാതയിലൂടെ ഇവിടെ എത്തിക്കുകയായിരുന്നുപതിവ്. ശബരിമലയിലെ പതിനെട്ടാംപടിയുടെ മുദ്രയുള്ള കത്തുകളാണ് എന്നതാണ് ഇവിടത്തെ പ്രത്യേകത. രാജ്യത്ത് മറ്റെവിടെയും ഇത്തരത്തിൽ ഒരു മുദ്രയില്ല. മേൽശാന്തിയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് നൽകിയായിരുന്നു ഉദ്ഘാടനം. 200 രൂപ അടച്ചാൽ ആർക്കും അവരുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി…
Tags: letter to ayyappa