കൈകള്‍ ചിതറിത്തെറിച്ചുപോയ ഈ പെണ്‍കുട്ടി സുവര്‍ണ നേട്ടത്താല്‍ രാജ്യശ്രദ്ധ നേടുകയാണ്  

 

 

ബിക്കാനീര്‍: ഇത് മാളവിക അയ്യര്‍, ബിക്കാനീര്‍ സ്വദേശി. 13 ാം വയസ്സില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഇരുകൈകളും തകര്‍ന്നിട്ടും മനസ്സുതളാരാതെ ജീവിതം വെട്ടിപ്പിടിക്കുകയാണ് മാളവിക. ഇരു കൈപ്പത്തികളും അറ്റുപോയ പെണ്‍കുട്ടി പിഎച്ച്ഡി നേടി രാജ്യശ്രദ്ധയാകര്‍ഷിക്കുകയാണ്. 2002 മെയ് 26 ആയിരുന്നു ആ ദുരന്തദിനം. ഗ്രനേഡ് പൊട്ടി ഇരു കൈപ്പത്തികളും നഷ്ടമായെങ്കിലും അവള്‍ തളരാന്‍ ഒരുക്കമായിരുനന്നില്ല. 18 മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ അവള്‍ ജീവിതത്തിലേക്ക് തിരികെ ചുവടുവെച്ചുതുടങ്ങി. പിന്നെ പ്രതിസന്ധികള്‍ അതിജീവിച്ച് സ്വപ്‌നങ്ങള്‍ നേടാനുള്ള പ്രയാണമായിരുന്നു. ഒടുവില്‍ പിഎച്ച്ഡി നേട്ടവുമായി അവള്‍ ശാരീരിക വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്നിരിക്കുന്നു. കൈകളില്ലാത്ത 28 കാരി എങ്ങനെ പിഎച്ച്ഡി തീസിസ് എഴുതി പൂര്‍ത്തിയാക്കിയെന്നത് ആരെയും അമ്പരിപ്പിക്കും. എങ്ങനെയാണ് താന്‍ തീസിസ് പൂര്‍ത്തിയാക്കിയതെന്ന് മാളവിക തന്നെ വെളിപ്പെടുത്തുന്നു. ചിതറിത്തെറിച്ച വലതുകൈയില്‍ എല്ലിന്റെ അറ്റം പുറത്തേക്ക് നീണ്ടുനില്‍ക്കുന്നുണ്ട്. അത് തന്റെ പ്രത്യേക സിദ്ധിയുള്ള വിരലാണ്. അതുപയോഗിച്ചാണ് താന്‍ തന്റെ പിഎച്ച്ഡി തീസിസ് ടൈപ്പ് ചെയ്ത് പൂര്‍ത്തിയാക്കിയതെന്നും മാളവിക വ്യക്തമാക്കി. മോശം മനോഭാവം മാത്രമാണ് ജീവിതത്തിലെ വൈകല്യം എന്ന് മാളവിക പറയും. തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ച മാളവിക ബിക്കാനീറിലാണ് പഠിച്ചതും വളര്‍ന്നതും. പിതാവ് അവിടെ എഞ്ചിനീയറായി ജോലിയെടുക്കുകയാണ്. വൈകല്യമുള്ളവര്‍ സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെടുന്നതിനും മുദ്രകുത്തപ്പെടുന്നതിനെതിരെയാണ് അവളുടെ തീസിസ്. അന്താരാഷ്ട്ര മോട്ടിവേഷണല്‍ സ്പീക്കറും വൈകല്യമുള്ളവരുടെ മുന്നണി പോരാളിയുമാണ് മാളവിക. മോഡല്‍ എന്ന നിലയിലും ഷോര്‍ട് ഫിലിം അഭിനേത്രിയെന്ന നിലയിലും മാളവിക ശ്രദ്ധനേടിയിട്ടുണ്ട്.

Top